കേരളത്തിലെ സംഘ്പരിവാറിന്റെ പഴികി തുരുമ്പിച്ച്, മൂര്‍ച്ച പോയ ആയുധമാണ് ലൗ ജിഹാദ്. ഇസ്ലാമിനെ പ്രതിക്കൂട്ടിലാക്കാന്‍ ആശ വരുമ്പോഴൊക്കെ ചാനല്‍ ചര്‍ച്ചകളും സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും പൊട്ടിക്കാന്‍ എടുത്തിടുന്ന നനഞ്ഞപടക്കം. ലൗ ജിഹാദിലൂടെ ഇസ്ലാം ഭീതി ഒളിച്ച് കടത്താന്‍ നാളിത് വരെ കിടന്നും മലര്‍ന്നും ശ്രമിച്ച് കൊണ്ടിരിക്കുന്നവരുടെ ഒടുവിലത്തെ പിന്തുടര്‍ച്ചക്കാര്‍ മാത്രമാണ് സീറോ മലബാര്‍ സഭയും. അത് കൊണ്ട് തന്നെ അവരുടെ ആരോപണങ്ങള്‍ക്ക് പുതുമയില്ല. ലൗ ജിഹാദ് കോലാഹങ്ങളുണ്ടായ സമയത്തൊക്കെ പോലീസ് ആവര്‍ത്തിച്ചത് പോലെ ഈ ആരോപണത്തെ തുടര്‍ന്നും ലോക്‌സഭയില്‍ കേന്ദ്ര മന്ത്രാലയം തന്നെ ആധികാരികമായി കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. എങ്കിലും ലൗ ജിഹാദ് ആരോപണത്തില്‍ തന്നെ ഇപ്പോഴും സീറോ മലബാര്‍ സഭ ഉറച്ച് നില്‍ക്കുന്നതിന് പിന്നിലെ അസ്വഭാവികത കാണാതിരിക്കാന്‍ കഴിയില്ല.
ജനുവരി 26ന് പുറത്തിറക്കിയ മലബാര്‍ സഭയുടെ ഇടയ ലേഖനത്തിലാണ് മുസ്ലിം യുവാക്കള്‍ നിരന്തരമായി ലൗ ജിഹാദ് നടത്തുന്നുണ്ടെന്നും മുസ്ലിംകള്‍ നല്ല നിലയില്‍ പെരുമാറുന്നതും സൗഹൃദം സൃഷ്ടിക്കുന്നതുമെല്ലാം ഇത്തരം ഗൂഢമായ ലക്ഷ്യത്തോടെയാണെന്നുമുള്ള ആരോപണങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത.് ഇതിന് മുമ്പ് ക്രിസ്ത്യന്‍ വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യം വെച്ച് ലൗ ജിഹാദ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവിധ ക്രിസ്ത്യന്‍ സഭകള്‍ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഇസ്ലാമിനെ ടാര്‍ജെറ്റ് ചെയ്ത് സംഘ്പരിവാര്‍ നിരന്തരം പയറ്റി നോക്കിയ ലൗ ജിഹാദ് തന്ത്രം സീറോ മലബാര്‍ സഭ ഏറ്റെടുത്തതോടെ പ്രത്യക്ഷത്തില്‍ ഇവര്‍ സംഘ്പരിവാറിന്റെ സഹായവാകരായവുയാണ് ചെയ്തിരിക്കുന്നത്.
2009 സെപ്തംബറില്‍ പത്തനം തിട്ടയില്‍ രണ്ട് എം ബി എ വിദ്യാര്‍ത്ഥികളെ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോവാനും ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഒരു ഹിന്ദുത്വ സംഘടനയുടെ ഓണ്‍ ലൈന്‍ പേജിലാണ് ലൗ ജിഹാദ് എന്ന പേരും ലൗ ജിഹാദ് വ്യാപകമായി നടക്കുന്നുണ്ടെന്ന വ്യാജവാര്‍ത്തയും ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പെണ്‍ കുട്ടികളെ മതംമാറ്റാനായി പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കള്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി പാക്കിസ്ഥാനിലെ ചുവന്ന തെരുവില്‍ വില്‍ക്കുന്നുണ്ടെന്നുമൊക്കെയായിരുന്നു കഥകള്‍. റോമിയോ ജിഹാദ് എന്ന പര്യായ പദവും അവര്‍ ഇതിന് ചാര്‍ത്തിയലങ്കരിച്ചു. എന്നാല്‍ അധികം വൈകാതെ ഈ ആരോപണങ്ങള്‍ കോടതിയിലെത്തി. പത്തനംതിട്ടിയിലുണ്ടായ കേസ് പരിഗണിക്കുന്ന കേരളഹൈക്കോടതി ലൗ ജിഹാദിനെ കുറിച്ചും ഇതിന്റെ രാജ്യാന്തര തീവ്രവാദ ബന്ധങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും കേരളാ ഡി.ജിപി യോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
എന്നാല്‍ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണക്കുന്നതിനിടെ ഒരു തെളിവുമില്ലാതെ തന്നെ ലൗ ജിഹാദുണ്ടെന്ന തരത്തിലുള്ള നിരീക്ഷണം ജസ്റ്റിസ് കെ.ടി ശങ്കരന്‍ മുന്നോട്ട് വെച്ചതോടെ കേരളത്തില്‍ ലൗ ജിഹാദ് വ്യാപകമായി നടക്കുന്നുണ്ടെന്ന കള്ളക്കഥകള്‍ കാട്ടുതീ പോലെ പടര്‍ന്നു. ലൗ ജിഹാദിന് ഫ്രണ്ട് പേജില്‍ കോളമൊരുക്കി, ലൗ ജിഹാദുകാരുടെ എണ്ണം പെരുക്കി വിവാദത്തെ പൊലിപ്പിച്ചു നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. 4000പേര്‍ നാല് വര്‍ഷത്തിനിടെ റോമിയോ ജിഹാദ് വഴി ഇസ്ലാം സ്വീകരിച്ചുവെന്ന് കേരളാ കൗമുദി എഴുതിയപ്പോള്‍ മലയാള മനോരമ കണ്ടെത്തിയത് 2800 പേരെയായിരുന്നു. സംഘ് പരിവാര്‍ അനുകൂല ഓണ്‍ലൈന്‍ വെബുകളും പോര്‍ട്ടലുകളും ലൗ ജിഹാദിന്റെ എണ്ണം കൂട്ടുന്നതില്‍ മത്സരിച്ചു.
എന്നാല്‍ ലൗ ജിഹാദിന്റെ പേരിലുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്ന് തന്നെ ഡി.ജി.പി ജേക്കപ്പ് പൂന്നൂസ് ഹൈക്കോടതയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മാത്രമല്ല, ലൗ ജിഹാദ് വഴി ദക്ഷിണ കര്‍ണാടകയിലൂട നീളം 30,000 പെണ്‍കുട്ടികള്‍ തിരോധാനം ചെയ്യപ്പെട്ടുവെന്ന കണക്ക് കാട്ടി ലൗ ജിഹാദ് ഭീതി പരത്തിയ ഹിന്ദു ജാഗ്രതി പോര്‍ട്ടലിന് ദക്ഷിണ കര്‍ണാടക പോലീസ് വിശദീകരണം നല്‍കി. 2009 സെപ്തംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തതെന്നും അതില്‍ 332 പരെ കണ്ടെത്തിയെന്നും അവശേഷിക്കുന്നവരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യകത്മാക്കി. എന്നാല്‍ ഈ സംഭവങ്ങളോടെ ലൗ ജിഹാദ് വിവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും താല്‍ക്കാലിക ശാന്തിയുണ്ടായി.
ഏറെ പ്രമാദമായ ഹാദിയ-ഷെഫിന്‍ വിവാഹ കേസോടെ കേരള പരിസരത്ത് വീണ്ടും ലൗ ജിഹാദ് ചര്‍ച്ചകള്‍ളും വിവാദങ്ങളും തലപൊക്കി. പൊടിപ്പും തൊമ്മലും ചേര്‍ത്ത കെട്ടുകഥള്‍ സംഘ്പരിവാര്‍ ഓണ്‍ലൈന്‍ സൈറ്റുകളും പത്രങ്ങളും അഴിച്ച് വിട്ടു. എന്നാല്‍ തന്റെ സ്വയം ഇഷ്ട പ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതുമെന്നും ആരുടെയും നിര്‍ബന്ധമോ പ്രേരണോ ഇതിന് പിന്നിലില്ലെന്നും ഹാദിയ പരസ്യമായി പ്രഖ്യാപിച്ചു. മാത്രമല്ല, ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ എന്‍.ഐ.എ യുടെ വെളിപ്പെടുത്തല്‍ ലൗ ജിഹാദില്‍ തൂങ്ങി നടക്കുന്നവരുടെ വായ മൂടിക്കെട്ടി. കേരളത്തില്‍ നടന്ന 89 മിശ്ര വിവാഹങ്ങളില്‍ തെരഞ്ഞെടുത്ത 11 വിവാഹങ്ങളിലും ലൗ ജിഹാദ് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് എന്‍.ഐ.എ 2018 ഒക്ടോബര്‍ 18 ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് ഇസ്ലാമിനെ പ്രതിക്കൂട്ടിലാക്കാന്‍ തോന്നുമ്പോഴെല്ലാം എടുത്തിടാന്‍ പറ്റിയ ആയുധമാക്കി ലൗ ജിഹാദിനെ കൊണ്ടുനടന്നവരെ വെട്ടിലാക്കി. അത് വരെ ലൗ ജിഹാദ് ഭീകരത കൊട്ടിഘോഷിച്ചവര്‍ മാളത്തിലേക്ക് പാമ്പ് ചുരുളുന്നത് പോലെ മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷരാവുന്ന കാഴ്ച്ചയാണ് കണ്ടത്. ഇപ്പോള്‍ കഴമ്പില്ലാത്ത ആരോപണങ്ങളുമായി സീറോ മലബാര്‍ സഭ രംഗത്ത് വന്നതോടെ വീണ്ടും ലൗ ജിഹാദ് കേരള പരിസരത്ത് കടന്ന് വന്നിരിക്കുകയാണ്.
ലൗ ജിഹാദ് ആരോപിച്ച് കൊണ്ടുള്ള സിനഡാനന്തര സര്‍ക്കുലറില്‍ സഭ പറയുന്ന 21 പേരുകളില്‍ ആകെ നാലുപേരാണ് ക്രിസ്ത്യാനികളായിട്ടുള്ളത്. അതില്‍ തന്നെ രണ്ട് പേര്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷം സ്വയം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചവരാണ്. ഇതിലെവിടെയാണ് ലൗ ജിഹാദെന്ന് മനസ്സിലാകുന്നില്ല. രാജ്യത്ത് ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം മാറാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഇതിനിടയില്‍ ലൗ ജിഹാദിനെ കുത്തിതിരികാന്‍ ശ്രമിക്കുന്നതിലെ യുക്തി പിടികിട്ടുന്നില്ല.
സംഘടിതമായ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നതാണ് പരാതിയെങ്കില്‍ കണക്കുകള്‍ പരിശോധിക്കാം. കേരള ഗസറ്റ് 2011 മുതല്‍ 2017 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ മതം മാറ്റം നടന്നത് ഹിന്ദുമതത്തിലേക്കാണ്. 4968 പേര്‍ ( 59.6%). ഇസ്ലാമതത്തിലേക്ക് 1864 പേരും ക്രിസ്തുമതത്തിലേക്ക് 1490 പേരുമാണ്. മത്രമല്ല, വിവാഹം വഴി ഏറ്റവും കൂടുതല്‍ ആളുകള്‍ മതം മാറുന്നതും ഹിന്ദുമതത്തിലേക്കാണ്. ഇവിടെ ലൗ ജിഹാദ് മാത്രം ഉന്നയിക്കപ്പെടുന്നത് എന്ത് കൊണ്ടാണ് ? പ്രണയത്തില്‍ കുരുക്കി വിവാഹം കഴിച്ച് ഹിന്ദുമതത്തലേക്കും ക്രിസ്ത്യന്‍ മതത്തിലേക്കും റാഞ്ചപ്പെടുന്ന മുസ്ലിം ഉമ്മാച്ചു കുട്ടികളൊന്നും ഇവിടെ എന്ത് കൊണ്ട് വഷിയമാകുന്നില്ല ? ലൗ ജിഹാദെന്ന പുകമറ സൃഷ്ടിച്ച് യഥാര്‍ത്ഥ ലൗ വിപ്ലവകാരികള്‍ ഇരുട്ടത്തൊളിക്കുകയാണ് ചെയ്യുന്നത്.
എകദേശം 50 ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ആത്മീയ നേതൃതമാണ് സീറോ മലബാര്‍ സഭ. ഇത്രയും വലിയ വിശ്വാസികളുടെ ആത്മീയ നേതൃത്വം വഹിക്കുന്ന പ്രസ്തുത സഭ എന്തിനാണ് പല തവണ എന്‍.ഐ. എ പോലും കെട്ടുകഥയാണെന്നു ആവര്‍ത്തിച്ച് പറഞ്ഞ ലൗ ജിഹാദിനെ കുത്തിപൊക്കി സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നത് ? സീറോ മലബാര്‍ സഭയ്ക്കകത്ത് വിശ്വാസികള്‍ ഉയര്‍ത്തിയ ഭൂമി ഇടപാട്, ലൈഗിക പീഢനം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ശ്രദ്ധ തിരിച്ച് വിടാനും കേന്ദ്ര സര്‍ക്കാറിനെയും സംഘ് പരിവാരത്തിനെയും പ്രീണിപ്പിക്കാനുമുള്ള നീക്കമായി സഭയുടെ ലൗ ജിഹാദ് പ്രേമത്തെ വിലയിരുത്തപ്പെടുക സ്വാഭാവികമാണ്.
ചുരുക്കി പറഞ്ഞാല്‍ മഷിയിട്ട് നോക്കിയിട്ടും ഒരു തെളിവും കിട്ടാതെയായപ്പോള്‍ സംഘ്പരിവാര്‍ വഴിയില്‍ ഉപേക്ഷിച്ച നനഞ്ഞപടക്കമാണ് സീറോ മലബാര്‍ സഭ പൊട്ടിക്കാന്‍ ശ്രമിച്ച് അപഹാസ്യരായത്. സംഘ്പരിവാര്‍ ഊതിവീര്‍പ്പിച്ച ലൗജിഹാദ് ബലൂണ്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കുത്തിപ്പൊട്ടിച്ചതിനാല്‍ ഇനി ആരും ഇസ്ലാമിനെ പ്രതിക്കൂട്ടിലാക്കാന്‍ ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നത് പോലെ ലൗ ജിഹാദിനെ തപ്പികുഴങ്ങാന്‍ തുനിയില്ല. ലൗ ജിഹാദിന്റെ യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിഞ്ഞതോടെ മാര്‍ക്കറ്റിലോടുന്ന പുതിയ വിഷയം സംഘ്പരിവാര്‍ കൂട്ടര്‍ക്ക് ഇനി കണ്ടുപിടിക്കേണ്ടി വരും.

COMMENTS