റൂമി കവിതകളില് ഇസ്‌ലാം അന്യമാക്കപ്പെടുന്നുവോ

SHARE:

റൊസീന അലി
വിവ: സൽമാൻ കൂടല്ലൂർ 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ് മാര്‍ട്ടിന്‍ എന്ന കോള്‍ഡ് പ്ലെ സാഹിത്യകാരന്‍ ഗ്വിനത്ത് പാള്‍ട്രോ എന്ന നടിയുമായുള്ള വിവാഹമോചനത്തില്‍ നിരാശനായി കടന്ന് പോയിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് അദ്ദേഹത്തിനൊരു പുസ്തകം നല്‍കി. കോളം ബാര്‍ക് പരിഭാഷപ്പെടുത്തിയ 13ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയായ ജലാലുദ്ധീന്‍ റൂമിയുടെ കവിതാ സമാഹാരമായിരുന്നു അത്. അതേ പുസ്തകത്തെ കുറിച്ച് ശേഷമൊരു ഇന്റര്‍വ്യൂവില്‍ മാര്‍ട്ടിന്‍ പറഞ്ഞത് “തീര്‍ത്തും അതെന്റെ ജീവിതത്തെ മാറ്റിമറിച്ചു” എന്നായിരുന്നു. കോള്‍ഡ് പ്ലേയുടെ ഏറ്റവും പുതിയ ആല്‍ബത്തില്‍ നിന്നുള്ള ഒരു ഗാനശകലം ബാര്‍ക്‌സിന്റെ തന്നെ  വരികളായിരുന്നു. “യഥാര്‍ത്ഥത്തില്‍ മനുഷ്യനൊരു അതിഥി മന്ദിരമാണ്, അവിടേക്കുള്ള ഓരോ നവപ്രഭാതങ്ങളുടെയും രംഗബോധമില്ലാത്ത അതിഥിയെപ്പോലുള്ള കടന്നുവരവ് ഒന്നുകില്‍ സന്തോഷത്താലാകാം, അല്ലെങ്കില്‍ സന്ദാപത്താലാകാം അതുമെല്ലെങ്കില്‍ അവബോധത്താലാകാം”. 
ഇത്തരത്തില്‍ മഡോണ, ടില്‍ഡ സ്വിന്‍ടണ്‍ എന്നിവരെപ്പോലുള്ള മറ്റു പ്രസിദ്ധ വ്യക്തികളുടെയും ആത്മീയ ജീവിതത്തിലേക്ക് റൂമി ചിന്തകള്‍ കടന്ന് ചെന്നിട്ടുണ്ട്. അത്തരമൊരു സംയോജനം നടന്നവരില്‍ ചിലര്‍ മാത്രമാണിവര്‍. മൗലാന റൂമിയുടെ സുഭാഷിതങ്ങള്‍ (aphorisms) പ്രചോദിതമാംവണ്ണം ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. അവയില്‍ പ്രസിദ്ധമായ ഒന്നാണ് “If you are irritated with every rub, how will you ever get polished” (ഓരോ ഉരസലുകള്‍ക്ക് മുന്നിലും നിങ്ങള്‍ പ്രകോപിതനാവുകയാണെങ്കില്‍ പിന്നെ എങ്ങനെയാണ് നിങ്ങള്‍ സൗമ്യതയനുഭവിക്കുക) എന്ന അര്‍ത്ഥഗര്‍ഭമായ വരികള്‍. മറ്റൊരു നീതിവാക്യമാണ് “Every moment I shape my destiny with a chisel, I am a carpenter of my own soul” (ഓരോ നിമിഷവും ഞാന്‍ എന്റെ വിധി ഒരു ഉളി ഉപയോഗിച്ച് രൂപപ്പെടുത്തുന്നു, അതിനാല്‍ ഞാന്‍ എന്റെ ആത്മാവിന്റെ തച്ചനാണ്) എന്നത്. ഇത്തരത്തില്‍ ബാര്‍ക്‌സിന്റെ പരിഭാഷകള്‍ ഇന്റര്‍നെറ്റില്‍ പരന്നൊഴുകുകയാണ്. കൂടാതെ അമേരിക്കന്‍ പുസ്തകശാലകളിലെ ശെല്‍ഫുകളിലും കല്യാണ ചടങ്ങുകളിലെ ആലാപന വേദികളിലും ഇവയുടെ സാന്നിധ്യമുണ്ട്.

 അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കവിതകള്‍ക്കുടമയായാണ് റൂമിയെ കണക്കാക്കപ്പെടുന്നത്. അദ്ദേഹം മിസ്റ്റിക്കായും സന്ന്യാസിയായും സൂഫിയായും പ്രബുദ്ധനായ ഒരു വ്യക്തിത്വത്തിനുടമയൊക്കെയായാണ് പരിചയപ്പെടുത്തപ്പെടുന്നത്. കൗതുകകരമെന്ന് പറയട്ടെ ഖുര്‍ആനിന്റെയും ഇസ്‌ലാമിന്റെയും ആജീവനാന്ത പണ്ഡിതനായ അദ്ദേഹത്തെ ഒരു മുസ്‌ലിം എന്ന ലേബലില്‍ പലപ്പോഴും വിവക്ഷിക്കപ്പെടാറില്ല.
റൂമിയുടെ അവസാനകാലത്ത് അദ്ദേഹം രചിച്ച 6 വാള്യങ്ങളുള്ള ഇതിഹാസ കാവ്യമാണ് മസ്‌നവി. അതില്‍ നിന്നുള്ള വരികളാണ് മാര്‍ട്ടിന്‍ തന്റെ ആല്‍ബത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. മസ്‌നവിയുടെ അമ്പതിനായിരം വരികള്‍ കൂടുതലും പേര്‍ഷ്യന്‍ ഭാഷയിലാണെങ്കിലും മുസ്‌ലിം വേദവാക്യങ്ങളിലെ (scriptures) അറബി ഭാഗങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. ധാര്‍മികത പ്രതിധ്വനിക്കുന്ന ഖുര്‍ആനിക വചനങ്ങളും സംഭവവികാസങ്ങളും ഗ്രന്ഥം ഇടക്കിടെ സൂചിപ്പിക്കുന്നുണ്ട്. (ചിലര്‍ ഈ ഉദ്യമം പൂര്‍ണ്ണമായിട്ടില്ല എന്ന് കരുതുന്നങ്കിലും “പേര്‍ഷ്യന്‍ ഖുര്‍ആന്‍” എന്ന അപരനാമത്തില്‍ മസ്‌നവി അറിയപ്പെടുന്നു) മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പേര്‍ഷ്യന്‍ പഠന പ്രൊഫസറായ ഫത്തേമ കേശവാര്‍സ് എന്നോട് ഒരിക്കല്‍ പറയുകയുണ്ടായി: “റൂമി ഒരു പക്ഷെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയിരിക്കാം, അതിനാലാവണം അദ്ദേഹത്തിന്റെ കവിതകള്‍ ഖുര്‍ആനിക ചിത്രങ്ങള്‍ തെളിഞ്ഞ് കാണിക്കുന്നത്”. 

റൂമി സ്വയം തന്റെ മസ്‌നവിയെ പരിചയപ്പെടുത്തുന്നത് “മതത്തിന്റെ വേരുകളിലെ വേരുകള്‍” എന്നും “ഖുര്‍ആനിന്റെ വിശദീകരണം” എന്നെല്ലാമാണ്. എന്നിട്ടും അമേരിക്കന്‍ ഐക്യനാടുകളില്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്ന റൂമി ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളില്‍ മതത്തിന്റെ അണു സൂചനപോലും അന്യമാണ്. ഈ വിശയത്തെ കുറിച്ച് റട്‌ജേഴ്‌സിലെ ആദ്യകാല സൂഫീ പണ്ഡിതന്‍ ജാവിദ് മൊജാദെദി അടുത്തിടെ എന്നോട് ഇങ്ങനെ പറയുകയുണ്ടായി: “ജനങ്ങള്‍ ഇഷ്ടപ്പെടുന്ന റൂമി ആംഗലേയ സാഹിത്യത്തില്‍ പ്രസിദ്ധനും മനോഹരവുമാണ്. അതിന് നിങ്ങള്‍ നല്‍കുന്ന വില സംസ്‌കാരത്തേയും മതത്തേയും പരസ്പരം വിഛേദിക്കലാണ്”. 

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിലവിലെ അഫ്ഗാനിസ്ഥാനിലായിരുന്നു റൂമി ജനിച്ചത്. പിന്നീട് തുര്‍ക്കിയിലെ കൊന്യയില്‍ കുടുംബത്തോടൊപ്പം താമസമാക്കി. മതപണ്ഡിതനും പ്രബോധകനുമായിരുന്ന പിതാവിലൂടെയായിരുന്നു റൂമി സൂഫിസത്തിലേക്ക് കാലെടുത്തുവെച്ചത്. ശേഷം തന്റെ ദൈവീക പഠനങ്ങള്‍ റൂമി തുടര്‍ന്നത് സിറിയയില്‍ വെച്ചായിരുന്നു. ഇവിടെവെച്ച് തന്നെ അദ്ദേഹം സുന്നി ഇസ്‌ലാമിന്റെ പരമ്പരാഗത നിയമ സംഹിതകള്‍ പഠിച്ചു. പിന്നീട് ഒരു സെമിനാരി അധ്യാപകനായി കൊന്യയിലേക്ക് മടങ്ങുകയും ചെയ്തു. അവിടെ വെച്ചാണ് തന്റെ ജീവിതത്തിന് വഴിത്തിരിവായി യാത്രികനായ ഷംസ് തിബ്രീസിയെ കണ്ട്മുട്ടുന്നുണ്ട്. അദ്ദേഹമായിരുന്നു ശേഷിച്ചകാലം റൂമിയുടെ ആത്മീയ വഴികാട്ടി. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സ്വഭാവത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും റൂമിയുടെ മതപരമായ ആചാരത്തിലും അദ്ദേഹത്തിന്റെ കവിതയിലും ഷംസ് ശാശ്വത സ്വാധീനം ചെലുത്തിയെന്നത് അവിതര്‍ക്കമായ കാര്യമാണ്. 

റൂമിയുടെ ജീവചരിത്ര ഗ്രന്ഥമായ Rumi’s secret ല്‍ ബ്രാഡ് ഗൂച്ച്, ഷംസ് തന്റെ തിരുവെഴുത്ത് വിദ്യഭ്യാസത്തെ (scriptural education) ചോദ്യം ചെയ്യാന്‍ റൂമിയെ പ്രേരിപ്പിച്ചെതെങ്ങനെയാണെന്നും കൂടാതെ ഖുര്‍ആനിക ഭാഗങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ചചെയ്യുകയും ദൈവത്തിന്റെ ഏകത്വത്തെ കണ്ടെത്തി ഭക്തിയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തുവെന്നും വിശദീകരിക്കുന്നു. അവിടെയെല്ലാം സുന്നി നിയമ സംഹിതയില്‍ നിന്നും കരസ്ഥമാക്കിയ അബോധജന്യമായ ദൈവീക സ്‌നേഹത്തിന്റെയും ഷംസില്‍ നിന്ന് പഠിച്ചെടുത്ത മിസ്റ്റിക് ചിന്തകളുടെയും മിശ്രിതമായിരുന്നു റൂമി. ഈ അസാധാരണമായ സ്വാധീന കമ്പളമാണ് റൂമിയെ സമകാലികരില്‍ നിന്നും വിത്യസ്തനാക്കുന്നത് എന്ന് കേശവാര്‍സ് എന്നോട് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം റൂമി കോസ്‌മോപൊളിറ്റിയന്‍ കൊന്യയില്‍ ഒരു വലിയ അനുയായി വൃന്ദത്തെ സൃഷ്ടിച്ചു. അതില്‍ സുഫികളും മുസ്‌ലിം ജ്ഞാനികളും ദൈവ ശാസ്ത്രജ്ഞരും, ക്രിസ്ത്യാനികളും, ജൂതരും പ്രാദേശിക സുന്നി സല്‍ജൂക്ക് ഭരണാധികാരികളും ഉള്‍പ്പെട്ടിരുന്നു. നേരത്തെ പറഞ്ഞ Rumi’s secret  എന്ന ഗ്രന്ഥത്തില്‍ റൂമിയെ സ്വാധീനിച്ച രാഷ്ട്രീയ സംഭവങ്ങളെയും മത വിദ്യഭ്യാസത്തെയും ഗൂച്ച് വിശദീകരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നതിങ്ങനെയാണ്; “റൂമി ഒരു മതനിഷ്ഠയുള്ള കുടുംബത്തിലാണ് ജനിച്ചത്. ദൈനംദിന നമസ്‌കാരത്തിന്റെയും ഉപവാസത്തിന്റെയും നിയമങ്ങള്‍ അദ്ദേഹത്തിന് പാലിക്കേണ്ടിവന്നു”. ഗൂച്ചിന്റെ പുസ്തകത്തില്‍ പോലും ഈ വസ്തുതകളും റൂമി എന്ന നിഗമനവും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഒരര്‍ത്ഥത്തില്‍ റൂമിയുടെ പശ്ചാത്തലം മറികടന്ന് കൊണ്ട് ഗുച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്; “എല്ലാ സംഘടിത വിശ്വാസങ്ങള്‍ക്കപ്പുറവും റൂമി വാദിച്ചത് സ്‌നേഹത്തിന്റെ മതത്തെയാണ്”. റൂമിയുടെ ഇസ്‌ലാമിക അധ്യാപനം ആ ആശയങ്ങളെ പോലും എത്രത്തോളം രൂപപ്പെടുത്തിയെന്നതാണ് ഇത്തരം വായനകളില്‍ നമുക്ക് നഷ്ടമാകുന്നത്. 

മെജാദെദി സൂചിപ്പിക്കുന്നത് പോലെ സാര്‍വത്രികത (Universalism) യുടെ വഴികള്‍ തുറന്ന്‌കൊണ്ട് ഖുര്‍ആന്‍ യഹൂദരുടെയും ക്രിസത്യാനികളെയും വേദത്തിന്റെയാളുകള്‍ (അഹ്‌ലു കിതാബ്) ആയി അംഗീകരിക്കുന്നുണ്ട്. ഇന്ന് റൂമിയില്‍ പലരും നോക്കിക്കാണുന്ന സാര്‍വത്രക ബോധത്തിന്റെ ഉറവിടം തീര്‍ത്തും മുസ്‌ലിം പശ്ചാത്തലത്തില്‍ നിന്നുമാത്രമാണ്. 

റൂമി കവിതകളില്‍ നിന്നുള്ള മതനിര്‍ധാരണം കോള്‍ഡ് പ്ലെയുടെ ഇടപെടലുകള്‍ക്ക് വളരെ മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ മിഡ്ല്‍ ഈസ്റ്റേണ്‍ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസര്‍ ഒമിദ് സാഫിയുടെ അഭിപ്രായമനുസരിച്ച് ഇതിന്റെ തുടക്കം വിക്ടോറിയന്‍ കാലഘട്ടത്തിലാണ്. അക്കാലയളവിലാണ് പശ്ചാത്യന്‍ വായനക്കാര്‍ മതകീയ വേരുകളില്‍ നിന്നും മിസ്റ്റിക്കല്‍ കവിതകളെ വേര്‍ത്തിരിക്കാന്‍ തുടങ്ങിയതും.
അക്കാലത്തെ വിവര്‍ത്തകര്‍ക്കും ദൈവശാസ്ത്ര പണ്ഡിതര്‍ക്കും മരുഭൂമിയിലെ മതത്തിന്റെ അസാധാരണമായ ധാര്‍മ്മികതയും നിയമസംഹിതയും റൂമി, ഹാഫിസ് തുടങ്ങിയ കവികളുടെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതിന് അവര്‍ കണ്ടെത്തിയ വിശദീകരണം ഈ ജനങ്ങള്‍ മിസ്റ്റിക്കലായത് ഒരിക്കലും ഇസ്‌ലാം നിതാനമല്ല, മറിച്ച് അതെല്ലാത്ത മറ്റെന്തോകൊണ്ടാണ് എന്നാണ്. നിയമപരമായ വിവേചനത്താല്‍ മുസ്‌ലിംകള്‍ ഒറ്റപ്പെട്ട സമയമായിരുന്നു അത്.

 1790 ലെ ഒരു നിയമം അമേരിക്കയിലേക്ക് വരുന്ന മുസ്‌ലിംകളുടെ എണ്ണം ഗണ്യമായി കുറച്ചു. ഒരു നൂറ്റാണ്ടിന് ശേഷം യു.എസ് സുപ്രീം കോടതി അതിന് വിശദീകരണം നല്‍കിയത് ക്രൈസ്തവരോടുളള മുസ്‌ലിംകളുടെ (മറ്റു മതസ്തരോട് ഭാഗികമായി) കടുത്ത ശത്രുത മൂലമാണ് എന്നാണ്. 1898 ല്‍ ജെയിംസ് റെഡ്ഹൗസ് തന്റെ മസ്‌നവി പരിഭാഷാ ഗ്രന്ഥത്തിന്റെ പ്രാരംഭത്തില്‍ ഇങ്ങനെ എഴുതുകയുണ്ടായി. ”മസ്‌നവി അഭിസംബോധനം ചെയ്യുന്നത് ഈ ലോകത്ത് നിന്നും വിട്ട് പോകുന്നവരെയും, ദൈവത്തെ അറിയാനും അവനോടൊപ്പമാകാനും ശ്രമിക്കുന്നവരെയും, ആത്മീയ ചിന്തക്കായി സ്വയം അര്‍പ്പണം നടത്തുന്നവരെയുമാണ്”. ഫലത്തില്‍ പശ്ചാത്യ സമൂഹത്തിന് ഇസ്‌ലാമും റൂമിയും വിത്യസ്ത രണ്ട് ദ്രുവങ്ങളായിരുന്നു.
ഇരുപതാം നൂറ്റാണ്ടായപ്പോഴേക്ക് എ.ജെ.ആര്‍ബെറി, ആന്‍മേരി ശിമ്മല്‍, ആര്‍.എ നിക്കേന്‍സന്‍ എന്നിവരെപ്പോലോത്ത വിഖ്യാത പരിഭാഷകരുടെ കടന്നുവരവ് ഇംഗ്ലീഷ് ഭാഷാ ലോകത്തെ റൂമി സാന്നിധ്യത്തിന് എടുപ്പും ഭാവവും നല്‍കി. അവരില്‍ റൂമി വായനാ ലോകത്തിന് കൂടുതല്‍ വികാസം നല്‍കിയത് ബാര്‍ക്‌സായിരുന്നു. ഒരു വിവര്‍ത്തകന്‍ എന്നതിലുപരി അദ്ദേഹം ഒരു വിഖ്യാതാവായിരുന്നില്ല. പേര്‍ഷ്യന്‍ ഭാഷ എഴുതുകയോ വായിക്കുകയോ ചെയ്തിട്ടില്ല. പകരം, പത്തൊമ്പതാം നൂറ്റാണ്ടിലെ വിവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണുണ്ടായത്.

ഇനി ബാര്‍ക്‌സിനെ കുറിച്ച് പറയുകയാണെങ്കില്‍ 1937 ല്‍ ജനിച്ച അദ്ദേഹം ടെന്നസിയിലെ ചട്ടനൂഗയിലാണ് വളര്‍ന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ Ph.D. കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ആദ്യ കവിതാ ഗ്രന്ഥമായ The Juice 1971 ലായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടത്. ആ ഒരു ദശകത്തിന് ശേഷമാണ് അദ്ദേഹം റൂമിയെ ആദ്യമായി അറിയുന്നതും കേള്‍ക്കുന്നതും. മറ്റൊരു കവിയായ റോബര്‍ട്ട് ബ്ലൈ (Robert Bly) ആര്‍ബറിയെന്ന സാഹിത്യകാരന്റെ വിവര്‍ത്തന ഗ്രന്ഥത്തിന്റെ പകര്‍പ്പ് അദ്ദേഹത്തിന് കൈമാറുകയും നിഗൂഢ അഴികളില്‍ നിന്ന് അവയെ മോചിപ്പിച്ച് അമേരിക്കന്‍ സ്വതന്ത്ര ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് പറയുകയും ചെയ്തു. (The New Yorker ല്‍ മുപ്പത് വര്‍ഷത്തിലേറെ തന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്ന ബ്ലൈ ആധുനിക പുരുഷപ്രസ്ഥാനത്തെ കുറിച്ച് Iron John: A Book About Men എന്ന കൃതി രചിക്കുകയുണ്ടായി. അതിന് ശേഷമാണ് അദ്ദേഹം റൂമി കവിതകള്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയത്). ബാര്‍ക്‌സ് ഒരിക്കലും ഇസ്‌ലാമിക് ലിറ്ററേച്ചര്‍ പഠിച്ചിട്ടുണ്ടായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം ജോര്‍ജിയയില്‍ താമസിച്ച് കൊണ്ടിരിക്കെ എന്നെ ഫോണില്‍ വിളിക്കുകയുണ്ടായി. എന്നിട്ട് ഇങ്ങനെ പറഞ്ഞു; “അടുത്ത് ഞാന്‍ ഒരു സ്വപ്‌നം കാണാന്‍ ഇടയായി. സ്വപ്‌നത്തില്‍ ഞാന്‍ ഒരു നദിക്കടുത്തുള്ള മലഞ്ചെരിവില്‍ ഉറങ്ങുകയായിരുന്നു. പെട്ടന്നൊരു അപരിചിതന്‍ പ്രഭാവലയത്തോട് കൂടി അവിടെ പ്രത്യക്ഷമായി. എന്നിട്ട് എന്നോട് ഞാന്‍ നിന്നെ പ്രേമിക്കുന്നെന്നും പറഞ്ഞു”. യഥാര്‍ത്ഥത്തില്‍ ബാര്‍ക്‌സ് മുമ്പയാളെ കണ്ടിരുന്നില്ല. പക്ഷെ തുടര്‍ന്നൊരു വര്‍ഷത്തില്‍ ഫിലാഡെല്‍ഫിയയിലെ സൂഫിസരണിയില്‍ വെച്ച് അയാളെ കണ്ട്മുട്ടി. അയാളൊരു പടുവൃദ്ധനായിരുന്നു. അതിന് ശേഷം ബ്ലൈ തനിക്ക് നല്‍കിയ വിക്ടോറിയന്‍ വിവര്‍ത്തനങ്ങള്‍ രാപകലില്ലാതെ പഠിക്കാനും അപഗ്രഥിക്കാനും തുടങ്ങി. അതുമുതല്‍ റൂമിയുടെ ഒരു ഡസനിലധികം പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ പലപ്പോഴായുള്ള സംഭാഷണങ്ങള്‍ക്കിടയില്‍ “റൂമി കവിതകള്‍ ഹൃദയത്തിന്റെ തറക്കല്ലാണെന്നും ഭാഷകളിലും അക്ഷരങ്ങളിലുമൊതുങ്ങാത്ത ഒരു വസ്തുവാണെന്നും” ബാര്‍ക്‌സ് വിശദീകരിക്കുമായിരുന്നു. വിവരണാതീതമായ അത്തരമൊരു വസ്തുവിനെ വെളിച്ചത്ത് കൊണ്ട് വരാന്‍ വേണ്ടി തുടര്‍ന്നദ്ദേഹം ചില സ്വതന്ത്ര നീക്കങ്ങള്‍ നടത്തുകയുണ്ടായി. അതില്‍പെട്ട ഒന്നായിരുന്നു അവയിലെ “ഇസ്‌ലാം സന്ദേശങ്ങളുടെ നിര്‍ധാരണം”.

 പ്രസിദ്ധമായ “Like this” എന്ന കവിത പരിശോധിക്കുകയാണെങ്കില്‍ അതിനെ വിശ്വാസത്തിന്റെ ഫ്രയിമില്‍ ആര്‍ബെറി വിവര്‍ത്തനം ചെയ്തത് “ആരെങ്കിലും നിങ്ങളോട് ഹൂറികളെ കുറിച്ച് ചോദിച്ചാല്‍ നിങ്ങളുടെ മുഖം കാണിച്ച് കൊടുക്കുക, പിന്നെ “Like this” എന്ന് പറയുക”, എന്നാണ്. ഇസ്‌ലാമില്‍ വിശ്വാസികള്‍ക്ക് സ്വര്‍ഗ ലോകത്ത് വാഗ്ദാനം ചെയ്യപ്പെട്ടവരാണ് ഹൂറികള്‍. പക്ഷെ ആ വാക്കിന്റെ പദ വിവര്‍ത്തനം പോലും ബാര്‍ക്‌സ് ഒഴിവാക്കുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ “ഞങ്ങളുടെ എല്ലാ ലൈംഗീക താത്പര്യങ്ങളുടെയും തികഞ്ഞ സംതൃപ്തി എങ്ങനെ കാണപ്പെടുമെന്ന് നിങ്ങളോട് ചോദിച്ചാല്‍ നിങ്ങളുടെ മുഖം ഉയര്‍ത്തി ഇതുപോലെ (Like this) എന്ന് പറയുക”, എന്നാണ്. ഇവിടെ മതപരമായ പശ്ചാത്തലം നിര്‍ധാരണം ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കവിതയുടെ മറ്റുചിലയിടങ്ങളില്‍ ബാര്‍ക്‌സ് യേശുവിനെയും ജോസഫിനെയും പരാമര്‍ശിക്കുന്നുണ്ട്. ഇതേകുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇസ്‌ലാമിക പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ മനപ്പൂര്‍മൊരു തിരഞ്ഞെടുപ്പ് എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. ബൈബിള്‍ വാക്യങ്ങള്‍ മനപാഠമാക്കല്‍ എനിക്ക് പതിവുണ്ടായിരുന്നു. മിക്ക പഴയ നിയമങ്ങളും ഖുര്‍ആന്‍ അറിയുന്നതിനേക്കാള്‍ എനിക്ക് അറിയാം, എന്നാണ്. ഖുര്‍ആന്‍ വായിക്കാന്‍ പ്രായസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരക്കന്‍ വരികളിലേക്ക് രൂപാന്തരം വരുത്തി യുണൈറ്റഡ് സ്റ്റേറ്റിലെ ദശലക്ഷക്കണക്കിന് വായനക്കാര്‍ക്കിടയില്‍ റൂമിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ബാര്‍ക്‌സ് നടത്തിയ പ്രവര്‍ത്തനങ്ങളെയും റൂമിയുടെ പ്രവര്‍ത്തനങ്ങളും ജീവിതവും സ്‌നേഹത്തോടെയും സമയം ചെലവഴിച്ചുമുള്ള പരിഗണനീയമാം വിധമുള്ള  അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയും മറ്റുള്ളവരെപ്പോലെ ഒമിദ് സാഫിയും പുകഴ്ത്തുന്നുണ്ട്. 
ഇതുപോലെത്തന്നെ റൂമിയുടെ മറ്റു പതിപ്പുകളും അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തപ്പെട്ടിട്ടുണ്ട്. ദീപക് ചോപ്ര, ഡാനിയല്‍ ലാഡിന്‍സ്‌കി എന്നിവരുടെ ന്യൂ ഏജ് പുസ്തകങ്ങള്‍ റൂമി ലേബലില്‍ തന്നെ വിപണനം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നുവെങ്കിലും കവിയുടെ രചനയുമായി ഇവക്ക് തുച്ചം സാമ്യതകള്‍ മാത്രമാണുള്ളത്.
ആത്മീയ രചനകളുടെ ഉടമയായ ചോപ്ര അദ്ദേഹത്തിന്റെ കവിതകള്‍ റൂമിയുടെ വരികളെല്ലെന്ന് സമ്മതിക്കുന്നുണ്ട്. മറിച്ച് The love poems of Rumi എന്നതിന്റെ ആമുഖത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നത് “അവയെല്ലാം യഥാര്‍ത്ഥ ഫാരിസി രൂപത്തില്‍ നിന്നും കടഞ്ഞെടുക്കുമ്പോള്‍ പുതിയൊരു സൃഷ്ടിക്ക് ജീവന്‍ നല്‍കുന്നതോടൊപ്പം യഥാര്‍ത്ഥ സത്തയെ നിലനിര്‍ത്തുന്ന ചില മാനസികാവസ്ഥകളാണ്” എന്നാണ്. 

നവയുഗ വിവര്‍ത്തനങ്ങളെ ചര്‍ച്ചചെയ്ത് കൊണ്ട് സാഫി അഭിപ്രായപ്പെടുന്നത് ഇവിടെയെല്ലാം ഒരു ആത്മീയ കൊളോണിയലിസം വര്‍ത്തിക്കുന്നുണ്ട് എന്നാണ്. ബോസ്‌നിയ, ഇസ്താമ്പൂള്‍ മുതല്‍ കൊന്യ വരെയും ഇറാന്‍ മുതല്‍ മധ്യ-ദക്ഷിണേന്ത്യ വരെയുമുള്ള ജനങ്ങളില്‍ ജീവിക്കുകയും ആന്തരികവത്കരിക്കപ്പെടുകയും ചെയ്ത ഒരു ആത്മീയ ഭൂപ്രകൃതിയെ നിര്‍ധാരണം ചെയ്യുകയും മറികടക്കുകയും കൈവശപ്പെടുത്തുകയും ചെയ്യുകയാണിവിടെ. മതത്തില്‍ നിന്നും ആത്മീയതയെ പിഴുതറിയുന്ന ഒരു തുടച്ചുമാറ്റല്‍ പ്രകൃയക്ക് ഇന്ന് കൂടുതല്‍ സ്വാധീനം കൈവന്നിട്ടുണ്ട്. ബാര്‍ക്‌സിന്റെ നിലപാട് റൂമി സത്തയില്‍ മത തീര്‍ത്തും അപ്രധാനമാണെന്നും അത് ലോകത്തെ സംബന്ധിച്ചടത്തോളം തര്‍ക്കവിഷയമാണ് എന്നുമാണ്. അദ്ദേഹം പറയുന്നതിങ്ങനെയാണ്; “എനിക്കെന്റെ സത്യം ലഭിച്ചു, നിനക്ക് നിന്റെ സത്യം ലഭിച്ചു എന്ന വാക്ക് തീര്‍ത്തും അസംബന്ധമാണ്. മറിച്ച് ഇവിടെ നാം ഒരുമിച്ചാണ്, അവിടെ ഞാന്‍ എന്റെ ഹൃദയം തുറക്കാന്‍ ശ്രമിക്കുന്നു. അതിന് റൂമിയുടെ കവിതകളില്‍ ഞാന്‍ സഹായം കണ്ടെത്തുന്നു എന്നതാണ് ശരി”. തത്വ ചിന്തയിലൂടെയുള്ള റൂമിയുടെ കവിതകളെ നാം സമീപിക്കുകയാണെങ്കില്‍ പേര്‍ഷ്യന്‍ വരികള്‍കൊണ്ടുള്ള ഗാനരചനക്ക് അനുയോജ്യമായ രീതിയില്‍ റൂമി ഖുര്‍ആന്‍ വരികള്‍ കടമെടുക്കുന്നതായി കാണാന്‍ സാധിക്കും. പക്ഷെ പേര്‍ഷ്യന്‍ വായക്കാര്‍ ഇത്തരമൊരു രീതിയെ മനസ്സിലാക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ വായനക്കാര്‍ ഇസ്‌ലാമിക മാതൃകയെ കുറിച്ച് തീര്‍ത്തും അശ്രദ്ധരാണ്.
റൂമി ചിലപ്പോഴെല്ലാം പരമ്പരാഗത വായനകളെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും ഖുര്‍ആന്‍, ഹദീസ്, മതം എന്നിവ പര്യവേഷണാത്മകമായി അദ്ദേഹം ഉപയോഗിച്ചു. ബാര്‍ക്‌സിന്റെ ജനപ്രിയ വ്യാഖ്യാനങ്ങളിലൊന്ന് ഇപ്രകാരമാണ്: ‘നന്മ വര്‍ത്തിക്കുക’/ ‘തിന്മ ചെയ്യുക’ എന്ന ചിന്തകള്‍ക്കപ്പുറം ഒരു ഫീല്‍ഡ് ഉണ്ട്. യഥാര്‍ത്ഥ പതിപ്പില്‍ ‘വലതുപക്ഷം’ അല്ലെങ്കില്‍ ‘തെറ്റ്’ എന്നിവയെകുറിച്ച് പരാമര്‍ശമില്ല. ഇവിടെ റൂമി എഴുതിയത് മതം (ഈമാന്‍) മതനിരാസം (കുഫ്ര്‍) എന്നാണ്. ഇവിടെ വിശ്വാസത്തിന്റെ അടിസ്ഥാനം മതസംഹിതയല്ല. മറിച്ച്, അനുകമ്പയുടെയും സ്‌നേഹത്തിന്റെയും ഉയര്‍ന്ന ഇടത്തിലാണ് എന്ന സാങ്കല്‍പികതക്കാണ് സ്ഥാനം. 

എഴുന്നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് റൂമി മുന്നോട്ട് വെച്ച ഒരു വ്യാഖ്യാനമാണ് ഒരു പക്ഷെ പല മുസ്‌ലിം പുരോഹികന്മാരും സമൂലമായി പരിഗണിക്കുന്നത്. റൂമി വായനകളിവിടെ ആത്മീയതക്കും വിശ്വാസത്തിനിടയിലുമുള്ള കൊടുക്കല്‍ വാങ്ങലുകളാണ്. ഒരു തരത്തില്‍ ചരിത്രപരമായി ഖുര്‍ആന്‍, ഹദീസ് എന്നതിനപ്പുറം റൂമി, ഹാഫിസ് കവിതകളെല്ലാതെ ഒരു എഴുത്തുകളും മുസ്‌ലിം സങ്കല്‍പങ്ങളെ വരച്ചുകാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് കൃതികള്‍ പകര്‍ത്തിയെഴുത്ത് (transcribe) മുഖേന കൈമാറ്റം ചെയ്യപ്പെട്ടിരുന്ന കാലത്തും റൂമി വായനകളും ചിന്തകളും നിലനിന്നത്. 

പ്രമുഖ എഴുത്തുകാരനും വിവര്‍ത്തകനുമായ സിനാന്‍ അന്തോണ്‍ പറയുകയുണ്ടായി: “ഭാഷ ഒരിക്കലും ആവിഷ്‌കാര മാധ്യമമല്ല, മറിച്ച് അത് പൈതൃകത്തിന്റെയും പരമ്പരയുടെയും സ്മൃതിയുടെയും പരിരക്ഷകനാണ്”. യഥാര്‍ത്ഥത്തില്‍ രണ്ട് സംസ്‌കാരങ്ങള്‍ക്കിടയിലുള്ള വഴികള്‍ എന്ന നിലയില്‍ വിവര്‍ത്തകര്‍ അന്തര്‍ലീനമായ ഒരു രാഷ്ട്രീയ പദ്ധതി ഏറ്റെടുക്കുകയാണ്. ഉദാഹരണമായി പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയെ സമകാലിക അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കികൊടുക്കലിനെ നമുക്ക് പരിഗണിക്കാം. എന്നിരുന്നാലും യഥാര്‍ത്ഥ കൃതിയോട് വിശ്വസ്തത പുലര്‍ത്താന്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. റൂമിയുടെ കാര്യത്തില്‍ ഒരു മതകീയ പണ്ഡിതന്‌ (religious professor) ലോകാത്തെ വ്യാപകമായി വായിക്കപ്പെടുന്ന പ്രണയ കാവ്യങ്ങളിലൊന്ന് എഴുതാന്‍ കഴിയുമെന്ന് വായനക്കാരെ ബോധ്യപ്പെടുത്താന്‍ കഴിയും. 

മസ്‌നവിയുടെ 6 വാള്യങ്ങളും വിവര്‍ത്തനം ചെയ്യുന്ന ഒരു ദീര്‍ഘകാല പ്രയത്‌നത്തിലാണ് ജാവിദ് മൊജാദെദി. അതില്‍ മൂന്നെണ്ണവും പ്രസിദ്ധീകരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവര്‍ത്തനം ഇസ്‌ലാമിനെയും ഖുര്‍ആനിനെയും പൂര്‍ണ്ണമായും ഉള്‍കൊള്ളുന്നുണ്ട്. റൂമി മസ്‌നവിയില്‍ അറബിയില്‍ കൊണ്ടുവന്നതെല്ലാം ഇറ്റാലിക്‌ ഫോണ്ടിൽ അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ഗ്രന്ഥം ഫൂട്ട് നോട്ടുകള്‍ കൊണ്ട് നിറഞ്ഞതാണ്. ഇതെല്ലാം ഗ്രന്ഥത്തിന്റെ ആധികാരികതയിലേക്ക് വിരല്‍ ചുണ്ടുന്നു. അവ വായിക്കാന്‍ തികഞ്ഞ പ്രയത്‌നവും മുന്‍ധാരണകളില്ലാത്ത ആഗ്രഹവും വേണം. എല്ലാത്തിനും പുറമെ വിവര്‍ത്തനത്തിന്റെ ലക്ഷ്യം വിദേഷികള്‍ക്ക് മനസ്സിലാകത്തക്കരീതിയില്‍ ആവുക എന്നാണ്. കേശവാര്‍സ് സൂചിപ്പിക്കുന്നത് പോലെ “വിവര്‍ത്തനം ഒരു ഓര്‍മപ്പെടുത്തലാണ്, എന്തെന്നാല്‍ എല്ലാത്തിനും അതിന്റേതായ രൂപവും സംസ്‌കാരവും ചരിത്രവുമുണ്ട്. ഒരു മുസ്‌ലിം അതുപോലെ തന്നെയാണ് ആകേണ്ടതും”.

റൊസീന അലി
(Member of The New Yorker’s editorial staff)
കടപ്പാട് : ദി ന്യൂ യോർക്കർ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : റൂമി കവിതകളില് ഇസ്‌ലാം അന്യമാക്കപ്പെടുന്നുവോ
റൂമി കവിതകളില് ഇസ്‌ലാം അന്യമാക്കപ്പെടുന്നുവോ
https://cdn.everydaypower.com/wp-content/uploads/2019/06/rumi-quotes-about-life.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/05/blog-post_15.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/05/blog-post_15.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content