ദീനുൽ ഇസ്ലാമിന്റെ എപ്പിസ്റ്റമോളജി (ജ്ഞാന ശാസ്ത്രം) അതുല്യവും അന്യൂന്യവുമാണ്. മത-ഭൗതിക വിഭജനങ്ങൾക്ക് ഇടം നൽകാത്ത എകമാന സമീപനമാണ് ഇസ്ലാം സ്വീകരിച്ചത്. ഇൽമ് സർവ്വതിലേക്കും വ്യവഹരിക്കുന്ന തലങ്ങളാണ് ദീനിന്റെ കാഴ്ച്ചപ്പാട്.
സ്വഭാവികമായും എപ്പിസ്റ്റമോളജിയോടുള്ള ഉദ്ധൃത സമീപനം പല സമസ്യകൾക്കുമുള്ള പൂരണമാണ്. ചില സന്ദേഹങ്ങൾക്കുള്ള മറുപടിയും .
എങ്കിലും വൈജ്ഞാനിക ശാഖകളിൽ പലത്തിന്റെയും അടിസ്ഥാന സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയവരിൽ പലരും ക്രൈസ്തവ നാസ്തിക പശ്ചാത്തലം ഉള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ ചുറ്റുപാടിൽ രൂപപ്പെടുത്തിയ മാനദണ്ഡങ്ങൾ തന്നെയായിരിക്കും അതിൽ ഉയർന്നു നിൽക്കുക. അതിന്റെ ചില വളർച്ച ഏറിയ മുള്ളുകളാണ് ഇന്ന് ഇസ്ലാമിനെയും മുസ്ലിമിനെയും ഒളിഞ്ഞും പതിഞ്ഞും ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഓറിയന്റ്ലിസ്റ്റുകളും യുക്തിവാദികളും ബൗദ്ധിക വാദികളുമൊക്കെ തലപ്പത്ത് നിൽക്കുമ്പോൾ ഇസ്ലാമിന്റെ യഥാർത്ഥ മാനദണ്ഡങ്ങൾ വ്യക്തമാക്കാൻ സജ്ജരായ പണ്ഡിത പ്രതിഭകൾ കടന്ന് വരൽ അനിവാര്യമാണ്. അതിനു യോഗ്യരായ തലമുറയെ തന്നെയാണ് സമന്യയം വാർത്തെടുക്കുന്നതും. സമന്വയ വിദ്യാർത്ഥി അല്ലെങ്കിൽ പണ്ഡിതൻ ഇടപെടേണ്ട ഇടങ്ങൾ, സ്കോപ്പുകൾ, വ്യവഹാരങ്ങൾ എന്നിവ ചർച്ച ചെയ്തു കൊണ്ട് തുടങ്ങുന്ന കൃതിയാണ് കാപ്പാട് ഖാളി കുഞ്ഞി ഹസ്സൻ മുസ്‌ലിയാർ ഇസ്‌ലാമിക് അക്കാദമിയുടെ രണ്ടാം സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഉപഹാരം.
അന്തഃ പ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് യുക്തിവാദികൾ. സാമാന്യമായി, ദൈവം പരലോകം ആത്മാവ് തുടങ്ങിയ കാര്യങ്ങൾ നിരാകരിക്കുന്ന വിശ്വാസമാണ് നിരീശ്വരവാദം. ഇവ രണ്ടും രണ്ടാണെങ്കിലും യുക്തിവാദികളിൽ പലരും നിരീശ്വരവാദികൾ ആയേക്കാം. ഗ്രീക്ക് ചിന്തകനായ അനക്സ് ഗോറസമി ബി.സി428-ൽ തുടങ്ങിയ നിരീശ്വരവാദം ഇന്ന് പല കാറ്റഗറിയായി തിരിഞ്ഞിരിക്കുന്നു. ദൈവത്തെ ആരുണ്ടാക്കി?, ദൈവത്തിന് മുമ്പ് എന്തായിരുന്നു?, ദൈവത്തിന് പണി നിശ്ചയിക്കുന്നത് ആര്? ഇപ്പോൾ എന്ത് ചെയ്യുന്നു? പരലോകം സ്വപ്നമല്ലേ, എന്നിങ്ങനെ സ്വന്തം യുക്തിയിൽ വഹിക്കാത്തത് ഒക്കെ നിരാകരിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ നിരത്തുന്നവർക്കുള്ള കൃത്യമായും ശാസ്ത്രീയമായും യുക്തിപരമായും ഉള്ള മറുപടി നൽകുന്ന ലേഖനം കൊണ്ട് തുടങ്ങുന്ന ഈ കൃതി ഇസ്ലാമിന് അകാദമി രംഗത്ത് നേരിടുന്ന വിമർശനങ്ങളെ നേരിടാനുള്ള മാർഗവും നിർദ്ദേശിക്കുന്നുണ്ട്. ഇസ്ലാം - മുസ്ലിം തുടങ്ങിയവയെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഒരുപാട് നടക്കുന്നുണ്ട് ഈ കാലത്ത്. യൂറോപ്പ് കേന്ദ്രീകൃതമായി ഉയർന്നുവരുന്ന ആധുനികതയുടെ അപരസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന മതമാണ് ഇസ്ലാം. ഇസ്ലാമും വെസ്റ്റും എന്ന ദ്വന്ത സങ്കല്പത്താലും സാമുവൽ ഹണ്ടിംഗ് ടൺന്റെ നാഗരികതയുടെ സംഘട്ടന ആശയത്താലും 9/ 11 ന് ശേഷമുള്ള ഇസ്ലാമോഫോബിയാലും വിമർശിക്കപ്പെടുന്ന ആഗോളീകൃത ഇസ്ലാമിനെയും മുസ്ലിമിനെയും കുറിച്ചുള്ള പഠന ഗവേഷണങ്ങൾക്ക് പുതു രീതിശാസ്ത്രത്തെ മുന്നോട്ടു വെക്കുന്ന ലേഖനമാണ് പിന്നെ ഉള്ളത്. ആഗോള രാഷ്ട്രീയ അക്കാദമിക് സ്വാധീനം ഇന്ത്യൻ അക്കാദമിക് രംഗത്ത് ഏറിയോ കുറഞ്ഞോ സ്വാധീനം ചെലുത്തുന്നത് കൃത്യമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
യൂറോ കേന്ദ്രീകൃത പഠനങ്ങൾക്ക് മാത്രമേ സത്യനിഷ്ഠവും നിഷ്പക്ഷവുമായ പഠനങ്ങൾക്ക് സാധ്യമാവൂ എന്ന താത്വികമായ അടിത്തറയിൽ ഊന്നി കൊണ്ടുള്ള പഠനങ്ങൾ ആയിരുന്നു ഓറിയന്റി ലിസ്റ്റുകളുടേത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവരുടെ മുഖ്യ വിഷയം ഇസ്ലാം തന്നെയായിരുന്നു. 1960 കൾക്ക് ശേഷമാണ് ആന്ത്രോപോളജി പഠനങ്ങളിൽ ഇസ്ലാം കടന്നുവരുന്നത്. എങ്കിലും പ്രാമാണിക മല്ലാത്ത പ്രാദേശിക ഇസ്ലാമിനെ പഠിക്കുക എന്ന രീതിയിൽ നിന്നും തലാൽ അസദിന്റെ കടന്നുവരവോട് കൂടി മാറിമറിഞ്ഞു. ഗ്രേറ്റ് ട്രഡീഷൻ, ലിറ്റിൽ ട്രഡീഷൻ എന്നിങ്ങനെയുള്ള റോബർട്ട് റെഡ്ഫീൽട് മുന്നോട്ടുവെച്ച മോഡലുകളെ തലാൽ അസദ് The idea of anthropology of islam എന്ന കൃതിയിലൂടെ ഇസ്ലാമിന്റെ ആന്ത്രോപ്പോളജി കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്താണ്? ഇസ്ലാമിനെക്കുറിച്ചുള്ള ആന്ത്രോപോളജിയുടെ വിഷയം എന്താണ്? ഇസ്ലാം ടെസ്റ്റ്കളായാണോ അതല്ല ജീവിതമാണോ പഠിക്കേണ്ടത്? എന്നിങ്ങനെ ഉയർത്തുന്ന ചോദ്യങ്ങളെ വിശകലനം ചെയ്യുന്ന എഴുത്തുകളും ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്.
പണ്ഡിത വൃത്തങ്ങളിൽ വ്യക്തികൾക്കിടയിലുള്ള ആശയ വിവര കൈമാറ്റമായാണ് കമ്യൂണികേഷനെ സിദ്ധാന്തിക്കപ്പെടുന്നത്. എന്നാൽ സമൂഹത്തിന്റെ വ്യത്യസ്ത ബ്ലോക്കുകളിൽ വർത്തിക്കുന്ന മനസ്സുകൽകിടയിലെ ഏകതയെ ശാക്തികരിക്കുന്ന പ്രക്രിയ ആയിട്ടാണ് ഇസ്‌ലാം കമ്യൂണികേഷനെ ദർശിക്കുന്നത്. പാശ്ചാത്യ പണ്ഡിതർ ഇതിനെ നാല് മുഖ്യ തലങ്ങളായി വിഭജിച്ചിരിക്കുന്നു. എങ്കിലും അതിനെ വളരെ നേരത്തെ തന്നെ ഇസ്‌ലാം വ്യക്തമാക്കിയിരുന്നു. ഉദാഹരണത്തിന് വൈയക്തികാനന്തര ആശയ വിനിമയം (aranspersonal communication) നിസ്ക്കാരത്തിന് തുല്യമാകുന്നത് പോലെ അത്തരം ആശയവിനിമയ രംഗത്തെ വിശദീകരിക്കുന്നുണ്ട് അടുത്ത ലേഖനത്തിൽ. ഇതിന് പുറമെ ഇൽമുൽ കലാമിന്റെ കോസ്മോളജിക്കൽ മാനങ്ങളെ ചർച്ചചെയ്യുന്ന രചനകളാളും, LGBT സമൂഹത്തോട് ഇസ്ലാമിന്റെ സമീപനമെന്താണ് എന്നതിനെ ചർച്ച ചെയ്യുന്ന പഠനങ്ങളാലും മഹല്ലുകൾ രൂപപ്പെടുത്തുന്നതിൽ സമന്വയ വിദ്യാർഥികൾ കൈകൊളേളണ്ട നിർദ്ദേശങ്ങളും ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ നേരിടുന്ന പ്രശ്നങ്ങളും സംഘികളുടെ കിരാതങ്ങളും ജുഡീഷ്യറിയുടെ അരക്ഷിതാവസ്ഥയും ചോദ്യം ചെയ്യുന്ന അഡ്വ: ഹാരിസ് ബീരനുമയുള്ള അഭിമുഖവും ഇന്ന് നിലവിൽ ഇസ്ലാമിക് ലോകത്തെ അകാദമിക വായനകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്യുന്ന രചനകളാളും സമ്പുഷ്ടമായ ഈ കൃതി തികച്ചും ഒരു അക്കാദമിക് ഗവേഷണ വിദ്യാർഥിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഏകദേശം എല്ലാ അക്കാദമിക വിജ്ഞാന രംഗത്തേക്കുള്ള ഒരു ആമുഖ ജ്ഞാനം ഇത് നൽകുന്നുണ്ട്.
ഇതിന് ശേഷം സമന്വയ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു തുറന്ന ചർച്ചയും അടങ്ങിയിട്ടുണ്ട് .
നേരത്തെ പറഞ്ഞത് പോലെ ഇസ്ലാമിൽ മത- ബൗദ്ധിക മെന്ന വേർതിരിവില്ല "മനുഷ്യന് അറിയാത്ത കാര്യങ്ങൾ എല്ലാം നാം പഠിപ്പിച്ചിരിക്കുന്നു" എന്ന തിരു സൂക്തത്തിലെ അറിയാത്ത കാര്യങ്ങളിൽ മതവും ബൗദ്ധികവും എല്ലാം ഉൾക്കൊണ്ടു .
പക്ഷേ ഇടക്കുവെച്ച ഏപ്പോയോ ഈ മെത്തഡോളജിയുടെ കാമ്പും കാതലും ഇസ്ലാമിന് നഷ്ടപ്പെട്ടു . ജ്ഞാനത്തെ വേർതിരിച് ഉൾകൊള്ളുന്ന ചിന്താഗതി വന്നു. വിജ്ഞാനങ്ങളുടെ ഇസ്ലാമികരണം ഒരു സൊലൂഷനായി ഉടലെടുത്തെങ്കിലും അന്തർദേശീയം മുതൽ പ്രാദേശിക തലം വരെ ഇത് ഉണ്ടാക്കിയ സ്വാധീനങ്ങൾ പ്രധാന്യം അർഹിക്കുന്നതാണ്.
സമന്വയ സംവിധാനങ്ങൾ ഒരളവോളം പങ്ക് നിർവഹിക്കുന്നു എന്ന ആലോചന ശക്തിപ്പെട്ടിട്ട് വർഷങ്ങളായി. സമന്വയം സമസ്യയാവുമോ എന്ന മറു വീക്ഷണവും സ്വാഭാവികമായി രൂപപ്പെട്ടു .
പോസ്റ്റ് ഇസ്‌ലാമൈസേഷൻ കാലത്തെ മത-ഭൗതിക സമന്വയ വൈജ്ഞാനിക സംവിധാനം എത്രത്തോളം ഫലവത്താണ്? സെക്കുലർ പരിസരത്ത് ഗവേഷണം ചെയ്യുന്ന മുസ്ലിം പണ്ഡിതർ രീതി ശാസ്ത്രപരമായും അസ്തിത്വപരമായും നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്? അത് എത്രത്തോളം ഇസ്ലാമിക മാവുന്നു? ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട പഠന മേഖലകളിൽ അക്കാദമിക സംഭാവനകളിൽ ബിരുദധാരികൾ എത്രത്തോളം പ്രാപതരാണ്? പള്ളി, മദ്രസകൾ മാത്രമാണൊ ഒരു മുതല്ലിമിന്റെ ഇടം? സമന്വയ സ്ഥാപനങ്ങളിൽ കരിക്കുലങ്ങളിലെ വരുത്തേണ്ട മാറ്റങ്ങൾ? എന്നിങ്ങനെ തുടങ്ങിയുള്ള സമന്വയ സമസ്യകളിലെ ഗഹനമായ ആലോചനകൾ പങ്കു വെക്കുന്നുണ്ട് ഈ കൃതി. ഒരു സമന്വയ സ്ഥാപനത്തിൽ നിന്നു തന്നെ ഇത്തരമൊരു ഗ്രന്ഥം പുറത്തുവന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു.
ഇഖ്ബാൽ പാലേരി

COMMENTS