ഇന്ത്യൻ രാഷ്ട്രീയ ഹിന്ദുത്വത്തിൻ്റെ ആദ്യകാല മുഖമെന്ന് കരുതപ്പെട്ടിരുന്ന സ്വാമി വിവേകാനന്ദനെ ചില ചരിത്രഘട്ടത്തിൽ രാഷ്ട്രീയ ഹിന്ദുത്വം അഥവാ സംഘപരിവാർ കൈയൊഴിഞ്ഞതിലെ രാഷ്ട്രീയമായ പൊരുത്തക്കേടുകൾ പലകുറി ചർച്ചകൾക്ക് വഴിവെച്ചതാണ്. സംഘപരിവാർ സ്വന്തമാക്കിയ ഈ മഹാപുരുഷനെ ഉപേക്ഷിക്കപ്പെട്ടതിലെ കാരണങ്ങൾ വിവേകാനന്ദനിലുമുണ്ട്. അതിലൊന്ന്, വിവേകാനന്ദൻ മുന്നോട്ട് വെച്ച മതാത്മകതക്ക് തീവ്ര ഹിന്ദുത്വവുമായി ചേർച്ചയില്ല എന്നതാണ്. ബാബരി മുതലിങ്ങോട്ട് തീവ്ര ഹിന്ദുത്വം പ്രകടിപ്പിച്ച മതവെറിയെ ആഴത്തിൽ പ്രതിരോധിക്കാനാവുന്ന പലതും വിവേകാനന്ദനിലുണ്ട് എന്ന അവിതർക്കിത കാരണമാണ് ആദർശവത്കരിക്കപ്പെട്ട വിവേകാനന്ദനെ ഒരു ഘട്ടത്തിൽ രാഷ്ട്രീയ ഹിന്ദുത്വം ഉപേക്ഷിച്ചത്. അഥവാ അക്രമ ഹിന്ദുത്വത്തിന് ഹിന്ദു സംസ്കാരത്താൽ നിന്നുള്ള ഗംഭീരമായ ബദലാണ് സ്വാമി വിവേകാനന്ദൻ. അതുകൊണ്ടാണ് സഹിഷ്ണുത എന്ന ജനാധിപത്യത്തിൻ്റെ അനിവാര്യതയും പരസ്പരാദരം എന്ന ദേശീയതയുടെ കാതലും ഉൾചേർന്ന സർവ മത സാഹോദര്യം എന്ന ആധുനിക മനുഷ്യൻ എത്തിപ്പെടേണ്ട ഔന്നത്യത്തെക്കുറിച്ച് അദ്ദേഹത്തിന് സംസാരിക്കാൻ സാധിച്ചത്.
അദ്ദേഹം തൻ്റെ ലക്ഷ്യത്തെ ലളിതമായി വിവരിക്കുന്നതിങ്ങനെയാണ് " എല്ലാ മനസ്സുകൾക്കും ഒരുപോലെ സ്വീകാര്യമായ ഒരു മതത്തെ പ്രചരിപ്പിക്കുക എന്നതാണ് എൻ്റെ ആഗ്രഹം. അത് ഒരേ സമയം തത്ത്വചിന്താപരവും വൈകാരികവും നിഗൂഢവും പ്രാവർത്തികവുമായിരിക്കണം" എന്നാണ്. വിവേകാനന്ദൻ്റെ സന്ദേശങ്ങളെല്ലാം അതിനു ചുവടു പിടിച്ചുള്ള വയുമാണ്. ഹൈന്ദവികതയുടെ വൈവിദ്ധ്യവും വ്യത്യസ്തതയുമാർന്ന മഹത്തായ പാരമ്പര്യത്തെ അവകൾ അഗാതമായി പിന്തുടർന്നു. ആ വിശാലമായ മത സങ്കൽപ്പത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് "ബൗദ്ധരുടെ അജ്ഞേയതാവാദം മുതൽ ജൈനരുടെ നാസ്തികത്വം വരെ, ഓരോന്നിനും എല്ലാത്തിനും ഹൈന്ദവികതയിൽ അതിൻ്റേതായ ഇടങ്ങളുണ്ട്." എന്നാണ്. അത്തരത്തിലുള്ള പരിപ്രേക്ഷ്യത്തെ പരുവപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻ്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസൻ്റെ ചിന്തകൾക്ക് നിർണായക സ്വാധീനമുണ്ട്. രാമകൃഷണൻ തൻ്റെ ജീവിതത്തിലുടനീളം മതത്തിൻ്റെ സാർവലൗകികതയെയാണ് ഉദ്ഘോഷിച്ചിരുന്നത്. തൻ്റെ സന്നിധിയിലേക്ക് കൂട്ടത്തോടെ എത്തിയിരുന്ന ജനങ്ങളോട് മതത്തെച്ചൊല്ലിയുള്ള കലഹങ്ങൾ അവസാനിപ്പിക്കാനും നിർമലമായ ഹൃദയം കൊണ്ട് ഈശ്വരനെ തേടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. തൻ്റെ ഏറ്റവും പരിശ്രമശാലിയായ ഭക്തന് അദ്ദേഹം അഗാധമായ ആത്മീയജ്ഞാനവും നൽകി. ആത്മനും ബ്രഹ്മനും ഒന്നുതന്നെയാണെന്ന ഹൈന്ദവതത്ത്വത്തിൻ്റെ വിശാലമായ ചിന്ത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണത്തിന് വിവേകാനന്ദനെ പ്രേരിപ്പിച്ചു.
ഷിക്കാഗോയിലെ സർവ്വമത സമ്മേളനത്തിൽ പാശ്ചാത്യരായ സദസ്യർക്കു മുമ്പിൽ എന്താണ് ഹൈന്ദവികത? എന്ന ചോദ്യത്തിനു വിവേകാനന്ദൻ്റെ ഉത്തരം സായൂജ്യം എന്ന ആശയത്തിലേക്കും ആത്മാവിൻ്റെയും ബ്രഹ്മൻ്റയും സങ്കലനത്തിലേക്കും ചുരുക്കാവുന്നതാണ്. ഹൈന്ദവികതയുടെ "പരമമായ ഉദ്ദേശ്യം പൂർണതയെ പ്രാപിക്കാനും ദൈവികത്വം നേടുവാനും ഈശ്വരനെ പ്രാപിക്കുവാനും ഈശ്വര ദർശനം സാധിക്കുവാനുമാണ്; ഈ ഈശ്വരനെ പ്രാപിക്കൽ, ദർശനം സിദ്ധിക്കൽ, സ്വർഗ്ഗസ്ഥനായ പിതാവ് എങ്ങനെ സമ്പൂർണ്ണനാണോ അതുപോലെ സമ്പൂർണമാകൽ ഇവയെല്ലാം ചേർന്നാണ് ഹിന്ദുക്കളുടെ മതം ഉണ്ടാകുന്നത്" എന്നാണ്. വിവേകാനന്ദൻ്റെ ഈ നിർവചനം ഹിന്ദു മതത്തിൻ്റെ സമ്പൂർണതയെയാണ് വിവരിക്കുന്നത്.
തികച്ചും ധാർമികമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. സത്യത്തിൻ്റെയും നൈർമല്യത്തിൻ്റെയും ബ്രഹ്മചര്യയുടെയും വിശ്വാസത്തിലൂന്നിയ നിസ്വാർത്ഥതയുടെയും നിയമങ്ങൾക്കനുസരിച്ച് ജീവിച്ച ഒരു വ്യക്തി എന്നതിനപ്പുറം വിവേകാനന്ദൻ തനിക്ക് ചുറ്റുമുള്ള യാഥാർത്ഥ ലോകത്തിലെ മനുഷ്യ സ്വഭാവങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചത്. ഒഴിഞ്ഞ വയറോടെയിരിക്കുന്ന ഒരുവനോട് മത പ്രസംഗം നടത്തുന്നത് ആ വ്യക്തിയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം വാദിച്ചു. എന്നു വെച്ചാൽ മനുഷ്യൻ്റെ ഇച്ഛാ ശക്തിയെ ഉണർത്തുന്നതിലൂടെ മാത്രമേ ആത്മീയ സാക്ഷാത്കാരം സാധ്യമാവു എന്നദ്ദേഹം വിശ്വസിച്ചിരുന്നു. സേവനത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യൻ്റെ ആന്തരിക ഉണർവിന് കരുത്തേകാൻ സാധിക്കുമെന്ന് തൻ്റെ കർമ്മങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. "ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതയ ച" സ്വന്തം മോക്ഷത്തിനും ലോകനന്മയ്ക്കും എന്ന ആപ്തവാക്യത്തോടെ തൻ്റെ ഗുരുവിൻ്റെ പേരിൽ രൂപം കൊണ്ട രാമകൃഷണ മിഷൻ മതത്തിനു പ്രാമുഖ്യം നൽകുകയും പരമഹംസൻ്റെ സന്ദേശം ലോകമാകെ പ്രചരിപ്പിക്കുകയും ചെയ്യുന്ന സന്യാസ ശ്രേണിക്കു സമാന്തരമായി മാനുഷിക മൂല്യങ്ങൾക്ക് പരിഗണന നൽകി.
ജനങ്ങളുടെ മുക്കാൽ പങ്കും ദുഷ്പ്രഭുത്വത്തിൻ്റെ അടിച്ചമർത്തലുകൾ ശീലമാക്കിയിരുന്ന ഒരു രാജ്യത്ത് ഈ ആശയങ്ങൾ അദ്ദേഹത്തിൻ്റെ അനുയായികളെ തട്ടിയുണർത്തി. വിവേകാനന്ദൻ്റെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിനു അത് തുടക്കമായി. ദേശീയത ഒരു വിദേശ ശക്തിയുടെ ഭരണത്തിനെതിരെ സംഘടിക്കൽ മാത്രമല്ല അതിലെ ജനങ്ങളെ വിഘടിപ്പിക്കുന്ന ശക്തിക്കെതിരായിട്ടുള്ള സംഘടിക്കൽ കൂടിയാണ്. എന്നുവെച്ചാൽ നമ്മിൽ നിന്നു കൂടി നാം സ്വതന്ത്രരാവേണ്ടിയിരിക്കുന്നു എന്ന മൗലികമായ വിമോചന ആശയം വിവേകാനന്ദൻ്റെ ചിന്തയുടെ പ്രധാന പ്രമേയമായി മാറി. ചിന്നഭിന്നമായ ജനതയുടെ ഐക്യത്തിലാണ് രാഷ്ട്രം പൂർണത പ്രാപിക്കുക എന്ന് അദ്ദേഹം വിശ്വസിച്ചു. അതിനു വേണ്ടി അസമത്വമാർന്ന സാമൂഹിക സമ്പ്രദായങ്ങൾക്കെതിരെ, പുരുഷന്മാരുടെ കീഴിൽ ദാസികളെപ്പോലെ സത്രീകളെ പ്രതിഷ്ഠിക്കുന്നതിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. എന്നിട്ടും ഈ സാമൂഹിക അനാചാരങ്ങളെ സാധൂകരിക്കാൻ മതത്തെ ഉപയോഗിക്കുന്നതിലും അതിലൂടെ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും വിവേകാനന്ദനെ കുടുതൽ ദു:ഖിപ്പിച്ചു. ചില ഹിന്ദുക്കൾ അവരുടെ ഹൈന്ദവികതയായി പ്രതിഷ്ഠിച്ചിരിക്കുന്ന ആഹാര രീതികളിലും പെരുമാറ്റത്തിലും ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളെയും വിലക്കുകളെയും പുച്ഛത്തോടെ "അടുക്കള മതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു ജനത എന്ന നിലക്ക് ഹിന്ദുക്കളുടെ പ്രവൃത്തികളും ഒരു മത വിഭാഗം എന്ന നിലയ്ക്കുള്ള അവരുടെ പ്രവൃത്തികളും തമ്മിൽ അദ്ദേഹം വ്യത്യാസം കൽപ്പിച്ചിരുന്നില്ല. തൻ്റെ വിശ്വാസമാണ് അപരൻ്റേതിനേക്കാൾ ഉയർന്നത് എന്ന് അവകാശപ്പെടുന്നവരോടും അതിൻ്റെ പേരിൽ വിഭാഗീയ കലഹം തുടങ്ങുന്നവരോടും നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? നിങ്ങൾ ആത്മാവിനെ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലങ്കിൽ ആ നാമത്തിൽ പ്രചാരണം നടത്തുവാൻ നിങ്ങൾക്കെന്തവകാശം? ഇരുട്ടത്ത് നടക്കുന്ന നിങ്ങൾ എന്നെയും ഇരുട്ടിലേക്ക് നയിക്കുന്നുവോ? എന്ന് പരിഹാസ്യരൂപേണ ചോദിക്കുമായിരുന്നു. സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും കളങ്കമറ്റ മത സങ്കൽപ്പത്തെ ഇന്ത്യൻ ദേശീയതക്ക് മുമ്പിൽ സമർപ്പിച്ച അദ്ദേഹത്തിൻ്റെ ആത്മീയത, ലൗകികതയിൽ ഉറപ്പിച്ച ഒന്നായിരുന്നു.
അത്മീയമായ ജിജ്ഞാസയിലും സാമൂഹിക മൂല്യങ്ങളിലും വേരൂന്നിയ യാഥാർത്ഥമായ ഒരു ദേശീയത വിവേകാനന്ദനു മുന്നോട്ട് വെക്കാൻ സാധിച്ചു. അതിൽ അപര സങ്കൽപ്പത്തിനിടമില്ല. ഉൾക്കൊള്ളലിൻ്റെയും ഉൾചേർച്ചയുടെയും നിലക്കാത്ത സാധ്യതകളെ അത് ഊന്നൽ നൽകി.1893 സെപ്റ്റംബർ 11ന് ലോക മത സമ്മേളനത്തിലെ അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിൽ തൻ്റെ മതത്തെ വിവരിക്കുന്നതിങ്ങനെയാണ്. " സഹിഷ്ണുതയും സാർവലൗകിക സ്വീകാര്യതയും ലോകത്തിനു ഉപദേശിച്ച മതത്തിൻ്റെ അനുയായി എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
ഞങ്ങൾ സാർവലൗകിക സഹിഷ്ണുതയിൽ വിശ്വസിക്കുക മാത്രമല്ല സർവമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സർവമതങ്ങളിലെയും സർവ രാജ്യങ്ങളിലെയും പീഡിതർക്കും ശരണാർത്തികൾക്കും അഭയമരുളിയതാണ് എൻ്റെ ജനത എന്നതിൽ ഞാൻ അഭിമാനിക്കുന്നു. റോമൻ മർദനം മൂലം യഹൂദരുടെ പുണ്യ ക്ഷേത്രം തകർത്തു തരിപ്പണമാക്കപ്പെട്ട ആ വർഷം തന്നെ ദക്ഷിണ ഭാരതത്തിൽ വന്ന് അഭയം പ്രാപിച്ച ഇസ്രയേൽ വർഗത്തിൻ്റെ അതി പവിത്രാവശിഷ്ടം ഞങ്ങളിലുണ്ടെന്ന് നിങ്ങളോട് പറയാൻ എനിക്ക് അഭിമാനമുണ്ട്" എന്നാണ്. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഹിന്ദു വിശ്വാസികൾ മറ്റു മതങ്ങളെ സ്വീകരിക്കുന്നതും ഹിന്ദു മതസ്ഥർ ഇതര മതസ്ഥർക്ക് ആശ്രയമേകുന്നതും തമ്മിൽ വലിയ വിത്യാസമൊന്നുമില്ല. കാരണം ഹൈന്ദവികതയെ ഒരു മത വിശ്വാസം എന്നതിലുപരി ഒരു സംസ്കൃതിയായിട്ടാണ് വിവേകാനന്ദൻ പരിഗണിക്കുന്നത്.
ഈശ്വര സങ്കൽപ്പത്തിൻ്റെയും എല്ലാ മനുഷ്യരുടെയും ഏകത്വത്തിലുള്ള വേദാന്ത വിശ്വാസത്തെ പ്രതിനിധീകരിച്ച നേതാവാണ് മഹാത്മാ ഗാന്ധി. ഈശ്വരനിലേക്കുള്ള എല്ലാ പാതകളും ഒരു പോലെ സാധ്യതയുള്ളതാണെന്നുള്ള ഗാന്ധിയുടെ വിശ്വാസം അന്യമതങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ ഒരുപ്പോലെ ബഹുമാനിക്കാനും അതുപോലെ സ്വന്തം വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുതെന്ന് ഉദ്ബോധിപ്പിക്കുന്നതു കൂടിയാണ്. ഹൈന്ദവ ഭജനകളുടെ കൂടെതന്നെ മറ്റു മതങ്ങളുടെ സ്തോത്രങ്ങളും കീർത്തനങ്ങളും ഗാന്ധി ജപിക്കുമായിരുന്നു. "രഘുപതി രാഘവ രാജാറാം" എന്ന് പാടിയ ഗാന്ധി തന്നെ ഈശ്വര അള്ളാ തേരാ നാം എന്നും പാടി. എന്നാൽ ഇത്തരത്തിലുള്ള ബഹുമുഖ സങ്കൽപ്പത്തെ പരിഗണിക്കുന്നത് പല ഹിന്ദുക്കൾക്കും ഗാന്ധിയെ പ്രിയങ്കരനാക്കിയില്ല. അദ്ദേഹത്തെ വധിച്ച നാഥൂറാം വിനായക് ഗോഡ്സെ വിചാരണ വേളയിൽ "ഗാന്ധിജി ഹൈന്ദവികതയെ ചതിച്ചു" എന്നാണ് പറഞ്ഞത്. എന്നാൽ ഗാന്ധി പ്രതിനിധീകരിച്ച ഈ അദ്വൈത വേദത്തെ സ്വാമി വിവേകാനനൻ, വികർഷണങ്ങളും വിവേചനവുമില്ലാത്ത സഹിഷ്ണുതയും സാഹോദര്യവും ഒത്തുകൂടുന്ന ഒരു ആഗോള മതമെന്നാണ് വിശേഷിപ്പിച്ചത്.
ഈ വിശാലമായ വീക്ഷണ പരിസരങ്ങളിൽ നിന്നാണ് "സത്യം ബഹുമുഖവും ആപേക്ഷികവുമാണ്" എന്ന മൗലിക തത്ത്വത്തിലേക്ക് ഗാന്ധി എത്തിപ്പെട്ടത്. ഭാരതീയ സംസ്കൃതിയുടെ ഉൾപ്പൊരുൾ സമന്വയ മനോഭാവമാണെന്ന് ഗാന്ധി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഒരു ഹിന്ദു എന്നു മുദ്രകുത്തപ്പെട്ട അവസത്തിൽ ഗാന്ധി പ്രതികരിച്ചത് "ഞാൻ ഒരു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പാഴ്സിയും ജൂതനുമാണ്" എന്നായിരുന്നു. അതിന് മുഹമ്മദ് അലി ജിന്ന മറുപടി നൽകിയത് "ഒരു ഹിന്ദുവിനേ അങ്ങനെ പറയാനാകൂ" എന്നാണ്.
![]() |
| Muhammed Ali Jinnah |
ആസ്തികവും നാസ്തികവുമായ, മതപാരമ്പര്യങ്ങളിൽ മതപരവും സാംസ്കാരികവുമായ വൈവിദ്ധ്യത്തെയും ബഹുസ്വര സമീപനത്തെയും ഒരു പോലെ പരിഗണിക്കുന്ന മതസങ്കൽപ്പത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ചുരുക്കി വായിക്കുന്നത് മതത്തിൻ്റെ മൗലികതയെ ചോദ്യം ചെയ്യുന്നതാണ്. അത്തരത്തിലുള്ള സങ്കുചിത വീക്ഷണങ്ങൾക്ക്
രാഷ്ട്രീയമായി പരിഹാരം ആവശ്യപ്പെടുന്നതോടപ്പം, മതപരമായ ബദൽ സാധ്യതകളെ നിർദ്ദേശിക്കുകയാണ് സ്വാമി വിവേകാനന്ദൻ.
സാദിഖ് ചെട്ടിയാംകിണർ



COMMENTS