ദൈവത്തിന്റെ മഹോന്നതമായ ഏകതയിൽ നിന്ന് നിർഗളിക്കുന്ന പ്രപഞ്ചത്തിന് അനിവാര്യമായി അത് എപ്രകാരമാണോ അപ്രകാരം മാത്രമേ ആവുക സാധ്യമാവൂ എന്നാണ് വാദം. കാര്യകാരണ ബന്ധത്തെ എതിർക്കേണ്ടി വരുന്നത് ഈ ഭാഗത്തെ നിരൂപണ വിധേയമാക്കാനാണ്. 'കാര്യവും കാരണവും തമ്മിലുള്ള ബന്ധം ദൈവത്തിന്റെ തഖ്‌ദീറിന്റെ (തീരുമാനത്തിന്റെ ) ഭാഗമാണ്' എന്ന് മനസിലാക്കിയാൽ അതംഗീകരിക്കാൻ ഗസ്സാലിക്ക് വിഷമമില്ല. അദ്ദേഹം പറയുന്നു. "നമ്മെ സംബന്ധിച്ച്, ഫലപ്രദ കാരണമെന്ന് വിവക്ഷിക്കപ്പെടുന്ന ശീലമായി പോയ ആവർത്തിക്കുന്ന കാരണങ്ങളും, അതിനെ സദാ പിന്തുടർന്ന് ആവർത്തിച്ച് രൂപപ്പെടുന്ന കാര്യങ്ങളും, തമ്മിലുള്ള ബന്ധം അനിവാര്യമല്ല." ഇവിടെ 'അനിവാര്യത' എന്ന വാക്ക് വിവക്ഷിക്കപ്പെടുന്നത് വസ്തുതകളുടെ നടപടി ക്രമം (modality) എന്ന തത്ത്വചിന്താപരമായ അർത്ഥത്തിലാണ്. വസ്തുതകളുടെ യാഥാർഥ്യത്തിനകത്ത് എന്താണ് അനിവാര്യമായത് (necessary), എന്താണ് സാധ്യമായത് (possible), എന്താണ് സംഭവ്യമായത് (contingent), എന്താണ് അസാധ്യമായത് (impossible) മുതലായ നിർവചനങ്ങളെ പരിശോധിക്കുന്നതാണ് ഈ സാങ്കേതിക സംജ്ഞ. ഫലസഫയുടെ നടപടിക്രമത്തെ കുറിച്ച പ്രഖ്യാപനങ്ങൾ അരിസ്റ്റോട്ടിലിനെ പിന്തുടരുന്നതായിരുന്നു. കാലബന്ധിതമായി കൊണ്ട് വിവരങ്ങളെ പരിശോധിക്കുന്ന ഒരു ഘടനയാണ് അതിന് ഉണ്ടായിരുന്നത്. ഏതൊരു പ്രസ്താവനയും അത് ഉച്ചരിക്കപ്പെട്ട സമയവുമായി കൂടി ബന്ധിപ്പിച്ചാണ് പരിശോധന സാധ്യമാവുക. ഉദാഹരണത്തിന് 'സോക്രട്ടീസ് മരിച്ചു' എന്ന പ്രസ്താവനയുടെ നടപടിക്രമവുമായ ബന്ധം, അത് സാധ്യമാണോ അസാധ്യമാണോ തുടങ്ങിയവ തീരുമാനിക്കുന്നത്, അത് പറയുന്ന കാലവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സോക്രട്ടീസ് ജനിച്ചതിന് മുൻപോ ശേഷമോ, ജീവിച്ച കാലത്തോ, മരിച്ചതിനു മുമ്പോ ശേഷമോ, തുടങ്ങിയവ അതിന്റെ പ്രഖ്യാപനത്തെ നിർണയിക്കുന്നതിൽ പ്രധാനമാവുന്നു. ഐഹിക ലോകത്ത് യാഥാർഥ്യമാവുക വഴി മാത്രമാണ് ഒരു വസ്തു അതനുസരിച്ചു സാധ്യമാവുന്നത് (possible). ഒരു കാര്യം അനിവാര്യമാവുന്നത് (necessary) അത് ഏത് കാലത്തും എപ്പോൾ ഉച്ചരിച്ചാലും ഒരേ പോലെ സത്യമാവുമ്പോഴാണ്. ഉദാഹരണമായി അക്കാരണത്താലാണ് ദൈവം 'അനിവാര്യ' ഫലപ്രദ കാരണമെന്ന് ഇബ്‌നു സീന പറയുന്നത്. ഏത് കാലത്തും അത് ഒരു പോലെ സത്യമാവുന്നു. അതിനെ പിന്തുടർന്നാണ് ഇബ്‌നു സീനയ്ക്ക് കാര്യകാരണ ബന്ധവും അനിവാര്യമാവുന്നത്. പ്രശ്നങ്ങൾ ഉത്ഭവിക്കുന്നത് മുമ്പ് കണ്ടത് പോലെ അത്തരത്തിലാണ്.
ഈ വസ്തുതയുടെ നടപടിക്രമങ്ങളെയാണ് ഗസ്സാലി വെല്ലുവിളിക്കുന്നത്. അതിന്റെ സ്വഭാവത്തെ സംബന്ധിച്ച് തത്ത്വചിന്തകരുടെ നിലവിലെ ആശയത്തിനെതിരെ കരുത്തുറ്റ വാദഗതികൾ ഗസ്സാലി മുന്നോട്ട് വയ്ക്കുന്നു. അതിന് പ്രചോദനം ഇബ്‌നു സീന തന്നെ എന്നതാണ് രസകരം. അടിസ്റ്റോട്ടിലിന്റെ മാതൃകയിൽ നിന്നും ഇബ്‌നു സീന തന്നെ വഴിമാറുന്നുണ്ട്. സാധ്യതയെ മനസ്സിൽ ആശയങ്ങൾ രൂപപ്പെടുത്താനുള്ള കഴിവായി (mental conceivability) കൂടി അദ്ദേഹം കാണുന്നുണ്ട്. ആ അർത്ഥത്തിൽ അത് അരിസ്റ്റോട്ടിലിൽ നിന്നും വ്യത്യസ്ഥമായി പൂർണമായും സമയവുമായി ബന്ധിതമല്ല. എന്നാലിത് ഇബ്‌നു സീന പ്രപഞ്ചഘടന ശാസ്ത്രത്തിൽ വേണ്ട വിധം വികസിപ്പിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്തില്ല. അതിന് കാരണം ഇബ്‌നു സീന ഉള്ളിൽ മനസിലും ബാഹ്യമായി പ്രകൃതിയിലും കാണുന്നത് ഒരൊറ്റ യാഥാർഥ്യം തന്നെയായി മനസിലാക്കുന്നു എന്നത് കൂടിയാണ്. യാഥാർഥ്യത്തിന്റെ അടിയൊഴുക്കുകളെ നേരിട്ട് അതിന്റെ ഉണ്മയിൽ ഭാഗമാവുക വഴി സ്വായത്തമാക്കുകയാണ് മനുഷ്യ മനസ്. ഈ വിധം സത്താപരമായ ഏകത വാദിച്ചു ഉറപ്പിക്കേണ്ട യാതൊരു ബാധ്യതയും ഗസ്സാലിക്ക് ഇല്ല. കാരണം അദ്ദേഹം കലാം വിജ്ഞാനീയ പരിസരത്ത് നിന്നും ആർജിക്കുന്ന ഘടനയിൽ അറിവ് വ്യത്യസ്ഥമായ വിധം ദൈവം മനുഷ്യ മനസ്സിൽ നേരിട്ട് സൃഷ്ടിക്കുന്നതുമാവാം. അപ്പോൾ വസ്തുതകളെ സംബന്ധിച്ച നടപടിക്രമങ്ങൾ പുറമേക്കുള്ള ഒരു യാഥാർഥ്യം എന്നതിനേക്കാൾ മനുഷ്യമനസ്സിന്റെ ചിന്താരീതികളുമായി ബന്ധപ്പെട്ടതാണ്. ഗസ്സാലി എഴുതുന്നു. "ഒന്നിന്റെ ഉണ്മ മനസിൽ സങ്കല്പിക്കുകയും അതിന് തടസമില്ലാതിരിക്കുകയും ചെയ്യുമ്പോൾ നാമതിനെ സാധ്യം എന്നും അതിന് തടസങ്ങൾ ഉള്ളപ്പോൾ അസാധ്യം എന്ന പരിധിയിലും ഉൾപ്പെടുത്തുന്നു. ഇനി അതിനെ സങ്കല്പിക്കാതിരിക്കുക സാധ്യമേയല്ല എന്ന് വരികയാണെങ്കിലോ അത് 'അനിവാര്യ'മാവുന്നു. ഇവയൊക്കെ പുറമേയ്ക്ക് നിലനില്ക്കുന്ന വസ്തുതകൾ എന്നതിനേക്കാൾ യുക്തിപരമായ പ്രസ്താവങ്ങളാണ് (rational propositions)." കലാം വിജ്ഞാനീയത്തിന്റെ കൂടി സത്താപരമായ ചില ആശയങ്ങളെ സർഗാത്മകമായി പുനരാനയിച്ചു കൊണ്ടാണ് ഗസ്സാലി ഇവ്വിധം വസ്തുതകളുടെ നടപടി ക്രമങ്ങളെ വ്യത്യസ്ഥമായി വിശദീകരിക്കുന്നത്. വസ്തുതകളുടെ നടപടി ക്രമത്തെ ബാഹ്യ യാഥാർഥ്യം എന്നതിലേറെ മനുഷ്യ ചിന്തയുടെ ക്രമവുമായി അത് വ്യതിരിക്തമായി ബന്ധപ്പെടുത്തുന്നു.
ഗസ്സാലി സമർത്ഥമായി വാദിച്ചു വയ്ക്കുന്നത് കാര്യകാരണ ബന്ധം അനിവാര്യമല്ല എന്ന് മാത്രമാണ്. അതിന്റെ അസാന്നിധ്യത്തിലും നമ്മുക്ക് മറ്റൊരു ലോകം സങ്കൽപ്പിക്കുക സാധ്യമാണല്ലോ. കാര്യകാരണ ബന്ധം നടപടിക്രമങ്ങളുടെ തലത്തിൽ സംഭവ്യമാണ് (contingent) എന്നതിന് ഗസ്സാലി എതിരല്ല. കാര്യകാരണ ബന്ധം അനിവാര്യതയല്ല സംഭവ്യമാണ് എന്നേ തെളിയിക്കാനാവൂ എന്ന് വരുന്നതോടെ വ്യത്യസ്ഥമായ സാധ്യതകളിൽ നിന്ന് നിലവിൽ നാം കാണുന്നതിനെ ദൈവം ഇച്ഛാപരമായി സൃഷ്ടിച്ചതാണ് എന്നത് കൂടി സ്വാഭാവികമായി വന്നു ചേരും. അതിന്റെ നിരാസമായിരുന്നല്ലോ കാര്യകാരണ ബന്ധത്തെ സംബന്ധിച്ച പ്രധാന പ്രശ്നം! അത് പരിഹരിക്കപ്പെടുന്നു. അതാണ് ഗസ്സാലിയുടെ ലക്ഷ്യവും. നിലവിൽ നാം കാണുന്നതിന് വിപരീതമായ, സൂര്യൻ പടിഞ്ഞാറു ഉദിക്കുന്ന, ഇലകൾ നീല നിറമായ, അഗ്നി പരുത്തിയെ കത്തിച്ചു കളയാത്ത ലോകങ്ങളൊക്ക സാധ്യമായിരുന്നു. ആ ലോകം തീർച്ചയായും നാം കാണുന്നതിൽ നിന്ന് തികച്ചും വ്യത്യസ്ഥമായിരിക്കും എന്നതിൽ തർക്കമില്ല. എന്നാലത് അസംഭവ്യമല്ല. ദൈവം അത്തരം പരിധിയില്ലാത്ത സാധ്യതകളിൽ നിന്ന് അവന്റെ ഇച്‌ഛാനുസരണം തിരഞ്ഞെടുത്ത ഒരു മാതൃകയാണ് യാഥാർഥ്യമായത് എന്ന് മാത്രം. ചുരുക്കത്തിൽ, കാര്യകാരണ ബന്ധം യുക്തിപരമായ ചിന്തയുടെയും ശാസ്ത്ര നിയമങ്ങളുടെയും തലത്തിൽ സാധുവായതും, അതോടൊപ്പം, ആത്യന്തികമായ തലത്തിൽ കേവലം സംഭവ്യം എന്നതിനപ്പുറം നിലനിൽപ്പ് ഉറപ്പിക്കുക സാധ്യമല്ലാത്തതുമാണ് എന്നാണ് തഹാഫുത്ത് വാദിക്കുന്നത്. അങ്ങനെ ശാസ്ത്രത്തിന്റെയും മതത്തിന്റെയും അറിവുകൾ സംരക്ഷിക്കപ്പെടുന്നു.

COMMENTS