രചനയും ദൗത്യവും
"സൂഫിസം മുമ്പ് പേരില്ലാത്ത നേരായിരുന്നു, ഇന്നത് നേരില്ലാത്തൊരു പേരാണ്" (അബുൽ ഹസൻ ഫുശാൻജി, കശ്ഫുൽ മഹ്ജൂബ്, അധ്യായം മൂന്ന്) ശൈഖ് ഹുജ് വീരിയുടെ ഈ ഉദ്ധരണിയിൽ നിന്ന് തന്നെ തുടങ്ങാം. പ്രവാചകരുടെ കാലത്ത് തസ്വവ്വുഫ്, സൂഫി തുടങ്ങിയ പദങ്ങളുടെ അഭാവത്തെക്കുറിച്ച് ചോദിച്ചിരുന്നവരോട് പണ്ഡിതന്മാർ പറഞ്ഞ മറുപടി അന്ന് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ്. സ്വഹാബ എന്ന വാക്ക് തന്നെ ധാരാളം എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. പക്ഷെ, തസ്വവ്വുവിന്റെ ലക്ഷ്യം അന്നത്തെ അനുചര ജീവിതത്തിൽ പകൽ പോലെ പ്രകടമായിരുന്നു എന്നതാണ് പ്രധാന കാര്യം. പിന്നീട് ആ പാരമ്പര്യത്തിലെ വിള്ളലുകളാണ് സൂഫി വ്യക്തിത്ത്വങ്ങളെ വേറെ തന്നെ മനസിലാക്കാൻ കാരണമായത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഈ വിവരണത്തിന്റെ ആകെത്തുകയാണ് തസ്വവ്വുഫിനെ കുറിച്ച് ഇന്നും ആധികാരികമായി പറയാൻ കഴിയുന്ന വാക്കുകളാണ് ശൈഖ് ഹുജ് വീരി മേലുദ്ധരിച്ചത് .
സൂഫി വൈജ്ഞാനിക ലോകത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന വ്യുൽപത്തിയും, കശ്ഫുൽ മഹ്ജൂബിന്റെ രചന ദൗത്യവും ഒരുപോലെ മനസ്സിലാക്കിത്തരുന്നതാണ് അദ്ദേഹം ഗ്രന്ഥത്തിൽ കൊണ്ടുവന്നിട്ടുള്ള ഓരോ അധ്യായങ്ങളും. മാത്രമല്ല ആധുനിക സൂഫീ വൈജ്ഞാനിക വ്യവഹാരങ്ങൾക്കൊപ്പം പ്രസക്തിയുള്ള ഒട്ടനേകം കാര്യങ്ങൾ ആഴത്തിൽ പ്രതിപാദിക്കുന്നതാണ് ആ അധ്യായങ്ങളൊക്കെയും എന്നതും വളരെ കൗതുകമുള്ള കാര്യമാണ്. പ്രത്യേകിച്ച് ഹുജ് വീരിയുടെ സൂഫീ വിമർശനം വളരെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. ഇമാം ഗസ്സാലി ഇസ്ലാമിക ചിന്തയെ ഗ്രീക്ക് തത്വചിന്തയുടെ അധിനിവേശത്തിൽ നിന്നു തടഞ്ഞു നിർത്തിയതിനു സമാനമായ വൈജ്ഞാനിക സേവനമാണ് ശൈഖ് ഹുജ് വീരി തസ്വവ്വുഫിന് നൽകിയത് എ കെ അബ്ദുൽ മജീദ് പറയുന്നുണ്ട്. തദവസരത്തിൽ തന്നെ ഗസ്സാലിയോളം മലയാളികൾക്ക് പരിചിതനല്ല ശൈഖ് ഹുജ് വീരി എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഹിജ്റ നാനൂറിൽ അഫ്ഗാനിസ്താനിലെ ഗസ്നിയിൽ ജനിച്ച ഹുജ് വീരി സിറിയ മുതൽ തുർക്കിസ്താൻ വരെയും സിന്ധുതടം മുതൽ കാസ്പിയൻ കടൽ വരെയും നീണ്ടു നിന്ന തന്റെ സഞ്ചാരത്തിൽ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്ത സൂഫി ഗുരുക്കന്മാരുമായുള്ള സമ്പർക്കവും ശിഷ്യപ്പെടലും തന്റെ സൂഫി വൈജ്ഞാനിക ലോകത്തിനും പ്രസ്തുത വിഷയത്തിലെ കശ്ഫുൽ മഹ്ജൂബ് അടക്കമുള്ള ഗ്രന്ഥരചനക്കും മുതൽ കൂട്ടായിട്ടുണ്ട്.
തസ്വവ്വുഫിന് ഭദ്രമായ ഒരു ആശയാടിത്തറ രൂപപ്പെടുത്തുന്നതിൽ ഹുജ് വീരിയുടെ പല രചനകളും കാരണമായി വർത്തിച്ചിട്ടുണ്ട്. അനവധി രചനകളിൽ കശ്ഫുൽ അസ്റാർ, കശ്ഫുൽ മഹ്ജൂബ് ഈ ഗ്രന്ഥങ്ങൾ മാത്രമാണ് നിലവിലുള്ളത് എന്നാണ് പറയപ്പെടുന്നത്. ശിഷ്യന്മാരുടെ ചോദ്യങ്ങൾ നിരന്തരമായി കേൾക്കുകയും അതിൽ പ്രചോദനമുൾകൊണ്ടാണ് സൂഫിസത്തെക്കുറിച്ച് ആധികാരികമായ ഒരു രചന എന്ന ലക്ഷ്യത്തിലേക്ക് ഗ്രന്ഥകാരനെ നയിച്ചത്. തികഞ്ഞ പാഠപുസ്തക ശൈലിയിലാണ് കശ്ഫുൽ മഹ്ജൂബ് ക്രോഡീകരിച്ചിട്ടുള്ളത്. ശരീഅത്തിന്റെ നിയമങ്ങൾ കണിശമായി അവതരിപ്പിക്കുന്നതാണ് ഹുജ് വീരി സ്വീകരിച്ച ശൈലി. ആത്മജ്ഞാനത്തിന്റെ എത്ര വലിയ ഹിമാലയം കയറിയ ആളും മതത്തിന്റെ വിധിവിലക്കുകൾ അക്ഷരം പ്രതി പാലിക്കാൻ ബാധ്യസ്ഥനാണെന്ന് ഹുജ് വീരി അസന്നിഗ്ദമായി പ്രസ്താവിക്കുന്നുണ്ട്. ഹഖീഖത്തിലേക്കുള്ള വഴിയാണ് ശരീഅത്തെന്നും അത് ലഭിച്ചാൽ വഴിക്ക് പ്രാധാന്യമില്ലെന്നും പറഞ്ഞ് വിധിവിലക്കുകളെ (ശരീഅ) തള്ളുന്ന കപട സൂഫി മുഖങ്ങളെ തിരിച്ചറിയേണ്ടതിന്റെ അനിവാര്യതയും അവരോടുള്ള ശക്തമായ വിമർശനത്തിന്റെ രൂപമായും നമുക്ക് ഈ നിലപാടിനെ കാണാൻ സാധിക്കും.
അതേ അവസരത്തിൽ തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ടവരും വിമർശന വിധേയനുമായ മൻസൂർ ഹല്ലാജിനെ പോലെയുള്ള സൂഫീ മുഖങ്ങളെ ഹുജ് വീരി പിന്തുണയ്ക്കുന്നത് കാണാം . സൂഫി ശത്വഹാതിന്റെ അവസ്ഥകളിൽ സംഭവിക്കുന്ന പ്രസ്താവനയെ അങ്ങനെ തന്നെ മനസ്സിലാക്കണമെന്ന് പറയുകയും അവരുടെ അവസ്ഥയെ അതിന്റെ കാരണമായി വിശദീകരിക്കുകയും ചെയ്യുന്ന പണ്ഡിത നിലപാട് തന്നെയാണ് അദ്ദേഹത്തിനുമുള്ളത്. തന്റെ കാലത്തെയും തൊട്ടു മുമ്പത്തെയും വിവിധ സൂഫി ധാരകളെ ആഴത്തിൽ പ്രതിപാധിക്കുന്നതാണ് കശ്ഫുൽ മഹ്ജൂബിന്റെ ഒരു ഭാഗം. എല്ലാ വിഭാഗത്തിലെ ആളുകളോടും നേരിട്ട് ഇടപഴകുകയും ആശയ വിനിമയത്തിലേർപ്പെടുകയും ചെയ്തതിന്റെ ഭാഗമായി ആ വിഷയത്തിലുള്ള അഗാധമായ ജ്ഞാനം കൃത്യവും വ്യക്തവുമായി കാണാൻ സാധിക്കുന്നതുമാണ്. സൂഫി ആധികാരിക വായനക്ക് അവലംബിക്കാവുന്ന മറ്റൊരു സൂഫി ക്ലാസിക് ഗ്രന്ഥമായ ഇമാം ഖുശൈരി യുടെ രിസാലയെ ശൈഖ് ഹുജ് വീരി ആശ്രയിച്ചിട്ടുണ്ട്. പല ഇബാറത്തുകളും രിസാലയിൽ നിന്നും അദ്ദേഹം ഉദ്ധരിച്ചതായി കാണാം.
സൂഫി വിമർശനത്തിന്റെ കാതൽ
ഗ്രന്ഥത്തിന്റെ ആമുഖത്തിൽ തന്നെ തസ്വവ്വുഫിനെ വിശദീകരിച്ച് കൊണ്ട് ശൈഖ് ഹുജ്വീരി നടത്തുന്ന വിമർശനങ്ങൾ ഇന്നും പ്രാധാന്യമർഹിക്കുന്നതാണ് എന്ന കാര്യം വളരെ ശ്രദ്ധേയമാണ്. അദ്ധേഹം പറയുന്നു "നമ്മുടെ ഈ കാലഘട്ടത്തിൽ, വിശിഷ്യാ നമ്മുടെ രാജ്യത്ത് സൂഫിസത്തിനു വലിയ പ്രചാരമില്ല. ആളുകൾക്ക് മുഴുവൻ കമ്പം അതു നൽകുന്ന ചില ആസക്തികളിലാണ്". ഈ കാലഘട്ടത്തിലും തസ്വവ്വുഫിലേക്ക് ആകർഷിക്കുന്നവരുടെയും, ആ ഗ്രഹിക്കുന്നവരുടെയും പ്രധാന പ്രശ്നം ഇതു തന്നെയാണ്. ആത്മീയമായ ആവേശത്തിനപ്പുറം സൂഫിസം നൽകുന്ന ചില ആസക്തികളിൽ മതിമറക്കുകയാണ് ഓരോരുത്തരും. "വീൺവാക്കുകളിലാണ് ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ സകലർക്കും താൽപര്യം". ഇതും തസ്വവ്വുഫിന്റെ ലോകത്ത് ഇന്ന് വ്യാപകമായ പ്രതിഭാസമാണ്. റൂമി, ഹാഫിസ്, ഫരീദിദ്ദീൻ അത്താർ, ഉമർ ഖയാം തുടങ്ങിയ വരുടേതെന്ന പേരിൽ പ്രചരിക്കുന്ന മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതാവാചകങ്ങൾ അതിന് സാർവത്രികമായ അർത്ഥ ശോഭയുണ്ടെന്ന് കരുതി, അല്ലെങ്കിൽ അങ്ങനെ നൽകി പ്രചരിപ്പിക്കുകയും, പ്രസംഗിക്കുകയും ചെയ്യൽ മാത്രമാണ് ചിലർക്ക് സൂഫിസം.
"വ്യക്തി മാർഗത്തെ അവഗണിക്കുന്ന സമൂഹം അലസ ചിന്തകളിൽ ആമഗ്നരാവുകയും എന്നിട്ട് അതിനെ ധ്യാനം എന്നു വിളിക്കുകയും ചെയ്യുന്നു" ഇതും മറ്റൊരു പ്രധാന പ്രശ്നമാണ്. മതത്തിന്റെയോ, അല്ലെങ്കിൽ അതിന്റെ പുറത്തോ ജീവിക്കുന്നവരിൽ അധികപേരും ആത്മീയതയുടെ അനുഭൂതി ആഗ്രഹിച്ച് അലയുന്നവരാണ്. അവർ പലപ്പോഴും സൂഫിസത്തെ ആ അനുഭൂതിക്ക് വേണ്ടി ഉപയോഗിക്കുന്നു. സൂഫിസത്തെക്കുറിച്ച് അല്പം പോലും ജ്ഞാനമില്ലാത്തവരാണിവർ. നേരത്തെ പറഞ്ഞ ആസക്തികളും, വീൺവാക്കുകളും മാത്രമാണ് ഇവർക്ക് സൂഫിസം. അതിന് വേണ്ടി മതാതീത ചിന്തയായി അതിനെ പരിവർത്തിപ്പിക്കാനും അവർ ശ്രമിക്കുന്നു. തസ്വവ്വുഫിന്റെ സൗന്ദര്യത്തിലാകൃഷ്ടരായി ഇസ്‌ലാം സ്വീകരിക്കുന്നവർ പോലും പിന്നീട് എല്ലാ മതങ്ങളിലുമുള്ളത്പോലെ ഇസ്ലാമിന്റെ ആത്മീയ വശമായി അതിനെ കണക്കാക്കി വ്യത്യസ്തതകളറിയാതെ സർവ്വമത സത്യവാദത്തിലേക്ക് ചേക്കേറുകയാണ് ചെയ്യുന്നത്. ഹുജ് വീരി തന്നെ പറയുന്നുണ്ട് മുൻകാല പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലെ ആത്മീയമായ അർത്ഥകല്പനകൾ അബൂ നവാസിന്റെ കവിതകൾക്കോ, ജാഹിളിന്റെ തമാശകൾക്കോ അലങ്കാരമായി ചേർക്കുകയാണ് പലരും ചെയ്തത് എന്ന്. തസ്വവ്വുഫിലെ കപടന്മാരെ മനസ്സിലാക്കലാണ് പ്രയാസം. ശരീഅത്ത് നിയമങ്ങൾ വശമുള്ളവർക്കെ അതിന് സാധ്യമാവുകയുള്ളൂ. പണ്ഡിതന്മാരുടെ പല വിമർശനങ്ങളും ദഹിക്കാത്ത സൂഫി രചയിതാക്കളും, വക്താക്കളും നേരത്തെ പറഞ്ഞ മതങ്ങളിലെ ഏകമാന സ്വഭാവത്തിലേക്ക് അതിനെ വ്യവഹരിക്കുമ്പോൾ ജ്ഞാനികളെ തള്ളിപ്പറയേണ്ടി വരുന്നു. ഇവരെ പിൻപറ്റുന്നവർ പലപ്പോഴും സൂഫിസത്തിന്റെ പുറംമോടിയിൽ വിലയം പ്രാപിക്കുകയാണ് പതിവ്. ത്വരീഖത്തിലൂടെയും, സൂഫി ശൈഖെന്ന പേരിലും ആത്മീയ ലോകത്ത് വ്യാജന്മാർ പ്രചരിച്ചു കഴിഞ്ഞു. അവയിൽ നിന്നെല്ലാം തസ്വവ്വുഫിനെ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന അപൂർവ്വം രചനകളിൽ ഒന്നാണ് കശ്ഫുൽ മഹ്ജൂബ്. ഒന്നോ രണ്ടോ വായനയിൽ ഗ്രാഹ്യവുമല്ല അതിലെ അമൂല്യ വിജ്ഞാനീയങ്ങൾ.
വാസ്വിൽ മുജീബ്

COMMENTS