സാമൂഹിക-ഗാർഹിക തലങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന താരതമ്യേനയുള്ള സമത്വക്കുറവും പ്രകൃതി നിയമങ്ങളുടെ കണിശമായ രീതികൾ മൂലമുണ്ടാകുന്ന പുരുഷമേധാവിത്വവും അവസരമാക്കി, ന്യൂനങ്ങളെ പർവതീകരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ യൗവനത്തിനേറ്റ മുറിവുകളാണ് തസ്ലീമ നസ്റിൻ എന്ന 'ഇസ്ലാമിക' ഫെമിനിസ്റ്റിന്റെ യവ്വനത്തിന്റെ മുറിവുകൾ പറയാൻ ശ്രമിക്കുന്നത്.
1960 കളിൽ ബംഗ്ലാദേശിലെ മൊയ്‌മൻസിങ്ങിൽ ജനിച്ച നസ്രിൻ പരിമിതികൾക്കപ്പുറമുള്ള മാധുര്യം രുചിക്കാൻ വേണ്ടി മാത്രമാണ് ജീവിതം കഴിച്ചുകൂട്ടിയത്. നാഗരികതയും സാമൂഹിക പരിഷ്കാരവും തെല്ലും അനുഭവിക്കാതെയുള്ള ഗ്രാമ ജീവിതമായിരുന്നു ധാക്കയിലെ അന്നത്തെ പതിവ് കാഴ്ച.
ചെറുപ്പം മുതലേ, മതത്തിന്റെ പരിമിതികൾക്കെതിരെ ശബ്ദിക്കാനും, അതിലുപരി വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി മറുകണ്ടം ചാടാനുമുള്ള ശ്രമങ്ങളായിരുന്നു മൊയ്‌മൻസിങ്ങിലെ ഇടത്തരം കുടുംബത്തിലെ അവസ്ഥകൾക്കാധാരം. വിദ്യാഭ്യാസത്തിനും അതിലുപരി പരിധിരാഹിത്യത്തിനും കൊതി പൂണ്ടാണ് തസ്ലിമ ജീവിച്ചിരുന്നത്. പക്ഷേ ഇരുനാരികളുടെ ഭർതൃത്വം സ്വീകരിച്ച ബാബയുടെ കർക്കശ സ്വഭാവവും അസ്ഥാനത്തുള്ള നിയമങ്ങളും, ചിന്തിക്കാത്ത ഭവിഷ്യത്തുകളാണ് വരുത്തിവെച്ചത്. കേവലം തസ്ലീമയുടെ മേലുള്ള പഴിചാരലുകളിൽ ഒതുങ്ങാതെ, കുടുംബപശ്ചാത്തലവും ബാബയുടെ അനിശ്ചിതകാല ഉപരോധവും കൂടി പഠനവിധേയമാക്കുന്ന താണ് വസ്തുതകളോട് നീതി പുലർത്തുന്നത്.
എങ്കിലും ചെറിയ ബുദ്ധിമുട്ടുകളോട് സഹനീയ സ്വഭാവം പുലർത്താതെ, സ്വൈര്യവിഹാരത്തിനുള്ള സ്വാതന്ത്ര്യ ഘടകങ്ങളോട് അടുപ്പം പുലർത്തിയ തസ്‌ലിമ നസ്രിൻ, സ്വാതന്ത്ര്യ-യുക്തിരഹിത ചിന്താഗതികളുടെ മാരക വിപത്തുകളെയാണ് പിൽക്കാല എഴുത്തുകളിലൂടെ പറയാതെ പറഞ്ഞതും പ്രചരിപ്പിച്ചതും . കാലിക ചുറ്റുപാടിലെ മീരയും എടമറകുമെല്ലാം പറഞ്ഞു തുടങ്ങുന്നതും നസ്റീൻ ബാക്കിവെച്ച കച്ചിത്തുരുമ്പകളുടെ അവസാന ഭാഗങ്ങളെ ആശ്രയിച്ചിട്ടാണ്. ചുരുക്കത്തിൽ, മാനസിക ബുദ്ധിമുട്ടുകളും മന ക്ലേശങ്ങളെല്ലാം, മതകീയ വേലിക്കെട്ടിനുള്ളിൽ നിന്ന് സഹിക്കേണ്ടി വരുമ്പോൾ, ആയാസ ജീവിതം മോഹിക്കുന്നവർക്കുള്ള മേച്ചിൽപ്പുറമാണ് മതകീയ ഫെമിനിസമെന്ന് എഴുത്തിനെ മറപിടിച്ചു പറയുകയാണ് തസ്ലിമ നസ്രിൻ ചെയ്തിട്ടുള്ളത്.
വൈരുദ്ധ്യാത്മികതയിലെ സമന്വയ ശ്രമങ്ങൾ.
സ്ത്രീത്വവും അടിച്ചമർന്നവരുടെ നവോത്ഥാനവുമായി അറിയപ്പെട്ട ഫെമിനിസം ഇന്ന് എത്തിനിൽക്കുന്ന മേച്ചിൽപുറത്തിന്റെ സ്വഭാവഘടകം തന്നെയാണ് അത് എതിർക്കപ്പെടേണ്ടതിന്റെ കാതലായ കാര്യം പറയുന്നതും . ശാരീരികമായും സാമൂഹികമായും പുരുഷ മേധാവിത്വത്തിന് മാത്രമാണ് പ്രായോഗിക സാധ്യത ലഭ്യമാവുന്നത്. അത് തന്നെയാണ് പ്രപഞ്ച താളത്തിനൊത്ത് ലോകം ചലനാത്മകമാവുന്നതിന്റെ കാരണവും.
എഴുത്തിലൂടെ പ്രണയം സാധ്യമാക്കിയ കാലഘട്ടത്തിലാണ് തസ്ലീമ എഴുത്തിലേക്ക് കടന്ന് വന്നത് തന്നെ . പെൺകുട്ടികളുടെ ഭാവി, വർത്തമാനത്തിലെ ശ്രദ്ധകളിലൂടെയാണ് സുരക്ഷിതത്വം നേടുന്നതെന്ന ഉത്തമ ബോധ്യം കൊണ്ട് മാത്രമാണ് തസ്ലിമക്കെതിരെ ബാബയുടെ എതിർപ്പുകൾ ഉയർന്നുവന്നത്. എങ്കിലും വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും വിദൂര സാധ്യതകൾ പോലും ബാബ തസ്ലിമക്ക് നുകർന്ന് നൽകിയിരുന്നു. ജീൻസിനോടുള്ള അഭിനിവേശം മതാധിനിവേശത്തിലേക്ക് നയിക്കുമെന്നതുകൊണ്ട് തന്നെ ബാബയുടെ ശക്തമായ എതിർപ്പുകൾ തസ്‌ലീമക്ക് മറികടക്കാനായില്ല. അത്കൊണ്ട് തന്നെ ജീൻസ് മോഹം പൈജാമക്കുള്ളിൽ ഒതുങ്ങിത്തീർന്നു .
സ്ത്രീകൾക്ക് സാധിക്കുന്നത് പുരുഷർ ക്കും മറിച്ച് സാധിക്കുന്നതും സാധിക്കാത്തതുമായ കാര്യങ്ങൾ ലോകത്തിന് പുതുമയേറുന്നതല്ല. അതെ നിർവചനം നിലനിൽക്കേ, പുരുഷ മാറിടത്തിന്റെ അഴക് ആകാശം കാണുന്നത് പോലെ സ്ത്രീകൾക്കും കഴിയണമെന്ന ദുർവാശി യുടെ അന്ധമായ നാമമാണ് ഫെമിനിസമെന്ന് തസ്ലിമ നസ്റിൻ മനസ്സിലാക്കിയിരുന്നില്ല. ഗ്രഹാന്തരത്തിലെ സദാചാര പ്രവണതകളും സഹപാഠിയുടെ സ്വൈര്യവിഹാര കഥകളും ഉപ്പും മുളകും ചേർത്ത് രുചിച്ച തസ്ലിമയുടെ മനസ്സിൽ ബാബയുടെ രണ്ടാം വിവാഹം പുരുഷ മേധാവിത്വത്തെ അനുഭവമായിട്ടാണ് പതിഞ്ഞിരുന്നത്.
സ്വന്തം സഹോദരന്മാരും സഹോദരപത്നിയുമെല്ലാം അതിരുകളില്ലാതെ നടക്കുമ്പോൾ തനിക്കും അനുജത്തിക്കും മാത്രം എന്തിനാണ് വേലികൾ നിർമ്മിക്കപ്പെടുന്നത്?, ഒരേ വസ്ത്രധാരണ പുരുഷൻ സ്വീകരിക്കുമ്പോൾ സ്വാതന്ത്ര്യവും സ്ത്രീ ധരിക്കുമ്പോൾ സദാചാരവെല്ലുവിളിയുമാ വുന്നത് എന്തുകൊണ്ട്? തുടങ്ങിയുള്ള ചോദ്യചിഹ്നങ്ങൾക്കുള്ള തസ്‌ലീമയുടെ ഉത്തരമാണ് മതനിരാസത്തിലൂടെ പുറത്തുവന്നത്. കേവലം ഒരു മതനിരാസം മാത്രമായിരുന്നെങ്കിൽ തസ്ലീമ നസ്രിൻ വിമർശകരുടെ വായടപ്പിക്കുമായിരുന്നു. പക്ഷേ അതിലുപരി മത വേലിക്കെട്ടുകളോടുള്ള വിരോധം തസ്ലീമയെ കൊണ്ടെത്തിച്ചത് ലജ്ജ പോലും നാണിച്ചു തലതാഴ്ത്തുന്നതും സദാചാരത്തെ വെല്ലുവിളിക്കുന്നതുമായ ജീവിത ബിന്ദുവിലേക്കായിരുന്നു. അതാവട്ടെ മതേതര ഐഡന്റിറ്റിയിലും.
വർത്തമാനത്തിൽ ഒരു താരതമ്യം
സ്വഗൃഹത്തിൽ പൊട്ടിച്ചിരിക്കാനുള്ള അവകാശം തേടി കൂട്ടച്ചിരികളെ വരവേൽക്കാനിറങ്ങിയ ജസ്ല മാടശ്ശേരിയും, പൊള്ളത്തരം കൊണ്ട് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ ജാമിതടീച്ചറും ഭർതൃപീഡനത്തെ മതകീയവൽക്കരിച്ച് ആളാവാൻ ശ്രമിച്ച മൂസാ ജാസ്മിനുമെല്ലാം അക്ഷരാർത്ഥത്തിൽ തസ്ലീമയുടെ അനന്തരത്തിനർഹരാണ്.
മതത്തെ പഴങ്കഞ്ഞി യോട് ഉപയോഗിക്കുന്നവർ, മാറ് മറക്കാൻ കഴിയാതിരുന്ന കാലത്തെ മാറ് മറക്കാനുതകുന്ന രീതിയിലേക്ക് മാറ്റിയെടുത്ത ഹീറോയിസത്തിനോട് അനീതിപുലർത്തുകയല്ലേ ചെയ്യുന്നത്?ചുംബന സമരവും വത്തക്ക സമരവും തുടങ്ങി മീശയും ലജ്ജയുമെല്ലാം അരങ്ങ് തകർക്കുബോൾ, ജനസമ്മതിക്ക് വേണ്ടി മാറിടം ക്യാൻവാസാക്കുന്ന രഹ്‌നയും, ബിരിയാണി ചെമ്പാക്കുന്ന കുർദിയുമെല്ലം മത നിഷ്കാസനമെന്നതിലുപരി പ്രബുദ്ധ സമൂഹത്തെ അപമാനിക്കുന്ന തരത്തിലല്ലേ തിണ്ണ നിരങ്ങുന്നത്?
പരിഷ്ക്കാര പൂർത്തീകരണത്തിന്റെ സർവ്വ സാധുതകളും അവതരിപ്പിച്ച മതം ഇന്ന് അപരിഷ്കൃതമായി സ്വയം മുദ്രകുത്തപ്പെടുന്നതല്ല, മറിച്ച് സ്ത്രീകൾക്ക് മാത്രമേ പേറാൻ കഴിയുകയുള്ളുവെന്ന പ്രാപഞ്ചികതയെ മതം അവതരിപ്പിച്ചപ്പോൾ, അതിനെ സ്ത്രീകൾക്ക് പേറാൻ മാത്രമേ അറിയുകയുള്ളുവെന്ന അബദ്ധജടിലത്തിലേക്ക് വക്രീകരിച്ചെടുത്ത ഇടക്കാല അവതാരങ്ങളുടെ മുദ്രാ വലയത്തിൽ കുടുങ്ങുന്നതാണ്. ചുരുക്കത്തിൽ മതം മടുത്തവർ സൈര്യവിഹാരത്തിനായ് മേച്ചിൽ പുറങ്ങൾ തേടുന്നതിനിടയിൽ മരണത്തെ പരീക്ഷിക്കാൻ സയനൈഡ് രുചിക്കരുതെന്ന് മാത്രമേ പറയാനുള്ളു. മതരാഹിത്യമല്ല പ്രശ്നം.. ബോധകേടിലൂടെ ബോധേർഡാവുന്നതാണ് കേട്.
സദഖത്തുള്ള കോതമംഗലം

COMMENTS