1920 കളിലെ ബംഗാൾ നാടുകളുടെ ഗ്രാമീണ ജീവിതത്തെയാണ് നോവൽ അവതരിപ്പിക്കുന്നത്. കാടും കാറ്റും കുളിരും കണ്ടും കൊണ്ടും നവ്യമായ ഒരു അനുഭൂതി വായനക്കാരുമായി പങ്കിടുകയാണ് കൃതി.
ഉന്നതശ്രേണിയിൽ ഉൾക്കൊള്ളുമ്പോഴും ദാരിദ്ര്യത്തിന്റെ ചുഴിയിൽ ഉഴറുന്ന ബ്രാഹ്മണ കുടുംബത്തിന്റെ നേർചിത്രമാണ് പഥേർ പാഞ്ചാലി.
ബ്രാഹ്മണ പുരോഹിതനായ ഹരിഹരനും ഭാര്യ സർവജയയും ഇളയമകൻ അപ്പുവും ചേട്ടത്തി ദുർഗ്ഗയും കൂടെ താമസിക്കുന്ന അകന്ന ബന്ധവും അടങ്ങുന്ന കുടുംബം.
തർക്കം മൂത്ത് ഇടക്കുവെച്ച് ഇന്ദിരാ ഠക്കൂരൺ വീടുവിട്ടിറങ്ങുന്നു. പ്രായം ചുളിവ് വരച്ചു കൊണ്ടിരുന്ന ആ ബ്രാഹ്മണസ്ത്രീക്ക് മുന്നിൽ ചുറ്റുമുള്ള താണ ജാതിക്കാർ അയിത്തം ഭയന്ന്
ഒരുതുള്ളി വെള്ളംപോലും വെച്ച് നീട്ടാനാവാതെ അന്തിച്ചു നിൽക്കെ ഒടുക്കം ഒരിറക്ക് വെള്ളം കിട്ടാതെ അന്യന്റെ വീട്ടുപടിക്കൽ കുഴഞ്ഞുവീണു ഠക്കൂരൺ മരിക്കുന്നു. മുഴച്ചുനിൽക്കുന്ന ഉഛനീചത്വത്തിന്റെ മുഖം മറനീക്കിക്കൊണ്ടുവരികയാണിവിടെ രചയിതാവ് .
ദാരിദ്ര്യത്തിന്റെ നീറ്റിൽ നിന്ന് കരകയറാനാവാതെ മുങ്ങിത്താണു കൊണ്ട് നീറുന്ന കുടുംബഭാരം ഏറ്റുന്ന സർവ്വജയയുടെ ചിന്തകൾ അവിടെവിടെയായി നോവലിൽ പൊള്ളച്ചു നിൽക്കുന്നു.
ചേട്ടത്തി ദുർഗയും അനിയനും തമ്മിലുള്ള ഗാഢമായ സഹോദര ബന്ധത്തെ പ്രകൃതി സൗന്ദര്യത്തിന്റെ മോഹനമായ കാഴ്ചകൾ ഇടകലർത്തി ചിത്രീകരിക്കുന്നുണ്ട് നോവൽ.നാലു ചുമരുകൾക്കുള്ളിൽ ഇരുന്ന് കാടിന്റെ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ അക്ഷരങ്ങൾ നമ്മെ അപ്പുവിന്റെ കൂടെ നടക്കാൻ വിളിക്കും, കുളിർ കാറ്റുകൊള്ളാൻ അപ്പുവിന്റെ കൂടെ ചേർന്നിരിക്കും. പേരിടാത്ത പല വർണ്ണ പൂക്കൾ തൊട്ടും മണത്തും അക്ഷരങ്ങൾ അപ്പുവിനെ പിന്തുടരുന്നു.
വിദ്യാലയത്തിന്റെ പടികൾ കണ്ടുമുട്ടാത്ത ആ നാലു കണ്ണുകളും ചിറകില്ലാതെ ആകാശം തേടുന്ന പറവകളാണ്. നാലുനേരവും അടുക്കളയിൽ കുമിഞ്ഞുകൂടിയ പാത്രങ്ങളും ചൂലുകളും തുറന്നുവച്ച പാഠപുസ്തകങ്ങൾ മാത്രമാണ് ദുർഗ്ഗയുടെ വിദ്യാഭ്യാസം. ഇടയ്ക്കിടെ അച്ഛൻ കൊണ്ടുവരുന്ന പുസ്തകങ്ങളും പത്രക്കെട്ടുകളും മാത്രമായി അപ്പുവിന്റെ എഴുത്തും വായനയും ഒതുങ്ങിക്കൂടുന്നു. അയൽപക്കങ്ങളിലെ ഷെൽഫുകളിലും മറ്റും അക്ഷരങ്ങളെ തേടുന്ന കണ്ണുകൾ, വിദ്യാലയത്തിന്റെ പടി കയറുന്ന സമപ്രായക്കാരെ കാണുമ്പോൾ അപ്പുവിന്റെ കുഞ്ഞുമനസ്സിൽ കുമിഞ്ഞുകൂടുന്ന വികാരങ്ങൾ വായനക്കാരന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്നു.
ബംഗാൾ ഉൾ ഗ്രാമങ്ങളുടെ ദരിദ്ര ബ്രാഹ്മണ കുടുംബകങ്ങളിൽ പുലർത്തിപ്പോന്ന വിദ്യാഭ്യാസ രീതിയെ കുറിച്ച്, ആൺ-പെൺ അന്തരങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം നോവൽ വായനക്കാരനു മുന്നിൽ വെക്കുന്നു.
തുടർന്ന് ദുർഗയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം ആ കുടുംബം എത്തിച്ചേരുന്ന പുതിയ ജീവിതവഴികൾ, വളവുകൾ, തിരിവുകൾ, ഇടക്ക് വെച്ച് ഉണ്ടാകുന്ന ആകസ്മികമായ കൂട്ടി മുട്ടലുകൾ വായനക്കാരനെ തുടർന്നു വായിക്കാൻ സ്വൈര്യം കെടുത്തും.
നഷ്ടങ്ങളുടെ വാരിപ്പുണരലിലും നീളെ ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, ശുഭപ്രതീക്ഷയോടെ ഇരുകാലുകളും നിരന്തരം ഒന്നൊന്നിനെ പിന്നിലാക്കി കൊണ്ടിരിക്കണമെന്ന് പറഞ്ഞുകൊണ്ട് നോവൽ അവസാനിക്കുന്നു.
1920കളിലെ ബംഗാളിലെ ഗ്രാമീണ ജീവിതത്തെ കുറിച്ച് എഴുതപ്പെട്ട നോവൽ 1929ലാണ് പ്രസിദ്ധീകരിക്കുന്നത്. വിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ മാസ്റ്റർപീസായി കണക്കാക്കുന്ന ഈ നോവൽ എം.കെ.എൻ പോറ്റിയാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. സത്യജിത്ത്റേയുടെ ചലച്ചിത്രാവിഷ്കാരതോടെ നോവൽ വിഖ്യാതമായി.
ഫഹ്‌മിദാ പി.ടി തറയിട്ടാല്‍

COMMENTS