സൂഫിസത്തെ വായിച്ച് അറിയാൻ സാധിക്കില്ലന്നുണ്ടങ്കിലും അവയെ അല്പമെങ്കിലും മനസ്സിലാക്കാൻ പുസ്തകങ്ങൾ വായിക്കുന്നത് വഴി നമുക്ക് സാധിച്ചേക്കാം. കാരണം സൂഫസത്തെ 'അറിയൽ' അനുഭവജ്ഞാനത്തിലൂടെ മാത്രമാണ്. പൊതു ജനങ്ങൾക്ക്/ വായനക്കാർക്ക് മനസ്സിലാക്കി കൊടുക്കുക എന്ന സദുദ്ദേഷത്തോട് കൂടെ അദർബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകമാണ് ശീഈ പണ്ഡിതനായ മുർതസ മുതഹരിയുടെ (Murtaza Mutahhari) "ഇർഫാൻ : എ ഷോർട്ട് ഇൻട്രഡക്ഷൻ" എന്ന ഈ പുസ്തകം. അദ്ദേഹത്തിൻ്റെ അഷ്‌നാഇ ബി ഉലൂമിൽ ഇസ്ലാമി എന്ന വലിയ പുസ്തകത്തിലെ ഏഴ് ഭാഗത്തിലെ ഒന്ന് മാത്രമാണ് ഈ ഇൻട്രഡക്ഷൻ പുസ്തകം.
മുർതസ മുതഹരി -
1919 ജനുവരിയിൽ ജനനം. "ഇസ്‌ലാമിക് റിപ്പബ്ലിക്" എന്ന പരമാധികാര സ്റ്റേറ്റിൻ്റെ ആദർശത്തിൽ സ്വാധീനം. ചെറുപ്പം മുതലെ വിജ്ഞാന കൊതിയനായ മുർതസ ഇറാനിയൻ ഫിലോസഫറായും അറിയപ്പെടുന്നു. ഷിയാ പണ്ഡിതനായ ഇദ്ദേഹം പല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടങ്കിലും അതിൽ സുന്നി ആശയം ഉൾകൊണ്ടത് മാത്രമേ നമുക്ക് സ്വീകാര്യമായതായുള്ളു. ഇർഫാനിനെ കുറിച്ചുള്ള സുന്നി വായനകൾക്ക് യോജിച്ചത്കൊണ്ട് തന്നെ ഈ പുസ്തകം സൂഫീസത്തെ ചെറിയ രീതിയിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ വായിച്ചിരിക്കേണ്ട ഒന്നാണ് എന്ന് വിശേഷിപ്പിക്കാം. എങ്കിലും പുസ്തകത്തിൻ്റെ ആമുഖത്തിൽ ഖുത്ബിനെ കുറിച്ച് പറയുന്നിടത്ത് അല്ലാമ മുഹമ്മദ് ഹുസൈൻ തബതബാഇ "ഖുത്ബ് എന്ന പതവിക്ക് അർഹർ ശീഈ പണ്ഡിതരിൽ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നുണ്ട്". ഇത് സുന്നി ആശയത്തിന് എതിരാണ്.
ആരിഫീങ്ങളുടെ ഇബാദത്ത്
ആരിഫീങ്ങൾ അല്ലാഹുവിന് വേണ്ടി ഇബാദത്ത് എടുക്കുന്നത് അല്ലാഹുവിൻ്റെ പ്രതിഫലത്തെ പ്രധീക്ഷിച്ചത് കൊണ്ടോ അവൻ്റെ ശിക്ഷയെ ഭയന്ന് കൊണ്ടോ അല്ല. മറിച്ച് ആരിഫ് അല്ലാഹുവിനെ അങ്ങേയറ്റം അറിഞ്ഞത് കൊണ്ടും അവനെ പ്രണയിക്കുന്നത് കൊണ്ടും മാത്രമാണ്. അലി (റ) വിനെയാണ് ആരിഫീങ്ങളുടെ നേതാവായി കാണുന്നത്. അവരിലേക്കാണ് ആരിഫീങ്ങളുടെ സിൽസില അവസാനിക്കുന്നത്.
അല്ലാഹുവും അടിമയും തമ്മിലുള്ള ബന്ധം 1+1, 1×1 എന്ന വിശദീകരണത്തിൽ നിന്ന് മാറി 1+0 എന്ന വിശദീകരണത്തിലാണ് വായിക്കേണ്ടതെന്ന് ആമുഖത്തിൽ (Foreword) തബതബാഇ പറയുന്നുണ്ട്. കാരണം അല്ലാഹുവിൻ്റെ മുൻപിൽ എല്ലാം ഇല്ലായ്മയാണ് (Nothingness).
ഇർഫാനും സൂഫിസവും
മേലെ സൂചിപ്പിച്ചത് പോലെതന്നെ താരതമ്യെ ഇവ രണ്ടുമിനുമിടയിൽ വ്യത്യാസങ്ങൾ ഒന്നുമില്ല. പിന്നെ ഇങ്ങനെ വ്യത്യസ്ത പേര് വരാൻ കാരണം, പൊതുവെ സാമൂഹ്യ ബന്ധം സ്ഥാപിക്കുന്നവരെ സൂഫികൾ എന്നും അല്ലാത്തവരെ ആരിഫീങ്ങൾ എന്നും വിളിക്കുന്നു എന്ന് മാത്രം . ഇവ രണ്ടും ഇസ്ലാമിൻ്റെ അകത്ത് തന്നെ നിലകൊള്ളുന്നു. പിന്നീട് ചില ശരീഅത്ത് വിരുദ്ധ നിലപാടുകൾ അടങ്ങിയ കൂട്ടത്തെ മാത്രം ഇസ്ലാമിൽ നിന്ന് മാറ്റി നിർത്താം. അത് സൂഫിസത്തിൻ്റെ മാത്രം പ്രശ്നമായി കാണാതെ, അതിലേക്ക് കൊണ്ടുവന്ന പുതിയ ചില ചിന്താധാരകളുടെ പ്രശ്നമായി മാത്രം നാം കാണേണ്ടതുണ്ട്.
പ്രാവർത്തികവും സൈദ്ധാന്തികവുമായി ഇർഫാനിനെ രണ്ട് ബ്രാഞ്ചുകളായി തിരിക്കാം. ഇർഫാനിൻ്റെ പ്രാക്ടിക്കൽ വശം മനുഷ്യന് തൻ്റെ ശരീരത്തോടും ലോകത്തോടും അല്ലാഹുവിനോടുമുള്ള കടമയും ബന്ധവും വിശദീകരിക്കുന്നു. ജീവിതം അല്ലാഹുവിൽ നിന്ന് അല്ലാഹുവിലേക്കുള്ളൊരു യാത്രയാണന്ന് അവനെ നിരന്തരം ഓർമിപ്പിച്ച് കൊണ്ടേയിരിക്കും. തിയോറിറ്റികൽ വശം അല്ലാഹുവിനെയും ലോകത്തെയും മനുഷ്യാസ്ഥിതത്തെയും ചർച്ച ചെയ്യുന്നു. ആരിഫീങ്ങളുടെ വിശദീകരണമനുസരിച്ച് തൗഹീദ് എന്നത് അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും അവനല്ലാത്തതെല്ലാം യാഥാർത്ഥ്യമല്ലെന്നുമാണ്. അങ്ങനെ അല്ലാഹുവല്ലാത്ത ഒന്നിൽ (യാഥാർത്ഥ്യം) വിശ്വസിക്കൽ ശിർക്കിൻ്റെ ഒരു ഭാഗമായി വരെ ചില ഉറഫ വിശ്വസിക്കുന്നു. ഇത് പണ്ഡിതന്മാർക്കിടയിൽ എതിർപ്പുണ്ടകിലും അവരുടെ അല്ലാഹുവുമായുള്ള പ്രണയത്തിൽ അവനല്ലാതെ ഒന്നിനെ ചിന്തിക്കുക എന്ന് പോലും അവർക്ക് പ്രയാസമാണ്. തത്ത്വജ്ഞാനികളുടെ വിശദീകരണമനുസരിച്ച് ദൈവവും അവ അല്ലാത്തതും യാഥാർത്ഥ്യമാണ്. ഒരു വ്യത്യാസം പറയുന്നത്, ദൈവം ഉണ്ടാവൽ നിർബന്ധവും (വാജിബുൽ വുജൂദ്) സ്വയം നിലനിൽപ്പ് ഉള്ളവയുമാണ്. ദൈവം അല്ലാത്ത യാഥാർത്ഥ്യങ്ങൾക്ക് നിലനിൽപ്പ് സാധ്യതയുമാണ് (മുംകിനുൽ വുജൂദ്). പക്ഷെ ആരിഫീങ്ങളുടെ വീക്ഷണത്തിൽ അല്ലാഹുവു അല്ലാതെ ഒന്നും തന്നെ ഇല്ലന്നാണ്.
എതിക്സും ഇർഫാനും
യഥാർത്ഥത്തിൽ നൈതികത എന്ന അർത്ഥത്തിൽ മാത്രം ഇർഫാനിനെ കാണാൻ സാധിക്കുകയില്ല. കാരണം എതിക്സ് എന്നത് നമ്മിൽ നന്മയുള്ള കാര്യം കൊണ്ടുവരിക എന്നത് മാത്രമാണ്. ഉദാഹരത്തിന് ഒരു വീടിന് മുകളിൽ അതിൻ്റെ നവീകരണ ഭാഗമായി നാം നടത്തുന്നത്. ഒരുപാട് ചിത്രങ്ങളെകൊണ്ടും വസ്തുക്കളെകൊണ്ടും നാം വീടിനെ അലങ്കരിക്കുന്നു. പക്ഷെ എതിക്സിൽ എവിടന്ന് തുടങ്ങുന്നു എന്നോ എവിടെ അവസാനിക്കുന്നു എന്നോ പ്രശ്നമുള്ള കാര്യമല്ല. വീടിൻ്റെ വിഷയം തന്നെ എടുക്കുകയാണെങ്കിൽ അവിടെ നവീകരണ ഭാഗമായി സീലിങ് മുതൽ തുടങ്ങിയാലും അല്ലെങ്കിൽ ചുമര് മുതൽ തുടങ്ങിയാലും ഭംഗിയായി കിട്ടിയാൽ മാത്രം മതി. പക്ഷെ ഇർഫാൻ അങ്ങനെയല്ല. ഇർഫാനിൽ ചില സ്റ്റേജുകളുണ്ട്. അവ അതിൻ്റെ താഴെ തട്ട് മുതൽ പടിപടിയായി മാത്രമേ മുന്നോട്ട് പോകുവാൻ പാടുള്ളൂ. അതിൽ എവിടന്ന് തുടങ്ങണം എന്നും എവിടെ അവസാനിക്കണമെന്നുമുണ്ട്. ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസവും ബന്ധവും. ഇതിന് പുറമെ ഇനിയും വ്യതസ്തതകൾ മൂർതസ മുതഹരി വ്യക്തമാക്കുന്നുണ്ട്.
തത്വശാസ്ത്രജ്ഞർ യുക്തിയെ കൊണ്ട് റിയാലിറ്റിയെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ ആരിഫീങ്ങൾ അവരുടെ ഹൃദയം കൊണ്ടും തെറ്റിൽ നിന്ന് അകന്ന് കൊണ്ടും അതിയായ ആത്മപരിശോധന കൊണ്ടും യാഥാർത്ഥ്യത്തെ കണ്ടെത്താൻ ശ്രമിക്കുന്നു.
ഏഴാം നൂറ്റാണ്ട് (ഹിജ്റ ഒന്നാം നൂറ്റാണ്ട്) വരെ ചരിത്രത്തിൽ സൂഫി/ ഉറഫ എന്ന പദം നിലിവിലില്ലായിരുന്നു. സൂഫി എന്ന പദം ആദ്യമായി ഉപയോഗത്തിൽ വന്നത് ഹിജ്റ രണ്ടാം നൂറ്റാണ്ടിലാണ്. അബൂ ഹാഷിം അൽ കൂഫിയായിരുന്നു ആദ്യമായി ഈ പേരിൽ അറിയപ്പെട്ടത്. സുഫിയാനു സൗരിയുടെ ഉസ്താദ് കൂടിയായ ഇദ്ദേഹം തന്നെയായിരുന്നു പലസ്തീനിലെ റംലയിൽ സൂഫികൾക്ക് ഇബാദത്ത് ചെയ്യുവാൻ മാത്രമായുള്ള ഇടം നിർമിച്ചതും. രണ്ടാം നൂറ്റാണ്ടിലാണ് ഈ പദം ഉപയോഗത്തിൽ വന്നത് എന്നതിൽ തർക്കം ഉണ്ടെങ്കിലും അബൂ അൽഖാസിം അൽഖുശൈരി, ഇമാം അൽസാദിഖ് തുടങ്ങിയ പണ്ഡിതന്മാർ സൂഫിസം എന്ന വാക്ക് രണ്ടാം നൂറ്റാണ്ടിൽ തന്നെ പ്രാഭല്യതിൽ വന്നിട്ടുണ്ടെന്ന് സ്ഥാപിക്കുന്നുണ്ട്. ഇതിന് പുറമെ ചില ഓറിയൻ്റൽ പണ്ഡിതന്മാരും ഇതിനെ സ്ഥിരീകരിക്കുന്നുണ്ട്. ഹിജ്റ 161ൽ വാഫാതായ സുഫിയാനു സൗരിയുടെ ഉസ്താദാണ് അബൂ ഹാഷിം അൽകൂഫി എന്നുണ്ടെങ്കിൽ ഹിജ്റ രണ്ടാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ തന്നെ സൂഫിസം എന്ന വാക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ഇത് നികോത്സനെ പൊലോത്ത ഓറിയൻ്റലിസ്റ്റ് പണ്ഡിതന്മാരും വ്യക്തമാക്കുന്നുണ്ട്. സൂഫിസം എന്ന വാക്ക് അവർ ധരിച്ചിരുന്ന വസ്ത്ര ശൈലിയിൽ നിന്ന് വന്നതാണെന്നതിൽ ഒരു സംശയവും നിലനിൽക്കുന്നില്ലന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്.
ശരീഅത്ത്, ത്വരീഖത്, ഹഖീഖത്, ഇർഫാനിൻ്റെ ഉത്ഭവം എന്നിവയെ ഹൃസ്സമായ രീതിയിൽ മനസ്സിലാക്കിതന്നതിന് ശേഷം പിന്നെ നേരെ ഇർഫാനിൻ്റെ ചരിത്രത്തെ കുറിച്ചാണ് പറയുന്നത്. ഇവിടെ രണ്ടാം നൂറ്റാണ്ടിലെ പ്രഗൽഭ സൂഫി പണ്ഡിതനായ ഹസനുൽ ബസ്വരി മുതൽ ഒമ്പതാം നൂറ്റാണ്ടിലെ നൂറുദ്ദീൻ അബ്ദുറഹ്മാൻ ജാമി എന്ന സൂഫി പണ്ഡിതൻ വരെയുള്ള പണ്ഡിതന്മാരെ പരിചയെപ്പെടുതുന്നു. ഇതിൽ ജലാലുദ്ദീൻ റൂമി, ഹാഫിസ് ശീറാസി, മുഹ്‌യുദ്ദീൻ ബ്‌ന് അറബി, ഫരീദുദ്ധീൻ അതാർ, ശൈഖ് ജീലാനി, ഇമാം അബൂ ഹാമിദ് ഗസ്സാലി, ജുനൈദൽ ബഗ്ദാദി തുടങ്ങി നിരവധി പണ്ഡിതന്മാരെ ചർച്ച ചെയ്യുന്നുണ്ട്.
അല്ലാഹുവിൻ്റെ ഇൽമിൻ്റെ നൂറിലൂടെ മാത്രമേ നമുക്ക് ലോകത്തെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ, ആ നൂറ് കരസ്ഥമാക്കണമെങ്കിൽ ആദ്യം അല്ലാഹുവിനെ മനസ്സിലാക്കണം. അല്ലാഹുവിനെ മനസ്സിലാക്കണമെങ്കിൽ ഇർഫാൻ മുന്നോട്ട് വെക്കുന്ന ഓരോ മഖാമാത് പടിപടിയായി കടന്ന് പോകണം. തത്ത്വശാസ്ത്രജ്ഞർക്ക് ജ്ഞാനം അറിയലാണെങ്കിൽ ആരിഫീങ്ങൾക്ക് ജ്ഞാനം അനുഭവിക്കലാണ്. ഇങ്ങനെ ഇൽമിനെ അനുഭവിക്കണമെങ്കിൽ ആരിഫ് സാഹിദും (ദുനിയാവിലെ എല്ലാത്തിനോടുമുള്ള പ്രിയം വെടിഞ്ഞ് ജീവിക്കുന്നവൻ) ആബിദുമായിരിക്കണം (ഭക്തന്‍) എന്ന് മുർതാസ പറയുന്നു.
ഇർഫാനിലെ ചില മാഖാമാതുകളെ ചെറിയ രീതിയിൽ പറഞ്ഞതിനു ശേഷം ഇർഫാനിനെ അറിയാനും അനുഭവിക്കാനും ആഗ്രിക്കുന്നവർ തീർച്ചയായും മനസ്സിലാക്കേണ്ട ഇർഫാനിലെ / സൂഫിസത്തിലെ ചില ടേർമുകളുണ്ട്. അത് മനസ്സിലാക്കി വെച്ചാൽ മാത്രമേ സൂഫിസത്തെ മനസ്സിൽ ഉൾകൊള്ളാൻ സാധിക്കുകയുള്ളൂ. മൂർതസ മുതഹരി ഇർഫാനിനെ കുറിച്ചുള്ള ഈ ഇൻട്രഡക്ഷൻ പുസ്തകത്തിൽ പതിനഞ്ചലതികം ടേർമുകൾ പരിചയപ്പെടുത്തുന്നുണ്ട്. നൂറ്റിയൻപതിൽ മാത്രം പേജുകൾ വരുന്ന ഈ പുസ്തകം അവസാനിക്കുന്നത് നീണ്ട് നിൽക്കുന്ന പ്രാർത്ഥനയോട് കൂടെയാണ്.
ജുറൈസ് പൂതനാരി

COMMENTS