കണ്ണീരു തരുന്ന സുഖം ശരിക്കും ഞാൻ അനുഭവിച്ചു. മൂടിക്കെട്ടി നിന്ന ഇരുണ്ട മേഘാന്തരീക്ഷം തിമർത്തു പെയ്തപ്പോഴുണ്ടായ വെളിച്ചത്തിന്റെ തെളിച്ചം പോലെ മനസ്സിന് വല്ലാത്തൊരു ഓജസ്സും തേജസ്സും കൈവെന്നിരിക്കുന്നു. മുത്തു നബി ﷺ യുടെ വ്യക്തിത്വത്തിന്റെ മുമ്പിൽ നമ്മൾ എത്രമേൽ നിസ്സഹായരാണ് എന്നറിയാൻ ഇനിയും കുറെ സംസാരങ്ങൾ കേൾക്കണമെന്നില്ല, ഗുരുവിന്റെ വിതുമ്പൽ തന്നെ ധാരാളമായിരുന്നു.
അൽപ നേരത്തിനു ശേഷം ഗുരു വൈകാരികമായ തീവ്രതയിൽ നിന്നും പതിയെ പതിയെ തിരിച്ചു വരാൻ തുടങ്ങി, വിതുമ്പിക്കരയുന്ന ശിഷ്യരിലേക്ക് മൗനിയായി നോക്കി നിൽക്കുന്നു, പറയാൻ എമ്പാടുമുണ്ടായിട്ടും പറയാൻ കഴിയാതെ നിശ്ചലനായി നിൽക്കുന്ന ഗുരുവിന്റെ നിസ്സഹായത വീണ്ടും നമ്മളെ സങ്കടപ്പെടുത്തുന്നു. നിശ്ശബ്ദതയുടെ വശ്യമായ സൗന്ദര്യ സംഗീതം ആസ്വദിച്ചുകൊണ്ടിരിക്കുന്ന സദസ്സിനെ മുൻനിരയിൽ നിന്നുള്ള ഒരു സഹോദരന്റെ ശബ്ദം ബോധാവസ്ഥയിലേക്ക് കൊണ്ടുവന്നു.
അയാൾ പതിഞ്ഞ സ്വരത്തിൽ തല താഴ്ത്തിപ്പിടിച്ച് വിനയാന്വിതനായി ഗുരുവിനോട് ചോദിക്കുന്നു: "പ്രിയ ഗുരുവേ.... 'നബിയെക്കുറിച്ചല്ല, നബിയിൽ സംസാരിക്കുവാൻ ഞാൻ നിസ്സഹായനാണ്' എന്ന് പറഞ്ഞ ഗുരുവിന്റെ വാക്കുകൾ ഒന്ന് കൂടി വിശദീകരിക്കുമോ?"
"നേരത്തെ "وليس فيك يقال" എന്നാണ് പറഞ്ഞത്, "وليس عنك يقال" എന്നതല്ല എന്ന് സൂചിപ്പിച്ചതിന്റെ പൊരുളുകൾ, അവ രണ്ടും തമ്മിലുള്ള അന്തരം എന്താണെന്നും അറിയാൻ ഒരു താൽപര്യം?"
പലരുടെയും ഉള്ളിലുള്ള ചോദ്യമാണ് പ്രിയ സഹോദരൻ ഗുരുവിന്റെ മുമ്പിൽ ഇവിടെ സമർപ്പിച്ചത്. സംശയങ്ങൾ ചോദിക്കുന്നതും വിഷയങ്ങൾ ഗഹനമായി പഠിക്കുന്നതും ഗുരുവിന് വലിയ താൽപര്യമാണ്. അറിവന്വേഷണത്തെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുക അവിടുത്തെ നിത്യശീലമാണ്. ഗുരുവിന്റെ മറുപടിക്കായി സദസ്സ് മുഴുവൻ ആശയോടെ കാത്തിരിക്കുന്നു. ഗുരു പറയാൻ തുടങ്ങി:
"മുത്ത് നബി ﷺ ക്ക് രണ്ട് മാനങ്ങളുണ്ട്. ഒന്ന് ശാരീരിക മാനം, ആദ്ധ്യാത്മിക മഹാന്മാർ നബിയുടെ ബശരിയ്യത്ത് എന്നാണ് അതിനെ വിശേഷിപ്പിക്കാറുള്ളത്. ബാഹ്യ തലത്തിൽ നബിയെക്കുറിച്ച് നാം ചർച്ച ചെയ്യാറുള്ളതും പൊതുവെ പൊതുജനം പറയാറുള്ളൊതും ഈ ബശരിയ്യത്തിനെക്കുറിച്ചാണ്. ഉദാഹരണത്തിന് നബി ﷺ യുടെ സമത്വ സന്ദേശം, സ്ത്രൈണ വിമോചനം, അനാഥ - വിധവാ സംരക്ഷണം, പരിസ്ഥിതി പരിപാലനം, നേതൃഗുണങ്ങൾ, സേവന സന്നദ്ധത തുടങ്ങി നീണ്ടുപോകുന്നു ആ മേഖല.
എന്നാൽ പലരും അശ്രദ്ധയോടെ കാണുന്ന മാനമാണ് രണ്ടാമത്തേത്, എന്നാൽ അതാണ് സുപ്രധാനവും. മുത്തു നബി ﷺ യുടെ ആദ്ധ്യാത്മിക ഒളിവിന്റെ മാനമാണത്. നബിയുടെ നൂറാനിയ്യത്ത്, അല്ലെങ്കിൽ ഖുസ്വൂസ്വിയ്യത്ത് എന്നൊക്കെയാണ് മഹാന്മാർ അതിനെ സാങ്കേതികമായി വിശേഷിപ്പിക്കാറുള്ളത്. ആദം അലൈഹിസ്സലാമിനും മുമ്പുള്ള തിരുനബിയുടെ ഒളിവ്, അതിന്റെ പ്രത്യേകതകൾ, ഇതര ചരാചരങ്ങളിൽ നിന്നും സയ്യിദുൽ ഖൽഖിനുള്ള മഹാത്മ്യം, സ്രഷ്ടാവായ അല്ലാഹുവുമായി ആ നൂറിനുള്ള അടുപ്പവും ആഴവും ...തുടങ്ങി അറ്റമില്ലാത്ത വിഷയ മേഖലയാണ് ഹഖീഖതുൽ മുഹമ്മദിയ്യയുടെ ഉദാഹരണം.ﷺ
കേവലം ബശരിയ്യത്ത് മാത്രം ചർച്ച ചെയ്യപ്പെടുകയും നൂറാനിയ്യത്ത് വിസ്മരിക്കുകയും ചെയ്യുന്നത് ആത്മീയമായി വലിയ തകർച്ചയാണ് നമുക്ക് നൽകുക .
ഇവിടെ ആദ്യമായി ഓർമപ്പെടുത്താനുള്ളത്, സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങളുടെ ഖുസ്വൂസ്വിയ്യത്തിന്റെ പരിപൂർണ്ണത അല്ലാഹുവല്ലാത്ത ഒരാൾക്കും അറിയുകയില്ല, ബശരിയ്യത്തിനെക്കുറിച്ച് പലരും അവരുടേതായ അളവിൽ പഠിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. എന്നാലും ബാഹ്യമായ തലത്തിൽ തന്നെ നബിയെക്കുറിച്ച് , അറിഞ്ഞതിനേക്കാൾ അറിയാത്തതാണ് കൂടുതൽ.
لا يعلم الثقلان عنه قدر ما جهلوا
എന്ന ഗുരുവിന്റെ വാക്കുകൾ അതിലേക്കുള്ള സൂചനയാണ്. ഇവിടെ عنه എന്നാണ് പ്രതിപാദിച്ചത്. منه എന്നല്ല, അഥവാ ഇവിടെ ഉദ്ദേശ്യം നബിയുടെ ശാരീരിക മാനമാണ്. എന്നാൽ وليس فيك يقال എന്നിടത്ത് فيك എന്നത് നബിയുടെ ആദ്ധ്യാത്മിക ഒളിവാണ്. ചുരുക്കത്തിൽ നബിയെ കുറിച്ച് അഥവാ അവിടുത്തെ ബശരിയ്യത്തിനെ കുറിച്ച് പലരും പലവിധത്തിൽ ചർവ്വിത ചർവ്വണം നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. അവയെല്ലാം മഹത്തരം തന്നെ . എന്നാൽ നബിയുടെ വ്യക്തിത്വത്തിന്റെ അകത്തേക്ക് പ്രവേശിച്ച് അവിടുത്തെ നൂറാനിയത്ത് പഠിക്കാൻ ശ്രമിക്കുമ്പോഴേക്കും നിസ്സഹായതയും അശക്തതയും ബോധ്യപ്പെട്ട് കീഴൊതുങ്ങുന്ന അവസ്ഥയാണ് ആത്മീയ ഉന്നതി നേടിയ ഗുരുവര്യന്മാർ പോലും ഇവിടെ വെളിപ്പെടുത്തുന്ന തിരിച്ചറിവ്. എന്നാൽ ഈ മഹത്തായ തിരിച്ചറിവിനെ കുറിച്ച് പോലും നമുക്ക് തിരിച്ചറിവില്ല എന്നതാണ് നമ്മുടെ ബലഹീനത.
صلى الله عليك يا سيدي يا رسول الله
صلى الله عليك يا سيدي يا حبيب الله
സദസ്യരുടെ അകതാരിൽ സ്നേഹനബിയോടുള്ള അടുപ്പം കൂടിവരുന്നു എന്ന് ഗുരുവിന് ബോധ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ സ്വലാത്തുകൾ പുണ്യ മദീനയിലേക്ക് സമർപ്പിക്കാൻ തുടങ്ങി, ശിഷ്യർ എല്ലാവരും ഗുരുവിനോടൊപ്പം എറ്റു ചൊല്ലുന്നു.
صلى الله عليك يا سيدي يا رسول الله
صلى الله عليك يا سيدي يا حبيب الله
യാ അല്ലാഹ്.... ഇന്നലെകളിൽ എന്നിൽ നിന്നും മദീനയിലേക്കുള്ള വഴിദൂരം എത്രമാത്രം നീണ്ടുനിൽക്കുന്നതായിരുന്നു. ഗുരുവര്യർ ഹബീബ് ﷺ യെ പറയാൻ തുടങ്ങിയതോടെ വഴിദൂരം എത്രയോ കുറഞ്ഞു വന്നു, അടുപ്പം കൂടി വന്നു, തിരുഹബീബിന്റെ തൊട്ടു മുന്നിൽ വന്നിരുന്ന് സലാം പറയുന്ന പ്രതീതി. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തെ നബിയോടായിരുന്നു ഇതുവരെ അഭിസംബോധനം നടത്തിയിരുന്നത്, എന്നാൽ ഇപ്പോൾ അരികത്തിരിക്കുന്ന , അതെ , അകത്തിരിക്കുന്ന മുത്തു നബിയോട് സ്നേഹ സല്ലാപം നടത്തുന്ന തോന്നൽ. ശാരീരികമായി അകലെയാണെങ്കിലും മനസ്സ് കൊണ്ടുള്ള അടുപ്പുമാണല്ലൊ പ്രധാനം. ഹഖീഖത്തിന്റെ വർത്താനം മരണം വരെ നുണയാനും രുചിക്കാനും പകരാനും നീ തുണയേകണേ...
അല്ലാഹുമ്മ ആമീൻ.
"ഹബീബീങ്ങളേ... ആത്മീയ തിരിച്ചറിവ് നേടിയ സച്ചരിതരുടെ തേൻ മൊഴികൾ സങ്കീർത്തനമായി ആലപിച്ചിട്ടെങ്കിലും നമുക്ക് ദാഹം തീർക്കാം. ഇനിയൊന്ന് എഴുന്നേറ്റ് നിന്ന് നമുക്കൊന്നിച്ച് പാടി നോക്കാം."
ഗുരു ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നതോടെ സദസ്യർ മുഴുവൻ ഉന്മേഷത്തോടെ എഴുന്നേറ്റു നിന്നു. മനസ്സ് നിറയെ മദീനയെ നിറച്ചു വെച്ച് അവർ മധുര മനോഹര ശൈലിയിൽ പ്രവാചകനെ പ്രകീർത്തിക്കാൻ തുടങ്ങി. രണ്ടു വരികളുടെ പൊരുളുകൾ അൽപം അറിഞ്ഞതോടെ അത് തന്നെ ആനന്ദത്തോടെ അവരുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നു. അത് തന്നെ അമൃതം! അത് തന്നെ ഔഷധം! ഇനിയെന്തിന് മറ്റൊന്ന്!
سيدا لم تزل وغيرك زالوا....
وجميعا إلى جنابك آلـــوا
وكريما ورحمة وإمامـا ....
وعظيما وليس فيك يقــــال
അതിനിടയിൽ സദസ്സിൽ നിന്നൊരാൾ അൽപം ഉച്ചത്തിൽ ആവർത്തിച്ചാവർത്തിച്ച് വിതുമ്പി പറയുന്നു....
وليس فيك يقــــال
സദസ്യർ മുഴുവൻ പിന്നെ അറിയാതെ അയാളുടെ താളത്തിനൊപ്പം ചൊല്ലുന്നു وليس فيك يقـــال
(തുടരും)
*****************
സ്വദഖതുല്ലാഹ് ഹസനി
+918129 22 77 09
https://m.facebook.com/story.php?story_fbid=4390501791084985&id=100003756210099

COMMENTS