നിരന്തരം ഘോഷിക്കപ്പെടുന്നത് പോലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വിജയമൊന്നുമല്ല യഥാര്‍ത്ഥ്യത്തില്‍ ഡല്‍ഹിയിലെ ആപ് വിജയത്തിന്റെ കാതല്‍. രാഷ്ട്രീയവും അതിന്റെ സൈദ്ധാന്തിക വര്‍ത്താമാനള്ളും ഡെല്‍ഹിയിലെ യൂണിവേഴ്‌സിറ്റികള്‍ക്കപ്പുറത്ത് കേവലം മരീചികകളാണ്. ബഹുഭൂരിപക്ഷം മധ്യവര്‍ഗ നഗര വോട്ട് ബാങ്കിനെ സംബന്ധിച്ചെടുത്തോളം ഫാഷിസവും റൊമാന്റൈസഡ് ഫാസിസ്റ്റ് വിരുദ്ധതയൊന്നും അവരെ ചെറിയ രീതിയില്‍ പോലും ബാധിക്കുന്നതായി ഡെല്‍ഹി ജനത സ്വീകരിച്ചിട്ടുണ്ടോ എന്നത് സമീപകാല സമരങ്ങളോടുള്ള പൊതുജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവും. പലപ്പോഴും എന്തിന് വേണ്ടിയാണ് നിങ്ങള്‍ സമരം ചെയ്യുന്നതെന്ന ചോദ്യം ലോ ഫാക്വല്‍റ്റിയിലെ അടിയുറച്ച ആപ് പ്രവര്‍ത്തകരില്‍ നിന്ന് പോലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ചുരുക്കത്തില്‍ ബി.ജെ.പി തങ്ങളുടെ വികസന താത്പര്യങ്ങളോട് കൂടെ നില്‍ക്കുമെന്ന് ബോധ്യമുണ്ടായിരുന്നെങ്കില്‍ ആപിനു വേണ്ടി ഇന്ന് കുത്തിയ വോട്ടുകളൊക്കെ ബി.ജെ.പി പെട്ടിയില്‍ വീഴുമായിരുന്നു. അതെത്രതന്നെ വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞാലും.
യഥാര്‍ത്ഥ്യത്തില്‍ ബി.ജെ.പി സൃഷ്ടിച്ചെടുത്ത തീവ്രഹിന്ദുത്വത്തെ വിരലനക്കം കൊണ്ട് പോലും നോവിക്കാതെ മധ്യവര്‍ഗത്തെ അതിമനോഹരമായി വികസനമെന്ന ഒറ്റ മുദ്രാവാക്യത്തില്‍ കേന്ദ്രീകരിപ്പിച്ച് പ്രചരണം നടത്തിയതാണ് ആപിന്റെ വിജയത്തിന്റെ അടിസ്ഥാന കാരണം. മുന്‍കാലങ്ങളില്‍ വളരെ ശക്തമായ ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ പൂര്‍ണ്ണസംസ്ഥാന പദവിക്കു വേണ്ടിയുള്ള വാദം തുടങ്ങി ആക്രമണോത്സുക സമീപനം സ്വീകരിച്ചിരുന്ന കെജരിവാള്‍ ഇത്തരമൊരു സമീപനം വരും തിരഞ്ഞെടുപ്പുകളില്‍ തങ്ങളെ തുണക്കില്ലെന്ന ബോധ്യത്തില്‍ നിന്നാണ് നിശബ്ദമായി എന്നാല്‍ മര്‍മ്മത്തില്‍ തൊടുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നത്. തുടര്‍ന്നങ്ങോട്ട് ഡെല്‍ഹിയിലെ മധ്യവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആപിനെ തുണച്ചത്.
ബി.ജെ.പിയെ സംബന്ധിച്ചെടുത്തോളം തീവ്രഹിന്ദുത്വത്തിലുള്ള അമിതാത്മവിശ്വാസമാണ് പരാജയത്തിന്റെ പ്രധാന കാരണം. യോഗി ആദിത്യനാഥിന്റെയും കപില്‍ മിശ്രയുടെയുമൊക്കെ അതിതീവ്രമായ വര്‍ഗീയ പരാമര്‍ശങ്ങളും കെജരിവാളിനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും അണ്ണാക്ക് തൊടാതെ ഡെല്‍ഹിയിലെ വിദ്യാസമ്പന്നരായ വോട്ടര്‍മാര്‍ വിഴുങ്ങുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരുന്നു. തീവ്രഹിന്ദുത്വത്തിന് പകരം മൃദു ഹിന്ദുത്വം പറഞ്ഞ് കുറച്ച് വികസനങ്ങളൊക്കെ പറഞ്ഞിരുന്നെങ്കില്‍ ഇതിലും മെച്ചപ്പെട്ട റിസള്‍ട്ടുണ്ടുക്കാമായിരുന്നു. വികസനത്തിലപ്പുറത്തേക്ക് ഡെല്‍ഹിവാസികള്‍ എന്തിനെങ്കിലും പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ അത് ദേശീയതക്കാണ്. ദേശസ്‌നേഹത്തെ ബി.ജെ.പിയെക്കാള്‍ മനോഹരമായി ആപ് ഉപയോഗിച്ചിട്ടുണ്ടെന്ന് അവരുടെ സമീപനങ്ങളില്‍ നിന്ന് വ്യക്തമാണ്. കാശ്മീര്‍ വിഷയത്തിലാവട്ടെ സി.എ.എ വിഷയങ്ങളിലാവട്ടെ ആപിന്റെ സമീപനങ്ങള്‍ ഒരുവിധത്തിലും മുഖ്യധാരയെ നോവിക്കാത്ത തരത്തിലായിരുന്നു. ഷഹീന്‍ബാഗ് അടക്കമുള്ള വിഷയങ്ങളില്‍ ആപിനെ വെട്ടിലാക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും അതിനേക്കാള്‍ തീവ്രമായ നിലപാടുകള്‍ പറഞ്ഞിട്ടായിരുന്നു കെജരിവാള്‍ അതിനെ നേരിട്ടത്. തങ്ങള്‍ എന്തു തന്നെ പറഞ്ഞാലും ബി.ജെ.പിയെ ഒരു വിധത്തിലും നിലം തൊടീക്കരുതെന്ന വാശിയില്‍ നില്‍ക്കുന്ന മുസ്്‌ലിം വോട്ട് ബാങ്കില്‍ യാതൊരു വിള്ളലും അത് വീഴ്ത്തില്ലെന്ന് ആപിന് നന്നായി അറിയാമായിരുന്നു.
മുസ്്‌ലിംകളെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്ന നിയമം പാസായി മാസങ്ങളായി സമരം തുടങ്ങി മാസങ്ങളായിട്ടും തിരിഞ്ഞു നോക്കാത്ത ഒരു പാര്‍ട്ടി അധികാരത്തിലെത്തുന്നത് കൊണ്ട് രാഷ്ട്രീയപരമായി എന്തെങ്കിലും നേട്ടമുണ്ടാവുമെന്ന് കരുതുന്നത് സാഹസമാണ്. അമിത് ഷായുടെ നേതൃത്തില്‍ എം പിമാര്‍ എല്ലാവരും വര്‍ഗീയത പറഞ്ഞിട്ടും യാതൊരു ചലനവും ഉണ്ടാക്കാന്‍ ബി.ജെ.പിക്കു സാധിച്ചില്ല എന്നത് മാത്രമാണ് ചെറിയൊരു പ്രതീക്ഷ. ബി.ജെ.പിയുടെ പരാജയത്തിലപ്പുറത്ത് ആപിന്റെ വിജയം യാതൊരു സന്തോഷവും തരാത്തത് ഇതുകൊണ്ടൊക്കെയാണ്.
COMMENTS