ഇന്ത്യ - ഗൾഫ് ബന്ധം ഹിന്ദുത്വ വിദ്വേഷത്തിന്റെ ഭീഷണിയിലാണ്

SHARE:

പ്രധാനമന്ത്രിയായിട്ടുള്ള ആറുവർഷം നരേന്ദ്ര മോദി തന്റെ മുൻഗാമികളേക്കാൾ കൂടുതൽ സമയവും പരിശ്രമവും ഗൾഫ് മേഖലയുമായി ബന്ധം വളർത്തിയെടുക്കാൻ ചെലവഴിച്ചിട്ടുണ്ട് എങ്കിലും ഇന്ത്യയുടെ ഇത്തരം ഉപക്രമങ്ങളൊക്കെ അദ്ദേഹത്തിന്റെ പ്രാദേശിക പകർപ്പുകൾ പൂർണ്ണമായും ശിഥിലമാക്കുകയാണ്. പതിവ് സന്ദർശന കൈമാറ്റങ്ങൾ, വൈയക്തിക സൗമനസ്യത്തിന്റെ ഊഷ്മളമായ ആവിഷ്കാരങ്ങൾ, വാത്സല്യം, രാഷ്ട്രീയ ഊർജ്ജ സാമ്പത്തിക മേഖലകളിലെ ആദാനപ്രദാനങ്ങൾക്ക് ഊടും പാവുമായ നിരവധി കരാറുകൾ എന്നിവയിലൂടെയാണ് ഈ ബന്ധങ്ങളൊക്കെയും സ്ഥിരോത്സാഹത്തോടെ അഭിവൃദ്ധിപ്പെട്ടത്. 

കൊറോണ വൈറസ് പാൻഡെമിക് ഉയർത്തുന്ന അസാധാരണമായ വെല്ലുവിളികളിൽ ലോകം എരിപൊരികൊള്ളുമ്പോൾ, പ്രധാനമന്ത്രി രൂപപ്പെടുത്തിയതും ഉത്‌കൃഷ്‌ടമാക്കിയതും ഊട്ടിയുറപ്പിച്ചതുമായ ബന്ധങ്ങൾ ബാഹ്യ എതിരാളികൾക്കു പകരം സ്വന്തം പ്രത്യയശാസ്ത്ര-രാഷ്ട്രീയ ബോധവാഹിനിയായ ഹിന്ദുത്വ സേനയ്ക്ക് അകത്തുനിന്നുള്ള കൂട്ടാളികളാൽ അപകടത്തിലായിരിക്കുകയാണ്. പെട്ടെന്നുതന്നെ, സോഷ്യൽ മീഡിയാ ട്വീറ്റുകളും മുഖ്യധാരാ ടെലിവിഷനിലെയും പത്ര നിരകളിലെയും റിപ്പോർട്ടുകളും ഇന്ത്യയിലെ ഹിന്ദു ദേശീയവാദികളും രാജകുടുംബാംഗങ്ങൾ, ബിസിനസ്സ് വ്യക്തിത്വങ്ങൾ, പ്രൊഫഷണലുകൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരടങ്ങുന്ന ഗൾഫിലെ വരേണ്യവർഗ്ഗക്കാരും തമ്മിലുളള പരുഷവും രോഷാകുലവുമായ വിനിമയങ്ങളാൽ കവിഞ്ഞൊഴുകി. 

യുഎഇയിൽ താമസിക്കുന്ന രണ്ട് ഇന്ത്യക്കാർ തമ്മിലുള്ള ആശയവിനിമയത്തിനിടെ, ഒരു കൺസൾട്ടൻസി സ്ഥാപനത്തിന്റെ തലവനായ സൗരഭ് ഉപാധ്യായ, തബ്ലീഗി ജമാഅത്ത് അംഗങ്ങളെക്കുറിച്ച് മോശം സന്ദേശങ്ങൾ ട്വീറ്റ് ചെയ്തതോടെ ഈ അപവാദങ്ങൾ നിരുപദ്രവകരമായി ആരംഭിച്ചു. ഇതിനിടയിൽ ജനങ്ങളുടെ മേൽ “പുതിയ തരം ജിഹാദി”നെ തുപ്പുന്നവർ എന്നാണ് അദ്ദേഹം തബ്ലീഗുകാരെ വിശേഷിപ്പിച്ചത്. “തീവ്ര ഇസ്ലാമിക തബ്ലിഗി തീവ്രവാദികൾക്കും സാത്താന്റെ മറ്റ് തീവ്ര ഇസ്ലാമിക പുത്രന്മാർക്കും മരണം” എന്ന് കുറിച്ചുകൊണ്ടാണ് ഈ ദൂഷ്യകരമായ സന്ദേശം അവസാനിപ്പിക്കുന്നത്. ഇതിലേക്ക് റൊമാനൈസ്ഡ് ഹിന്ദിയിൽ ചില സത്യവാക്കുകളും അദ്ദേഹം കൂട്ടിചേർത്തു.

ട്വീറ്റുകളുടെ യുദ്ധം

ഗൾഫ് ചരിതത്തിലെ സവിശേഷമായ ഒരു സംഭവവികാസത്തിൽ ഷാർജ രാജ കുടുംബാംഗമായ ഷെയ്ഖ ഹെന്ദ് അൽ ഖാസ്മി ഈ ട്വീറ്റിനോട് പ്രതികരിച്ചു. തന്റെ കുടുംബത്തിന് ഇന്ത്യയുമായുള്ള അടുത്ത ബന്ധം അനുസ്മരിച്ചുകൊണ്ട് ഷെയ്ഖ പറഞ്ഞു: “…നിങ്ങളുടെ പരുഷസ്വഭാവം സ്വാഗതാർഹമല്ല. …നിങ്ങൾ പുച്ഛിക്കുന്ന ഈ ദേശത്തുനിന്നാണ് നിങ്ങൾ നിങ്ങൾക്കുള്ള അപ്പവും വെണ്ണയും ഉണ്ടാക്കുന്നത്, നിങ്ങളുടെ പരിഹാസം ഗൗനിക്കപ്പെടാതെ പോകില്ല.” പൗരന്മാർക്കും അല്ലാത്തവർക്കും വിദ്വേഷ ഭാഷണം നിരോധമുള്ള യുഎഇ നിയമങ്ങളെ അവർ ഉദ്ധരിക്കുകയും ചെയ്തു. 

പിന്നീടുള്ള അവരുടെ ട്വീറ്റുകളിൽ, മാർച്ച് 9 മുതൽ 19 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹിന്ദു തീർത്ഥാടകർ പങ്കാളികളായ നിരവധി പൊതുസമ്മേളനങ്ങളുടെ പട്ടിക ചേർക്കുകയും, 4,000 പേർ പങ്കെടുത്ത തബ്ലീഗി സമ്മേളനത്തെയും ഈ വിശാലമായ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. “എല്ലാ ജനങ്ങളുടെയും അവകാശങ്ങളുടെയും അന്തസ്സിന്റെയും ധീര പ്രചാരകനായിരുന്നു ഗാന്ധി” എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആക്രമണാത്മക ഹിന്ദുത്വ ഉപയോക്താക്കളെ അവർ എതിർത്തു. “അദ്ദേഹം [ഗാന്ധി] എന്റെ ഹൃദയം കവർന്നു”, “വിദ്വേഷം കൈകാര്യം ചെയ്യുന്നതിനുള്ള അദ്ദേഹത്തിന്റെ സമാധാനപരമായ സമീപനത്തിൽ ഞാൻ വിശ്വസിക്കുന്നു” ഇങ്ങനെയാണ് അവർ അവസാനിപ്പിച്ചത്. 

ഒരു ഇന്ത്യൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, “ഹിന്ദുഫോബിയ” യെ സമാനമായി അപലപിക്കുമോ എന്ന് ഷെയ്ക ഹെൻഡിനോട് ചോദിച്ചപ്പോൾ യുഎഇയിൽ “ആരും ഹിന്ദുക്കളെ വെറുക്കുന്നില്ല” എന്ന് അവർ മറുപടി നൽകി. 

ഈ രാജകീയ ഇടപെടൽ മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളുടെ ജലദ്വാരം തുറന്നു. ഇസ്ലാമോഫോബിയയിൽ പ്രത്യേക പഠനം നടത്തുന്ന യുഎസ് ആസ്ഥാനമാക്കിയുള്ള അക്കാദമിക പണ്ഡിതൻ, ഖാലിദ് ബെയ്‌ഡൻ തബ്ലിഗികളുടെ ലംഘനങ്ങളുടെ പേരിൽ ഇന്ത്യൻ മുസ്‌ലിം സമൂഹം ഒന്നടങ്കം മുദ്രകുത്തപ്പെടുന്നതിനെക്കുറിച്ച് 'ദി ന്യൂ അറബിൽ' എഴുതിത്,  “കൊറോണ ജിഹാദ്”, “മുസ്‌ലിം വൈറസ്” എന്നിവ പോലുള്ള അഭിധാനങ്ങളിലൂടെ അവർ “ഇന്ത്യയിലെ നോവൽ വൈറസിന്റെ പ്രചാരകരായി ബലിയാടാക്കപ്പെടുന്നു” എന്നാണ്. 

ഇന്ത്യയിലെ ഇസ്ലാമോഫോബിയ “സ്റ്റേറ്റ് സ്പോൺസർഡ്” ആണെന്നും ഫെബ്രുവരിയിലെ ഡൽഹി വർഗീയ കലാപം പരാമർശിച്ചുകൊണ്ട് “ഈ മഹാമാരി അക്രമ” വ്യാപനത്തിന്റെ ഉത്തരവാദിയും പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം പ്രതിപാദിച്ചു. “ഹിന്ദുത്വ ഭീഷണിയുടെ ഈ പുതിയ സമ്മർദ്ദം” ആഗോള പകർച്ചവ്യാധി മൂലം മുസ്ലീങ്ങളെ പൈശാചികവൽക്കരിക്കാനുള്ള “ദേശീയ ഉത്കണ്ഠ” മൂലധനമാകുന്നുവെന്ന് അദ്ദേഹം കരുതി.

സൗദി അറേബ്യയിലെ ഒരു മതപണ്ഡിതൻ ഷെയ്ഖ് അബിദി അൽ സഹ്‌റാനി ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ “ഇസ്ലാമിനും മുസ്ലിംകൾക്കും നമ്മുടെ പ്രിയപ്പെട്ട പ്രവാചകനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന” “രണോത്സുകരായ ഹിന്ദുക്കളെ” “സെന്റ് ഹിന്ദുത്വ ബാക്ക് ഹോം” എന്ന ഹാഷ് ടാഗിനു കീഴെ പട്ടിക ചേർക്കാൻ  ആവശ്യപ്പെട്ടു. മറ്റൊരു ട്വീറ്റിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗൾഫിൽ താമസിക്കുന്നുണ്ടെന്നും കോവിഡ് -19 വൈറസ് ബാധിച്ചാൽ സൗജന്യമായി ചികിത്സിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഹിന്ദുത്വ തീവ്രവാദ സംഘങ്ങൾ മുസ്ലിം പൗരന്മാർക്കെതിരെ അതിക്രമം അയിച്ചുവിടുമ്പോൾ” ഗള്‍ഫ് ഭരണകൂടങ്ങൾ ദശലക്ഷം ഇന്ത്യക്കാർക്ക് ആതിഥ്യമരുളുകയും അവരിലെ കോവിഡ്-19 ബാധിതരെ വിശ്വാസം പരിഗണിക്കാതെ സൗജന്യമായി ചികിത്സിക്കുകയും ചെയ്യുന്നു. 

ഒരു പ്രമുഖ പ്രാദേശിക കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മറ്റൊരു ഗൾഫ് നിവാസി പ്രീതി ഗിരി, നടൻ അമീർ ഖാൻ “99% ദിയോബന്ദികളുടെയും സുന്നി, ഹനഫി പ്രത്യയശാസ്ത്രം” ആയ തബ്ലീഗി ജമാഅത്തിൽ നിന്നുള്ളയാളാണെന്നും അതിനാൽ “അയാളുടെ സിനിമകളെ പിന്തുടരാൻ” മാത്രം നിഷ്കളങ്കരാകരുത് നിങ്ങളെന്നും തന്റെ ട്വീറ്റിലൂടെ അനുയായികളെ ഉദ്‌ബോധിപ്പിച്ചു. "ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ പ്രചാരണം കാരണം നിങ്ങളുടെ വിദ്വേഷകരമായ യുക്തിയാൽ സുന്നികൾ തീവ്രവാദികളാണോ? നിങ്ങൾ താമസിക്കുന്ന രാജ്യത്തെ എല്ലാ ഭരണാധികാരികളും സുന്നികളാണെന്ന് നിനക്ക് അറിയാമോ? നിനക്ക് ഞങ്ങളെ ബഹിഷ്കരിക്കണോ?” എന്ന് ചോദിച്ചാണ് ഒരു പ്രമുഖ യുഎഇ ബിസിനസ്സുകാരി നൂറ അൽ ഘുരൈർ ഗിരിയെ ശാസിച്ചത്. 

സ്വീഡനിലെ ഉപ്സാല സർവകലാശാലയിലെ ഇന്ത്യൻ വംശജനായ അക്കാദമിക പണ്ഡിതൻ അശോക് സ്വെയ്ൻ എങ്ങിനെയാണ് മഹാമാരിയെ ഹിന്ദുത്വ ഘടകങ്ങൾ അവധാനപൂര്‍വ്വം വർഗ്ഗീകരിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ഏപ്രിൽ 22 ന് ദുബായിലെ ഗൾഫ് ന്യൂസിൽ ഒരു അഭിപ്രായ ലേഖനം എഴുതിയിട്ടുണ്ട്. “കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായതനുസരിച്ച് ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഇത് സമൂഹത്തിന്റെ പ്രാഥമികമായ ഒരു പ്രതികരണമല്ല, മറിച്ച് വളരെ ആസൂത്രിതവും സൂക്ഷ്മമായി നടപ്പിലാക്കിയതുമായ ഒരു രാഷ്ട്രീയ പദ്ധതിയാണ്” എന്നൊക്കെ അദ്ദേഹം കുറിച്ചു. 

പകർച്ചവ്യാധിയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ തെറ്റായ നടപടികളെ നിരീക്ഷിച്ചുകൊണ്ട് സ്വെയ്ൻ ഇങ്ങനെ ഉപസംഹരിച്ചു:

“കൊറോണ വൈറസ് പ്രതിസന്ധിക്ക് സാമുദായിക നിറം നൽകാനാണ് ഇന്ത്യയുടെ ഹിന്ദു ദേശീയ ഭരണകൂടം ലക്ഷ്യമിടുന്നത്. അത് അവരുടെ നയപരമായ പരാജയങ്ങളിൽ നിന്ന് രക്ഷപ്പെടാനും, അതോടൊപ്പം വർദ്ധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധ അന്തരീക്ഷം ബീഹാർ പോലുള്ള നിർണായക സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാനും സഹായിക്കും. കൊറോണ വൈറസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്, എന്നാൽ നരേന്ദ്ര മോദി ഭരണകൂടത്തിന് അത് ശക്തമായ രാഷ്ട്രീയ അവസരവും നൽകിയിട്ടുണ്ട്.”

ഇന്ത്യൻ വിദ്വേഷ പ്രചാരണം ഗൾഫിൽ എത്തുന്നു

ഈ വിനിമയങ്ങൾ സജീവമായിരിക്കുന്നതിനിടയിലാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഹിന്ദുത്വ സർക്കിളുകളിൽ പ്രചാരത്തിലുണ്ടായിരുന്ന ഇസ്ലാമിക “പണ്ഡിതൻ” എന്ന് സ്വയം വിശേഷിപ്പിച്ച താരിക് ഫത്തയെ ഉദ്ധരിച്ച് 2015 മുതൽ ബിജെപി പാർലമെന്റ് അംഗമായ തേജസ്വി സൂര്യയുടെ ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. “കഴിഞ്ഞ ഏതാനും നൂറുവർഷങ്ങളായിട്ട് 95% അറബ് സ്ത്രീകൾക്കും രതിമൂർച്ഛ ഉണ്ടായിട്ടില്ല. ഓരോ അമ്മയും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ലൈംഗിക പ്രവർത്തികളിലൂടെ മാത്രമാണ്, അല്ലാതെ പ്രണയത്തിലൂടെയല്ല” എന്നാണ് ട്വീറ്റിൽ പറയുന്നത്. 

ഇത് ഏറ്റവും നിന്ദ്യമായ ഒന്നായി തന്നെ ഗണിക്കപ്പെട്ടു. “ഇന്ത്യയിൽ ചില മികച്ച വനിതാ നേതാക്കൾ ഉണ്ടായിരുന്നിട്ടും സ്ത്രീകളോടുള്ള ആദരവ് നിങ്ങളിൽ വളർത്തിയെടുക്കാൻ സാധിക്കാത്തതിൽ നിങ്ങളുടെ പരിപാലനത്തിൽ സഹതപിക്കുന്നു” എന്നാണ്
ദുബായിലെ പ്രമുഖ ബിസിനസ്സ് വനിത നൂറ അൽ ഘുരൈർ ഇതിനോട് പ്രതികരിച്ചത്. ഭാവിയിൽ അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ചേരുകയാണെങ്കിൽ “അറബ് രാജ്യങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. നിങ്ങൾക്ക് ഇവിടേക്ക് സ്വാഗതം ഇല്ല” എന്ന് അവർ ഉപദേശിക്കുകയും ചെയ്തു. 

തേജസ്വി സൂര്യയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് കുവൈത്തിൽ നിന്നുള്ള കമന്റേറ്റർ അബ്ദുൾ റഹ്മാൻ നാസർ പ്രധാനമന്ത്രി മോദിയോട് നേരിട്ട് ട്വീറ്റ് ചെയ്തു. കുവൈത്തിലെ കൊറോണ വൈറസ് ബാധിതരിൽ ഏറ്റവും വലിയ സമൂഹം  ഇന്ത്യക്കാരാണെന്നും മികച്ച ആശുപത്രികളിൽ തന്നെ അവർ ചികിത്സയിലാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. ഇന്ത്യക്കാർ അവരുടെ രാജ്യത്തേക്ക് കോടിക്കണക്കിന് ഡോളർ അയച്ചതായും എല്ലാവരേയും (കൂടുതലും ഹിന്ദു) എല്ലാ ഗൾഫ് രാജ്യങ്ങളും നന്നായി പരിഗണിക്കുന്നതായും അദ്ദേഹം മോദിയെ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ മുസ്‌ലിംകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. 

കുവൈറ്റ് അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ മെജ്‌ബാൽ അൽ ശരികയും സൂര്യയുടെ ട്വീറ്റിന്റെ പേരിൽ മോദിയെ ചോദ്യം ചെയ്തു. സൂര്യ “ഞങ്ങളുടെ സ്ത്രീകളെ പരസ്യമായി അപമാനിച്ചു” എന്നും ശിക്ഷാനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഹിന്ദുത്വ ഫാസിസത്തിന്” എതിരായ ഇന്ത്യൻ മുസ്‌ലിംകൾക്കായി താൻ മറ്റ് ഗൾഫ് പ്രവർത്തകരുമായി ബന്ധപ്പെടുന്നതായും അദ്ദേഹം അറിയിച്ചു. 

ഏപ്രിൽ 19 ന് മോദി ആദ്യമായി ഒരു ടീറ്റു കൊണ്ട് ഇടപെട്ടു:

“കോവിഡ്-19 ബാധിക്കുന്നതിനു മുമ്പ് വർഗം, മതം, വർണ്ണം, ജാതി, വിശ്വാസം, ഭാഷ, അതിരുകളൊന്നും നോക്കില്ല. 
അതിനുശേഷമുള്ള നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നൽകണം. ഞങ്ങൾ ഇതിൽ ഒന്നാണ്: പ്രധാനമന്ത്രി” 

ഈ പരാമർശങ്ങൾ ചെറിയ കുറ്റബോധ്യവും നിരുത്സാഹവും പ്രതിഫലിപ്പിക്കുന്നതായാണ് മിക്ക നിരീക്ഷകരും കാണുന്നത്. എന്തുതന്നെയായാലും, ഇതൊന്നും അവരുടെ മതഭ്രാന്തരായ അനുയായികളെ  ബാധിക്കാൻ സാധ്യതയില്ല. ഏപ്രിൽ 24 ന് തന്റെ ലേഖനത്തിൽ നിലഞ്ജൻ മുഖോപാധ്യായ ചൂണ്ടിക്കാണിച്ചതുപോലെ:

 “… അദ്ദേഹത്തിന്റെ [മോദിയുടെ] വാക്കുകൾ… പ്രൊഫഷണലുകൾ ‘നെറ്റ്‌വർക്കിംഗിനായി’ ഉപയോഗിക്കുന്ന പ്രാഥമിക ബിസിനസ്സ്, തൊഴിൽ അധിഷ്ഠിത സേവനത്തിന്റെ സ്ഥാനത്ത് പെടുന്നതാണ്. 

 “മുസ്ലീങ്ങളോടുള്ള വിദ്വേഷം വളർത്തുന്ന അദ്ദേഹത്തിന്റെ അനുയായികളെ ഉദ്ദേശിച്ചാണോ അതോ കൊറോണ വൈറസ് രോഗികള്‍ക്ക് മതപരമായ പരിവേഷം നൽകുന്നതിനോട് പ്രധാനമന്ത്രി എതിരാണെന്ന് രേഖപ്പെടുത്താനാണോ ഈ സന്ദേശം? എന്നതാണ് സുപ്രധാനമായ ചോദ്യം. മോദിയുടെ സന്ദേശം രണ്ട് കാര്യങ്ങളാൽ വിചിത്രമാണ്. ഒന്ന്, ഇത് ലോകപ്രസിദ്ധ ഭക്തർക്കോ അന്ധരായ പിന്തുണക്കാർക്കോ താക്കീത് നല്‍കാനാണ് ലക്ഷ്യമിടുന്നുതെങ്കിൽ, ലിങ്ക്ഡിൻ അതിന് ഉചിതമായ പ്ലാറ്റ്ഫോമല്ല. രണ്ടാമതായി, വിദ്വേഷ പ്രചാരണം വൈറസ് ഇരകളെ അവരുടെ മത സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ‘തിരഞ്ഞെടുക്കുന്നു’ എന്ന് വാദിക്കുന്നില്ല, പകരം രാജ്യത്തെ പാൻഡെമിക്കിന്റെ മുഖ്യവും മനപ്പൂര്‍വ്വവുമായ വാഹകരായി മുസ്‌ലിംകളെ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.” 

സോഷ്യൽ മീഡിയയിൽ മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണം രാജ്യത്തിനകത്ത് ഏതാനും വർഷങ്ങളായി  വ്യാപകമായിക്കൊണ്ടിരിക്കുന്നത് കാരണമാണ് ഈ ഇടപെടലിനെ അർദ്ധമനസ്സോടെ കാണാൻ കഴിയുന്നത്. എന്നാൽ ഇന്ന് ട്വിറ്റർ ട്രാഫിക് ഹിന്ദുത്വ ആഖ്യാനത്താൽ ഉപഭോഗ്യമാകുന്നതിനാൽ ഗൾഫ് പൗരന്മാർ തങ്ങളുടെ വികാരങ്ങൾ ഗൗരവത്തോടെ പ്രകടിപ്പിക്കുന്നതുകൊണ്ട് ഇത് ഇപ്പോൾ മാത്രമാണ് ഗൾഫ് ബോധത്തിലേക്ക് ഗൗരവതരമായി പ്രവേശിക്കുന്നത്. വ്യാജ സന്ദേശങ്ങളുമായി ഇന്ത്യാ വിരുദ്ധ ചർച്ചയിൽ ചേരാൻ പാകിസ്ഥാൻ ഏജൻസികൾക്ക് മികച്ച അവസരമാണ് ഇത് നൽകിയിരിക്കുന്നത്. എന്നിട്ടും, ഹിന്ദുത്വ മതാന്ധർ നിരന്തരം കെട്ടിച്ചമക്കുന്നതും പുനരുല്‍പാദിപ്പിക്കുന്നതുമായ ദൂഷണങ്ങൾ അവരുടെ കർത്തവ്യം സുഗമമാക്കുന്നു.

ഇന്ത്യയിൽ വൈറസ് പടരുന്നതിന്റെ പ്രധാന ഉത്തരവാദി തബ്ലീഗ് സമ്മേളനമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് മുസ്‌ലിംകളെ അപമാനിക്കുന്നത് മാർച്ച് അവസാനം മുതൽ തന്നെ ഹിന്ദുത്വ ആഖ്യാനത്തിന്റെ കേന്ദ്രമായിത്തീർന്നിരുന്നു. മുഖ്യധാരാ ഇന്ത്യൻ മാധ്യമങ്ങളും അതിൽ ആവേശഭരിതരായി പങ്കാളിയായി. 

ഡൽഹിയിലെ അവരുടെ സമ്മേളനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ തബ്ലിഗുകാർ എങ്ങനെയാണ് രോഗം പടർത്തുന്നതെന്ന് കാണിക്കാൻ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള കണക്കുകൾ ഉദ്ധരിക്കപ്പെട്ടു. ഇതിലേക്ക് ആശുപത്രി വാർഡുകളിൽ ട്രൗസറില്ലാതെ നടക്കുക, നഴ്‌സുമാരോട് മോശമായി പെരുമാറുക, വെജിറ്റേറിയൻ ഭക്ഷണം എറിയുക, വാർഡുകളിൽ മലമൂത്രവിസർജ്ജനം നടത്തുക, വൈറസ് പരത്താൻ ഭക്ഷണത്തിലേക്ക് മനപൂർവ്വം തുപ്പുക എന്നിവയൊക്കെ അവരുടെ മോശം പെരുമാറ്റത്തിന്റെയും ദുരാചാരത്തിന്റെയും കഥകളായും കൂട്ടിച്ചേര്‍ത്തു. വൃത്തിഹീനൻ, കാമഭ്രാന്തൻ, അശ്ലീലവും വളരെ മോശവും അപകടകാരിയുമായവർ എന്നിങ്ങനെ ഹിന്ദുത്വ ആഖ്യാനത്തിലെ മുസ്‌ലിമിന്റെ പരമ്പരാഗത കാരിക്കേച്ചറുകളൊക്കെയും ഈ റിപ്പോർട്ടുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

മുതിർന്ന രാഷ്ട്രീയ നേതാക്കൾ വരെ മുസ്‌ലിംകളെ “മനുഷ്യ ബോംബുകൾ” എന്നും “മനുഷ്യരാശിയുടെ ശത്രുക്കൾ” എന്നും പരസ്യമായി പ്രതിപാദിച്ചു. “കൊറോണ ജിഹാദ്”, “മുസ്‌ലിം വൈറസ്” എന്നിവ ദേശീയ പദാവലിയിൽ ഇടംപിടിച്ച് ബോധമണ്ഡലങ്ങളിൽ തുടരുന്നു. 

പക്ഷെ ഇതെല്ലാം വ്യാജമായിരുന്നു. തബ്ലീഗിയുടെ ദുരാചാരത്തിന്റെ കഥകൾ പിന്നീട് അധികൃതർ നിഷേധിച്ചുവെങ്കിലും അവക്ക് ആദ്യം പുറത്തുവന്നപ്പോഴുള്ള തീവ്രതയും ഉത്സാഹവും ഇല്ലായിരുന്നു. തബ്ലിഗുകാരുടെ ദൂഷണത്തിന്റെ കണക്കുകളുടെ കഥയാണ് കൂടുതൽ രസകരം. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ഐറിന അക്ബർ വിശദീകരിക്കുന്നുണ്ട്. “മാർച്ച് 29-30 മുതൽ നിരവധി പോസിറ്റീവ് കേസുകൾ തബ്ലീഗ് ജമാഅത്തുമായി ബന്ധിപ്പെട്ടുകൊണ്ട് ഉണ്ടെങ്കിൽ, അത് മൊത്തത്തിലുള്ള പരിശോധന വളരെ കുറവായപ്പോൾ അവരുടെ അംഗങ്ങളെയും അവരുടെ ബന്ധുക്കളെയും യഥോചിതവും അതേസമയം തിരഞ്ഞു കണ്ടുപിടിച്ചും പരിശോധന നടത്തിയത് കൊണ്ടാണ്” എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. “സാമ്പിൾ ബയാസ്” എന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്.

കൂടുതൽ ഫലപ്രദമായ നാശനഷ്ട നിയന്ത്രണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വ്യക്തിപരമായി ഈ സ്ഥിതിവിശേഷത്തിൽ ഇടപെട്ടു. ഏപ്രിൽ 23-24 തീയതികളിൽ യുഎഇ, ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ തന്റെ മറുപ്രതികളോട് സംസാരിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ ഇന്ത്യ ഭക്ഷ്യവസ്തുക്കൾ നൽകുന്നത് തുടരുമെന്നും മഹാമാരിക്കെതിരെ പോരാടുന്നതിന് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം തന്റെ സംഭാഷകർക്ക് ഉറപ്പ് നൽകിയതായി പത്ര റിപ്പോർട്ടുകൾ പറയുന്നു. “ലുക്ക് വെസ്റ്റ്” നയത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായി ടെലിവിഷനിലെ റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യ-ഗൾഫ് ബന്ധം

ഗൾഫ് രാജ്യങ്ങൾ ഇതാദ്യമായാണ് തീവ്രവാദ ഹിന്ദുത്വത്തിന്റെ വിരേചനത്തെക്കുറിച്ച് അവബോധിതരായിരിക്കുന്നത്. ആനുകാലിക വാചാടോപങ്ങൾക്കിടയിലും, ഗൾഫ് രാജ്യങ്ങളുടെ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ദിശയും ശക്തിയും നിർണ്ണയിക്കുന്നതിൽ വിശ്വാസം ഒരു പങ്കു വഹിച്ചിട്ടില്ല എന്നത് ഹിന്ദുത്വ കേഡർമാരെ അത്ഭുതപ്പെടുത്തും. ശീതയുദ്ധത്തിലൂടെ, ജിസിസി രാജ്യങ്ങൾ രാഷ്ട്രീയമായും സൈനികമായും പാകിസ്ഥാനുമായി ബന്ധപ്പെട്ടിരുന്നത് അതൊരു മുസ്ലീം രാജ്യമായതുകൊണ്ടല്ല, മറിച്ച് ആഗോള വിഭജനത്തിൽ ഒരേ ചേരിയിലുള്ള സഖ്യകക്ഷികളായതിനാലാണ്. യുഎസുമായി പങ്കിട്ട ബന്ധം മൂലം പാക്കിസ്ഥാനുമായുള്ള ബന്ധവും ഉറപ്പിക്കപ്പെടുകയായിരുന്നു. 

ശീതയുദ്ധത്തിനുശേഷം, ജിസിസിയിൽ ഐക്യപ്പെട്ട അറബ് ഗൾഫ് രാജ്യങ്ങൾ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്കു കീഴിലെ ബിജെപി സർക്കാരിന്റെ കാലത്ത് ഇന്ത്യയിലേക്ക് കൈ നീട്ടി. 2001 ജനുവരിയിൽ വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങിന്റെ റിയാദ് സന്ദർശനം പുതിയ രാഷ്ട്രീയ ബന്ധങ്ങളുടെ ആരംഭം കുറിച്ചു. രണ്ട് അറേബ്യൻ കുതിരകളെ ഇന്ത്യൻ മന്ത്രിക്ക് സമ്മാനിച്ചുകൊണ്ട് അത് പ്രതീകാത്മകമായി ശക്തിപ്പെടുത്തുകയും ചെയ്തു. കിരീടാവകാശി അബ്ദുല്ലയുടെ മകൻ മിതേബ് ബിൻ അബ്ദുല്ല രാജകുമാരൻ ജസ്വന്ത് സിങ്ങിനോട് പിതാവ് പറഞ്ഞതായി പറഞ്ഞു: “എനിക്ക് മന്ത്രിയെ ഇഷ്ടമാണ്. അവർ സത്യസന്ധനാണ്; അവർ നമ്മളെപ്പോലെ ഒരു ബെഡൂയിനാണ്.”

പാകിസ്ഥാൻ തീവ്രവാദ അക്രമത്തിന്റെ നഴ്സറിയും സങ്കേതവുമാണെന്ന് വ്യക്തമായി വെളിപ്പെടുത്തിയിരുന്ന 2008 നവംബറിലെ മുംബൈ ആക്രമണത്തിനുശേഷമാണ് ഇന്തോ-സൗദി തന്ത്രപരമായ ഊർജ്ജ ബന്ധങ്ങൾ ഒരു “തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്” പരിണമിച്ചത്. 2010 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങും രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസും ഒപ്പിട്ട “റിയാദ് പ്രഖ്യാപനത്തിന്റെ” കോവിലില്‍ ഇത് ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ആറുവർഷമായി ഈ ബന്ധങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പ്രധാനമന്ത്രി മോദിയും പടുത്തുയർത്തുന്നത് ഈ അടിത്തറയ്ക്കു മീതെയാണ്. പശ്ചിമേഷ്യയുമായി ഇന്ത്യക്കുണ്ടായിരുന്ന സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇടപാടുകളിൽ നിന്നാണ് ഈ ബന്ധങ്ങളും ഒഴുകുന്നത്. ഗൾഫ് നേതാക്കളുമായുള്ള മോദിയുടെ ഇടപെടലുകളെ പരിസമാപ്‌തിയിലെത്തിക്കുന്ന ഓരോ സംയുക്ത പ്രസ്താവനയും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ഗൾഫും പങ്കിട്ട കാഴ്ചപ്പാടുകളെയും ആശങ്കകളെയും പോലെ അവർ തമ്മിലുള്ള പഴയ നാഗരിക ബന്ധങ്ങളെയും ഓർമ്മിപ്പിക്കുന്നതാണ്. 

അങ്ങനെ, 2015 ഓഗസ്റ്റിലെ ഇന്ത്യ-യുഎഇ സംയുക്ത പ്രസ്താവനയിൽ യു‌എഇയുമായി ഇന്ത്യ പങ്കിട്ട “നൂറ്റാണ്ടുകൾ പഴക്കമുള്ള വാണിജ്യ, സംസ്കാര, രക്തബന്ധങ്ങളെ” പരാമർശിക്കുകയും തുടർന്ന് “ഒരു ഏഷ്യൻ നൂറ്റാണ്ടിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ” സഹായിക്കുന്ന അവരുടെ ആധുനികകാല പങ്കാളിത്തം ആഘോഷിക്കുകയും ചെയ്തു. 2016 ഏപ്രിലിൽ സൗദി അറേബ്യയുമായുള്ള സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും “ഗൾഫ് മേഖലയുടെയും ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെയും സ്ഥിരതയുടെയും സുരക്ഷയുടെയും പരസ്പരബന്ധം” അംഗീകരിച്ചു. 2019 ഫെബ്രുവരിയിലെ സംയുക്ത പ്രസ്താവനയിൽ, “ഉൾക്കൊള്ളലിന്റെയും ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും ഇന്ത്യൻ മാതൃകയെ” സൗദി കിരീടാവകാശി അഭിനന്ദിച്ചപ്പോൾ അദ്ദേഹം തന്റെ രാജ്യത്ത് പിന്തുടരുന്ന “മിതത്വവും തുറന്ന മനസ്സും” ഇന്ത്യ സ്വാഗതം ചെയ്യുകയും ചെയ്തു. 

2018 ഫെബ്രുവരിയിലെ ഇന്ത്യ-ഒമാൻ പ്രസ്താവനയിൽ ഇന്ത്യൻ മഹാസമുദ്രവും അറേബ്യൻ കടലും വളർത്തിയെടുത്ത “ഊർജ്ജസ്വലമായ സമുദ്ര വ്യാപാരവും സാംസ്കാരിക കൈമാറ്റങ്ങളും അടങ്ങുന്ന ചരിത്രപരമായ അടുത്ത ഉഭയകക്ഷി ബന്ധങ്ങൾ” പരാമർശിക്കുകയും “പരസ്പര ബഹുമാനത്തെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ പങ്കാളിത്തത്തിനുള്ള” അവസരങ്ങൾ തുറക്കുകയും ചെയ്തു.

മോദിയുടെ പ്രധാനമന്ത്രി കാലത്ത് വളർത്തിയെടുത്ത ബന്ധങ്ങൾ വാചാടോപത്തിനപ്പുറം ശക്തമായ ഇടപാടുകളിലേക്ക് പോയിട്ടുണ്ട്. ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ച്ചർ, ഊർജ്ജ, വ്യാവസായിക മേഖലകൾ വികസിപ്പിക്കുന്നതിന് യുഎഇയും സൗദി അറേബ്യയും യഥാക്രമം 70, 100 ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിർദ്ദിഷ്ട പ്രോജക്റ്റുകളിൽ ഏതാനും ബില്യൺ ഡോളറിന്റെ നിക്ഷേപം ഇതിനകം തന്നെ നടത്തിയിട്ടുമുണ്ട്. 

രാജ്യങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉയർന്ന അവാർഡുകൾ നൽകി അവരുടെ വ്യക്തിപരമായ ആദരവും പ്രകടിപ്പിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ യുഎഇ അവരുടെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ “ഓർഡർ ഓഫ് സായിദ്” അദ്ദേഹത്തിന് സമ്മാനിച്ചു. അദ്ദേഹത്തിനുള്ള അവരുടെ പിന്തുണ വ്യക്തമാക്കികൊണ്ട് പൊതുതെരഞ്ഞെടുപ്പ് ആസന്നമായ ഫെബ്രുവരിയിലാണ് അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്. ഓഗസ്റ്റിൽ ബഹ്‌റൈനിന്റെ പരമോന്നത സിവിലിയൻ അവാർഡായ “ദി കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ്” അദ്ദേഹത്തിന് ലഭിച്ചു. നേരത്തെ, 2016 ഏപ്രിലിൽ സൗദി ഭരണാധികാരി അവരുടെ പരമോന്നത പുരസ്കാരം “ദി കിംഗ് അബ്ദുൽ അസീസ് സാഷ്” അദ്ദേഹത്തിന്‌ നൽകി ആദരിച്ചിരുന്നു. 

ചരിത്ര  വസ്തുതകൾ

മതകീയ കാപട്യം കൊണ്ട് അന്ധരായ ഹിന്ദുത്വ മതഭ്രാന്തർക്ക്, ഇന്ത്യൻ പശ്ചിമേഷ്യൻ നാഗരികതകളെയും ജനങ്ങളെയും ബന്ധിപ്പിച്ച വിശ്വാസത്തിന്റെ പരിഗണനകളാൽ അപൂർവ്വമായി മാത്രം സ്വാധീനിക്കപ്പെടുകയും ബന്ധത്തിന് സമകാലിക മൂല്യം ലഭിക്കാൻ
നിരന്തരം നവീകരിക്കപ്പെടുകയും ചെയ്ത അഭംഗുരമായ ഇടപഴകലിന്റെ 5000 വർഷത്തെ പാരമ്പര്യത്തെക്കുറിച്ച് വലിയ പരിചയമില്ലെന്ന് തോന്നുന്നു. 

ഇന്നും ഈ പ്രദേശത്തേക്ക് ഇന്ത്യയുടെ കയറ്റുമതി കൊട്ടയിൽ ആധിപത്യം പുലർത്തുന്ന ഇനങ്ങളായ ധാന്യങ്ങൾ, തുണിത്തരങ്ങൾ, ധന്യജീവിതത്തിനാവശ്യമായ വസ്തുക്കൾ എന്നിവ കൈമാറിക്കൊണ്ട് ഹാരപ്പൻ നാഗരികതയെ ബഹ്‌റൈനുമായും ഒമാനുമായും ബന്ധിപ്പിച്ചിരുന്നതിന് പുരാവസ്തു തെളിവുകൾ ഉണ്ട്. പിന്നീട്, അസീറിയ, പേർഷ്യ, ഈജിപ്തുമായും അങ്ങനെ അറബ് വ്യാപാരികൾ വഴി റോമൻ സാമ്രാജ്യവുമായി ഇന്ത്യയ്ക്ക് അടുത്ത സമുദ്ര ബന്ധമുണ്ടായിരുന്നു. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് 2000 വർഷങ്ങൾക്ക് മുമ്പേ ഇന്ത്യൻ, അറബ് ജനത പരസ്പരം ദേശങ്ങളിൽ വളരെക്കാലം താമസിക്കുകയും പരസ്പരം മതം, സംസ്കാരം, സാമൂഹിക മാനദണ്ഡങ്ങൾ, മൂല്യങ്ങൾ, ജീവിതരീതി എന്നിവയുമായി പരിചിതരുമായിരുന്നു.

ഇസ്ലാമിന്റെ ആവിർഭാവത്തിനുശേഷം, എ.ഡി 718-800 കാലഘട്ടത്തിൽ സിന്ദ് പടയേറ്റത്തോടെ അറബികൾ ആദ്യമായി ഇന്ത്യയെ സൈനികപരമായി നേരിട്ടു. ഇതിന് രാഷ്ട്രീയ സ്വാധീനം വളരെ കുറവായിരുന്നെല്ലെങ്കിലും അതിന്റെ സാംസ്കാരിക സ്വാധീനം അഗാധമായിരുന്നു. മാലിക് മുഹമ്മദ് പറയുന്നു: “[ഇന്ത്യയുടെ] നാഗരികതയുടെ ഉച്ചത്വം കാരണം അറബികൾ അത്ഭുതപ്പെട്ടുപോയി. ഇന്ത്യൻ ദാർശനിക ആശയങ്ങളുടെ സമഗ്രതയും ഇന്ത്യൻ ധിഷണ സമൃദ്ധിയും അവർക്ക് വിചിത്രമായ ഒരു വെളിപാടായിരുന്നു.” (The Foundations of the Composite Culture in India, Aakar Books 2007, പേജ് 58). 

വൈദ്യം, ജ്യോതിശാസ്ത്രം, ഗണിതം എന്നീ മേഖലകളിലെ പുരാതന ഇന്ത്യൻ കൃതികൾ സംസ്കൃതത്തിൽ നിന്ന് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അർത്ഥശാസ്ത്രം, സിദ്ധാന്ത ചരക സംഹിത, പഞ്ചതന്ത്രം എന്നിവ അവയിൽ ഉൾപ്പെടുന്നു. അബ്ബാസിദ് ഖലീഫ മാമൂനിന്റെ (എ.ഡി. 813-33) ഭരണകാലത്ത് ഗണിതശാസ്ത്രജ്ഞനായ അൽ ഖവാരിസ്മി (780-840) സംസ്കൃത സംഖ്യകളെ അറബി ഗണിതശാസ്ത്രത്തിലേക്ക് അനുരൂപപ്പെടുത്തി. 

അറബികൾ വ്യാപാരികളായും സഞ്ചാരികളായും ദക്ഷിണേന്ത്യയിലെത്തുകയും പ്രാദേശിക ഭരണാധികാരികൾ അവരെ ഊഷ്മളമായി വരവേല്‍ക്കുകയും ചെയ്തു. അറബ് സഞ്ചാരിയായ ഇബ്നു ബത്തൂത്ത (1304-77) ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിലൂടെയുള്ള യാത്രയിൽ പേർഷ്യയിൽ നിന്നും യെമനിൽ നിന്നുമുള്ള നിരവധി മുസ്‌ലിംകൾ സമ്പന്ന അവസ്ഥയിൽ കഴിയുന്നത് കണ്ടിട്ടുണ്ട്. 

എട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ വൈഷ്ണവ, ശൈവ സന്യാസിമാർ തുടക്കം കുറിച്ച പരിഷ്കരണ പ്രസ്ഥാനങ്ങളാൽ പ്രത്യേകിച്ചും മതാന്തര സ്വാധീനം ഗണ്യമായി തന്നെയുണ്ടായിരുന്നു. ഇതാണ് പണ്ഡിതനായ ഡോ. താരചന്ദിന്റെ “[തെക്ക് ഭാഗത്താണ്] ഇസ്ലാം ഹിന്ദുമതവുമായി സമ്പർക്കം പുലർത്തുകയും ഹിന്ദു ചിന്തയുടെ വർദ്ധിച്ചുവരുന്ന നികരത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്തത്” എന്ന പ്രതിപാദ്യം അടിവരയിടുന്നത്. 

ഇസ്‌ലാമുമായി “അടുത്ത സമാന്തരത” പ്രതിഫലിപ്പിച്ചിരുന്ന ചിന്തകളുടെ വാക്താക്കളായ പന്ത്രണ്ടാം നൂറ്റാണ്ടിലെയും പതിമൂന്നാം നൂറ്റാണ്ടിലെയും രാമാനുജ, വിഷ്ണുസ്വാമി, മാധവ, നിംബാർക്ക തുടങ്ങിയ ഋഷിമാരുടെ ചിന്തനത്തിലും ആലോചനകളിലും ഇത് സുതരാം വ്യക്തമാണ്. ഏകദൈവ വിശ്വാസത്തിന്റെ മേലുള്ള ഊന്നല്‍, വൈകാരിക ആരാധന, സ്വയം കീഴടങ്ങലും (പ്രപതി) ഗുരുവിനോടുള്ള ആരാധനയും (ഗുരുഭക്തി), ജാതിവ്യവസ്ഥയെ ശ്ലഥമാക്കൽ, വെറും ആചാരാനുഷ്ഠാനങ്ങളോടുള്ള നിസ്സംഗത എന്നിവ സൂഫിസത്തിൽ നിന്നുള്ള സ്വാധീനങ്ങളായിട്ടാണ് താരചന്ദ് കുറിക്കുന്നത്. 

ഇന്ത്യൻ സമുദായങ്ങളുടെ ഗൾഫ് വാസത്തിന് കഴിഞ്ഞ സഹസ്രാബ്ദക്കാലത്തോളം പഴക്കമുണ്ട്. കഴിഞ്ഞ 600 വർഷമായി കച്ചിൽ നിന്നുള്ള ഇന്ത്യക്കാർ മസ്കറ്റിൽ താമസിക്കുന്നതായി രേഖകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ തട്ടയിൽ നിന്നുള്ള ഭാട്ടിയകൾക്കും അവർക്ക് ശേഷം കച്ചി ഭാട്ടിയകൾക്കും സിന്ധിൽ നിന്നുള്ള ഖോജകൾക്കും ഒമാനിൽ ലോവാറ്റിസ് എന്നറിയപ്പെടുന്ന കോളനികളുണ്ടായിരുന്നു. 1649 ലെ പോർച്ചുഗീസുകാർക്കെതിരായ ഒമാനി പ്രക്ഷോഭത്തെ നരോട്ടം എന്ന കച്ചി വ്യാപാരി പിന്തുണച്ചിരുന്നു; അദ്ദേഹത്തിന്റെ പിൻഗാമികളെ ഒമാനിൽ ഇന്നും ബഹുമാനിക്കപ്പെടുന്നു.

1765-ൽ ഡച്ച് പര്യവേഷകനായ കാർസ്റ്റൺ നിബുർ മസ്കറ്റിനെക്കുറിച്ച് ഇങ്ങനെ എഴുതി:

 “മറ്റൊരു മഹോമെറ്റൻ നഗരത്തിലും മസ്കറ്റിലെപ്പോലെ ഇന്ത്യക്കാർ ധാരാളം ഇല്ല; നഗരത്തിലെ അവരുടെ എണ്ണം 1200 ൽ കുറവല്ല. സ്വന്തം നിയമങ്ങൾക്ക് അനുസൃതമായി ജീവിക്കാനും ഭാര്യമാരെ ഇവിടെ എത്തിക്കാനും അവരുടെ അറകളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാനും മരിച്ചവരെ കത്തിക്കാനും അവർക്ക് അനുവാദമുണ്ട്.” 

ഗൾഫ് സമുദായങ്ങൾ ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, മരം, ലോഹം എന്നിവ ഇറക്കുമതി ചെയ്തപ്പോൾ ഇന്ത്യക്കാർ കുതിരകളും ആഭരണങ്ങൾ പണിതു ആഗോള കമ്പോളത്തിൽ വിൽകാനുള്ള മുത്തുകളും ഇറക്കുമതി ചെയ്തു. പതിനാറാം നൂറ്റാണ്ട് മുതൽ 1960 വരെ ഇന്ത്യൻ രൂപ ഗൾഫിൽ ഉപയോഗിച്ചിരുന്നു. ഇന്ന്, ഒമാനിൽ നൂറോളം കച്ചി കുടുംബങ്ങൾക്ക് ഒമാനി പൗരത്വമുണ്ട്. അവരെ നയിക്കുന്നത് അവരുടെ സ്വന്തം “ഷെയ്ക്ക്”, കനക്ഭായ് ഖിംജിയാണ്. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷുകാർ ഗൾഫിൽ തങ്ങളുടെ രാഷ്ട്രീയ അധികാരം ശക്തിപ്പെടുത്തിയപ്പോൾ, ഭരണം പൂർണമായും സജ്ജീകരിച്ചതും നിയന്ത്രിച്ചതും ധനകാര്യം കൈകാര്യം ചെയ്തതും  ഇന്ത്യയിൽ നിന്നാണ്. ബിസിനസ്സ് വ്യക്തികൾ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ, വിദഗ്ധ തൊഴിലാളികൾ എന്നിങ്ങനെ ഇന്ത്യൻ പ്രവാസി സമൂഹങ്ങൾ വളർന്നു. ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ പുറം വരമ്പ് സ്ഥാപിച്ചത് ഗൾഫ് ആണെന്ന് ജെയിംസ് ഒൻലി ന്യായമായും വാദിക്കുന്നു:

 “4000 വർഷത്തിലേറെയായി, അറേബ്യ ഇന്ത്യയുടെ സാമ്പത്തിക സാംസ്കാരിക ഭ്രമണപഥത്തിനധീനമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇത് ഇന്ത്യയുടെ രാഷ്ട്രീയ ഭ്രമണപഥത്തിലും പെട്ടു. 1820 നും 1947 നും ഇടയിൽ, അതിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയും അതിന്റെ പിൻഗാമിയായ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റും ആധിപത്യം പുലർത്തി. ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയായിരുന്നു അറേബ്യ.”

പ്രാദേശിക വാസ്തുവിദ്യ, വസ്ത്രധാരണം, പാചകരീതി എന്നിവയാൽ ഗൾഫിലെ ജനങ്ങളുടെ സാംസ്കാരിക ജീവിതത്തെ ഇന്ത്യ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഗൾഫ് അറബികൾ ഇന്ത്യൻ കറിവേപ്പില, ബിരിയാണി, സീക്ക് കബാബ് എന്നിവ ആസ്വദിക്കുന്നു. സമോസ പോലും ഇന്നും അവർക്ക് രുചികരവും ഇന്ത്യൻ “കടക് ചായ്” ഒരു ആസക്തിയുമാണ്. ഇന്ത്യയുടെ ബസുമതി അരിയുടെ പ്രധാന വിപണികളാണ് ഗൾഫ് രാജ്യങ്ങൾ. 

എണ്ണ വരുമാനത്തിന്റെ പ്രവാഹം കാരണം ഗൾഫ് അക്ഷരാർത്ഥത്തിൽ ആഗോളതലത്തിൽ എത്തിയതോടെ ഉയർന്ന മൂല്യമുള്ള ഇൻഫ്രാസ്ട്രക്ചർ, ഊർജ്ജ, ഉൽ‌പാദന പദ്ധതികൾ നടപ്പാക്കാൻ പ്രമുഖ അന്താരാഷ്ട്ര കോർപ്പറേറ്റ് ശക്തികൾ ഈ മേഖലയിലെത്തി. പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ആൾബലത്തിന്റെ പ്രധാന ഉറവിടമായി മാറി ഇന്ത്യ വീണ്ടും വെല്ലുവിളികളെ തരണം ചെയ്തു. 1980 കളുടെ തുടക്കത്തിൽ വെറും ഒരു മില്ല്യണിൽ ആരംഭിച്ച ഇന്ത്യൻ സമൂഹം 2000 ത്തോടെ മൂന്നര ദശലക്ഷമായും 2010 ഓടെ ആറ് ദശലക്ഷമായും വികസിച്ചു, ഇപ്പോൾ എട്ട് ദശലക്ഷത്തിലധികമായി. ഈ സമുദായം പ്രതിവർഷം ഏകദേശം 35 ബില്യൺ ഡോളറോളം ഇന്ത്യയിലേക്ക് അയക്കുന്നു. 

ഗൾഫിലെ എല്ലാ രാജ്യങ്ങളിലെയും ഏറ്റവും വലിയ പ്രവാസി സമൂഹവും, യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ മൂന്ന് രാജ്യങ്ങളിലെ ഭൂരിപക്ഷവുമാണ് ഇന്ത്യക്കാർ. കമ്മ്യൂണിറ്റിയുടെ പ്രൊഫൈലും മാറിയിട്ടുണ്ട്: 1990 ൽ ഇത് 90% നീല കോളർ ആയിരുന്നുവെങ്കിൽ ഇന്ന്, ആറിരട്ടി വലുതാണെങ്കിലും, ഇത് വെറും 65-70% നീല കോളർ മാത്രമാണ്, കുറഞ്ഞത് 20% എഞ്ചിനീയർമാർ, ഡോക്ടർമാർ, മാനേജർമാർ, അക്കൗണ്ടന്റുമാരടങ്ങുന്ന പ്രൊഫഷണലുകളാണ്. നൂറുകണക്കിന് ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ദുബായ്, അബുദാബി, ഒമാൻ എന്നിവിടങ്ങളിൽ വിശിഷ്ട സ്ഥാനങ്ങൾ വഹിക്കുകയും സാമ്പത്തിക മേഖലയിലെ ഉയർന്ന തലങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നു. 

ആരോഗ്യം, നിർമ്മാണം, വിദ്യാഭ്യാസം, ഇൻഫ്രാസ്ട്രക്ചർ, ഫിനാൻസ്, റീട്ടെയിൽ സേവനങ്ങൾ എന്നീ മേഖലകളിൽ ചെറുകിട ബിസിനസുകാർ മുതൽ അന്തർദ്ദേശീയ നിലവാരത്തിലുള്ള വ്യവസായികൾ വരെ സമൂഹത്തിനുള്ളിൽ നിന്നുള്ള സംരംഭകരുടെ ആവിർഭാവത്തിന് കഴിഞ്ഞ ഏതാനും ദശകങ്ങൾ സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ, ഇന്ത്യ ഗൾഫിൽ നിന്ന് ഹൈഡ്രോകാർബണുകൾ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമായി മാറിയിരിക്കുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെയും വാതകത്തിന്റെയും 50% ജിസിസിയിൽ നിന്നാണ്. ജി‌സി‌സി രാജ്യങ്ങൾ മൊത്തത്തിൽ ഇന്ത്യയുടെ വ്യാപാര പങ്കാളികളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും, ജി‌സി‌സി രാജ്യങ്ങളായ യു‌എഇയും സൗദി അറേബ്യയും ഇന്ത്യയുടെ വ്യാപാര പങ്കാളികളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഉൾപ്പെടുന്നു. യുഎസിന് ശേഷം ഇന്ത്യയുടെ രണ്ടാം നമ്പർ കയറ്റുമതി കേന്ദ്രം കൂടിയാണ് യുഎഇ. ജിസിസി രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതനുസരിച്ച് ഇന്ത്യൻ കോർപ്പറേറ്റുകളും ഈ പ്രദേശങ്ങളിലെ ഇൻഫ്രാസ്ട്രക്ചർ ഊർജ്ജ മേഖലകളിൽ തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയാണ്. 

സൗദി അറേബ്യ അല്ലാത്ത ഗൾഫ് രാജ്യങ്ങൾ പൊതുരംഗത്ത് വിശ്വാസത്തിന് യാതൊരു പ്രാധാന്യവും നിൽകുന്നില്ല. അവർ ആളുകളെ റിക്രൂട്ട് ചെയ്യുകയും അവരുടെ വിശ്വാസം പരിഗണിക്കാതെ അവസരം നൽകുകയും ചെയ്യുന്നു. അങ്ങനെ, യു‌എഇയിൽ നൂറിലധികം ദേശക്കാരുണ്ട്, അവരിൽ 55 ശതമാനവും ഇന്ത്യക്കാരാണ്. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ജിസിസി രാജ്യങ്ങളിലും ക്ഷേത്രങ്ങളും ചർച്ചുകളും മുസ്‌ലിംകളല്ലാത്തവർക്കുള്ള ശ്മശാനങ്ങളും ഉണ്ട്.

സങ്കുചിതവും കർക്കശവുമായ വഹാബി സിദ്ധാന്തവുമായി കൂടിക്കലര്‍ന്ന സൗദി അറേബ്യയിൽ പോലും, വിശ്വാസത്തോടുള്ള ഗൗരവമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതിനുപകരം രാഷ്ട്രീയ അധികാരം സ്ഥാപിക്കുന്നതിനുള്ള ഒരു ഉപകരണമാണ് മതം. നയതന്ത്ര സമ്മർദ്ദം മൂലം അതിവേഗം മാറ്റിമറിച്ച 1980 കളുടെ തുടക്കത്തിലെ സിഖുകാരുടെ നിയമനം നിരോധിച്ച സന്ദർഭമൊഴിച്ചാൽ, പ്രാദേശിക തൊഴിലിൽ മുസ്‌ലിംകൾക്ക് അനുകൂലമായ ഒരു പക്ഷപാതവും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ഇന്ത്യയിലെ ജനസംഖ്യയെ പ്രതിഫലിപ്പിക്കുമ്പോൾ, വ്യവസായികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഗൾഫിലുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും അമുസ്‌ലിംകളാണ്. 

ബന്ധങ്ങളുടെ അവലോകനം

ഈ സമയത്ത്, സമീപകാലത്തെ വികാരപാരുഷ്യം വീക്ഷണകോണിൽ സ്ഥാപിക്കുന്നത് ഉപയോഗപ്രദമാകും. ജിസിസി ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ഒരു അഭിപ്രായവും വന്നിട്ടില്ല. വന്നതൊക്കെ ഗൾഫിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്നുമുള്ള ചില വിദ്വേഷ സന്ദേശങ്ങൾ മാത്രമാണ്. ജി‌സി‌സിയുടെ ഭാഗത്തുനിന്ന്‌ പ്രതികരണങ്ങൾ‌ വളരെ കുറവാണ്, സംയമനം പാലിക്കുന്നുണ്ട്. ട്വീറ്റുകളുടെ നിർ‌ദ്ദിഷ്‌ട സ്രോതസുകളിലേക്കും പൊതുവായി തീവ്ര ഹിന്ദുത്വ ഘടകങ്ങൾ‌ക്കെതിരെ മാത്രവുമാണ് കോപം വെക്കുന്നത്. ഇന്ത്യയെക്കുറിച്ച് പൊതുവായ ഒരു വിമർശനം ഉണ്ടായിട്ടില്ല. ഹിന്ദുത്വ സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജിസിസി ട്വീറ്റുകളിൽ സാമുദായിക ഉള്ളടക്കമൊന്നുമില്ല. വാസ്തവത്തിൽ, ജിസിസി പ്രതികരണങ്ങൾ - ഒത്തുതീര്‍പ്പ്, മിതത്വം, സ്ത്രീകളോടുള്ള ആദരവ് മുതലായ ഇന്ത്യയുടെ ചിരകാലീന മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതായി അവർ കാണുന്നതിനോട് വേദന പ്രകടിപ്പിക്കുന്നുണ്ട്.

ഇത് ആശ്ചര്യകരമല്ല. ഗൾഫ് സമുദായങ്ങൾ ഇന്ത്യയെ ഒരു ബഹു-സാംസ്കാരിക സമൂഹത്തിലെ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത എന്നീ ഇന്ത്യയുടെ പ്രധാന തത്വങ്ങളുടെ ചട്ടക്കൂടിലൂടെയല്ലാതെ ഒരു സാമുദായിക വീക്ഷണകോണിലൂടെ ഒരിക്കലും കണ്ടിട്ടില്ല. അത് ഒരു ജനാധിപത്യമാണ്, അത് വ്യക്തിഗത നിയമവും  സമുദായാന്തര വിവാഹങ്ങൾക്ക് പോലും അവസരമൊരുക്കുന്ന സാമൂഹിക ധര്‍മ്മസംഹിതയും സഹവർത്തിക്കുന്ന ഒരു മതേതരവും ബഹുസ്വരവുമായ സമൂഹമാണ്, അതിന് ഒരു സ്വതന്ത്ര പത്രമാധ്യമപ്രവര്‍ത്തനവും സ്വതന്ത്ര നീതിന്യായ വകുപ്പും ഉണ്ട്, മാത്രവുമല്ല ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും ഈ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് അത് സാമ്പത്തികവും സാങ്കേതികവുമായ നേട്ടങ്ങളിൽ വലിയ മുന്നേറ്റം സാധ്യമാക്കിയിട്ടുണ്ട് എന്നിവയാൽ വികസ്വര രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ അതുല്യമായി തന്നെ ഇവർ കാണുന്നു. 

കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇന്ത്യൻ “മോഡൽ” മേഖലയിലുടനീളം അസാധാരണമായ ആദരവും പ്രശംസയും നേടിയിട്ടുണ്ടെന്ന് മനസിലാക്കുന്നത് ഇന്ത്യയുടെ മതാന്ധരെ അത്ഭുതപ്പെടുത്തും. 

ഇന്ത്യയിലെ ആനുകാലിക സാമുദായിക ഏറ്റുമുട്ടലുകളെ ഈ പ്രദേശം അറിയുന്നില്ല എന്നല്ല, മറിച്ച് ഇവയെ വലിയതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്തിലെ ചിത്തഭ്രമമായിട്ടാണ് ഇവർ കാണുന്നത്. അതുകൊണ്ടാണ്, ബാബരി മസ്ജിദിന്റെ തകർച്ചക്കും തദനുബന്ധിയായ കലാപങ്ങൾക്കും ശേഷം ഇന്ത്യക്കെതിരെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് രാജ്യപര വിമർശനങ്ങളൊന്നും തന്നെ ഇല്ലാഞ്ഞത്.

ഈ എഴുത്തുകാരൻ 2002 ൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായിരുന്നപ്പോൾ, സർക്കാർ നിർദ്ദേശപ്രകാരം, ഗോധ്രാനന്തര അക്രമം ഒരു മുതിർന്ന സൗദി മന്ത്രിക്കും രാജകുടുംബാംഗത്തിനും വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ, ഒരു വിശദീകരണവും ആവശ്യമില്ലെന്നും ഇതൊരു അസാധാരണ അദ്ധ്യായമല്ലേയെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരതയുടെ അനിവാര്യ മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയിലും അതിന്റെ വിവിധ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്തിലും സൗദി അറേബ്യയ്ക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. 

ഇപ്പോഴും ഗതിമാറ്റത്തിന് സാധ്യതയില്ല. ഗൾഫിൽ വ്യാപിച്ച വിദ്വേഷ സന്ദേശങ്ങൾ ഈ പ്രദേശത്ത് നിന്നും ഉത്ഭവിച്ചതല്ല, വിദ്വേഷ വ്യവസായം സജീവമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന നൂറുകണക്കിന്  വ്യാജവാർത്തകളും അധിക്ഷേപങ്ങളും അതിന്റെ കൂട്ടാളികൾ ആവേശത്തോടെയും മനപൂർവ്വവും ആവർത്തിക്കുകയാണ് ചെയ്യുന്നത്. സമീപകാല വിനിമയങ്ങൾ ചെയ്തത് ഹിന്ദുത്വത്തെ അതിന്റെ പൂർണ്ണ നഗ്നതയിലും വൃത്തികേടിലും ഗൾഫ് തുറസ്സുകളിൽ തുറന്നുകാട്ടി എന്നതാണ്. ഇന്ത്യക്ക് ഇനിയും അതിന്റെ പരമ്പരാഗത മൂല്യങ്ങൾ ആകാരമേകില്ലെന്ന ആദ്യ ആശങ്കകൾ അവ നട്ടുപിടിപ്പിച്ചിട്ടുണ്ട്, അവർ അറിയുകയും പരിപാലിക്കുകയും ചെയ്ത ഇന്ത്യ ഒരുപക്ഷേ അവരുടെ കൺമുന്നിൽ വാടിപ്പോകുന്നു. 

ഈ മേഖലയുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക ബന്ധത്തെയും ഇന്ത്യൻ പൗരന്മാർക്കുള്ള തുടർച്ചയായ നിയമനത്തെയും ഇത് ബാധിക്കുമോ? ഒരുപക്ഷേ സമീപ ഭാവിയിൽ ഉണ്ടായേക്കില്ല. പ്രദേശത്തെ ഭരണാധികാരികൾ അവരുടെ താൽപ്പര്യങ്ങൾ മനസിലാക്കുന്നതിൽ നിഷ്‌പക്ഷമതികളും മുൻവിധികളില്ലാത്തവരുമാണ് - ഇന്ത്യയ്ക്ക് ഇവരുടെ ഊർജ്ജ സ്രോതസ്സുകൾ തുടർന്നും ആവശ്യമാണെന്നും ഇവർക്ക് ഇന്ത്യയുടെ ആൾബലം ആവശ്യമായി വരുമെന്നും ഇവർക്കറിയാം. തീർച്ചയായും, നൈപുണ്യത്തിലും അച്ചടക്കത്തിലും അരാഷ്ട്രീയ സ്വഭാവത്തിലും ഇന്ത്യക്കു പകരം വെക്കാവുന്ന മറ്റൊരു രാഷ്ട്രവും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മോദിയും ജയ്‌ശങ്കറുമടങ്ങുന്ന പ്രദേശത്തെ നേതാക്കളുമായുള്ള അവരുടെ സമീപകാല വ്യക്തിഗത ഇടപെടലുകൾ ഈ യാഥാർത്ഥ്യങ്ങളെയാണ് വെളിപ്പെടുത്തുന്നത്. 

പക്ഷേ, രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഭരണാധികാരികൾ പൊതുസ്ഥലത്ത് മതകീയത അനുവദിക്കുന്നില്ലെങ്കിലും, മുഖ്യധാരാ സമൂഹം ഇപ്പോഴും മുസ്ലീങ്ങളാണ്. ഭരണാധികാരികളുടെ ആഗ്രഹങ്ങൾ എന്തുതന്നെയായാലും, “തീവ്രമല്ലാത്ത”തെന്നു പൊതുവെ ഗണിക്കപ്പെടുന്ന ഇസ്‌ലാം ഈ പ്രദേശത്തെ രാഷ്ട്രീയ ക്രമത്തിൽ ഒരു ശക്തിയായി തുടരുന്നു. സൗദി അറേബ്യ മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാകർതൃത്വം ആഗോള മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വത്തെ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്നു. രാഷ്ട്രീയ ഇസ്‌ലാമിൽ ഖത്തർ ഉറച്ചുനിൽക്കുന്നു. ഈ അടിസ്ഥാനത്തിലുള്ള തങ്ങളുടെ താൽപ്പര്യങ്ങളെ ഉന്നമിപ്പിക്കുന്നതിനായി തുർക്കി, ഇറാൻ, പ്രാദേശിക ഇസ്ലാമിക പ്രസ്ഥാനങ്ങൾ എന്നിവയുമായി അവ സ്വയമേൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ആഭ്യന്തര രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ഒരു മുസ്ലീം ബ്രദർഹുഡ് അനുബന്ധ രാഷ്ട്രീയ പാർട്ടിയാണ് കുവൈത്തിൽ ഉള്ളത്.

മിതവും പ്രബുദ്ധവുമായ ഇസ്‌ലാമിന്റെ വക്താക്കളായി യുഎഇ സ്വയം അഭിമാനിക്കുന്നു, എങ്കിലും ഇസ്‌ലാം വിദേശനയത്തിലെ ഒരു പ്രധാന ഘടകമായി തുടരുന്നു. ജോർജിയോ കഫീറോ സൂചിപ്പിച്ചതുപോലെ:

 “മതപരമായ മൃദുശക്തിയുടെ ജിയോപൊളിറ്റിക്സ്” എന്ന് വിളിക്കപ്പെടുന്ന യുഎഇ ഇസ്‌ലാമിനെ അതിന്റെ ഭരണകൂടത്തിന്റെ നിയമസാധുത ശക്തിപ്പെടുത്തുന്നതിനും മുസ്ലിം രാഷ്ട്രങ്ങളുടെ നേതൃത്വത്തിനായുള്ള എതിർ ഭരണകൂടങ്ങളുടെ ദർശനങ്ങളുമായി മത്സരിക്കുന്നതിനും ആഗോള അഭിനേതാക്കൾ, അഥവാ പാശ്ചാത്യ രാജ്യങ്ങൾക്കുമുന്നിൽ മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും രൂപമായി അവതരിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഈജിപ്ത്, ജോർദാൻ, മൊറോക്കോ എന്നിവയ്‌ക്കൊപ്പം യുഎഇ തീവ്രവാദത്തിനെതിരെ ഉറച്ചുനിൽക്കുന്ന “മിതവാദ ഇസ്‌ലാമിന്റെ” സംരക്ഷക
രായി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടിണ്ട്.

യുഎഇ വിദേശനയത്തിൽ ഇസ്‌ലാമിനെ ഉപയോഗിക്കുന്നതിൽ ആഭ്യന്തര പരിഗണനകൾ വളരെയധികം സ്വാധീനിക്കുന്നുവെന്നതിൽ സംശയമില്ല. എമിറേറ്റുകളിലെ മാറ്റത്തിന് രാഷ്ട്രീയ ഇസ്‌ലാം ഇന്ധനമാകുന്നുവെന്ന അബുദാബി ഭരണകൂടത്തിന്റെ ഭയമാണ് മതത്തെ ഈ രീതിയിൽ വിനിയോഗിക്കാൻ അവരെ പ്രേരിപ്പിക്കുന്ന മുഖ്യഹേതു. 

ഇപ്പോൾ ഈ പ്രദേശം ഹിന്ദുത്വ അനുയായികളുടെ പ്രത്യയശാസ്ത്രം, അജണ്ട, ആക്രമണം എന്നിവയുമായി പരിചിതമായിരിക്കുന്നതിനാൽ, പതിവുപോലെ ബിസിനസ്സിലേക്ക് മടങ്ങാൻ നമുക്കു കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. മുസ്‌ലിം സമൂഹം അവരുടെ സ്വദേശങ്ങളിൽ പൈശാചികവൽക്കരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും അതിക്രമിക്കപ്പെടുകയും ചെയ്യുമ്പോൾ മോദിയുടെ വ്യക്തിത്വം ഗൾഫ് മേഖലകളിൽ തിളങ്ങിതന്നെ തുടരുമോ? ഈ പ്രദേശവുമായി നമ്മൾ ആസ്വദിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധങ്ങളെ അപകടത്തിലാക്കുകയും ഗൾഫിലെ അവരുടെ കേഡർമാരുടെ മനോഭാവങ്ങളെയും മനസ്ഥിതിയെയും സ്വാധീനിക്കുകയും ചെയ്യുന്ന വിധത്തിൽ സ്വദേശത്തു പുറംതള്ളുന്ന വിദ്വേഷത്തെയും അധിക്ഷേപത്തെയും ആത്മാർത്ഥമായും ശക്തമായും നേരിടുക എന്നതാണ് മോദിയുടെയും സഹപ്രവർത്തകരുടെയും മുമ്പിലുള്ള വെല്ലുവിളി. 

മറ്റ് നിരവധി ഉറവിടങ്ങൾക്കൊപ്പം ഗൾഫിൽ നിന്നും മൂർച്ചയുള്ള മുന്നറിയിപ്പ് വരുന്നു. എന്നാൽ ദില്ലിയിൽ ശ്രോതാക്കൾ ഉണ്ടോ?

(സൗദി അറേബ്യ, ഒമാൻ, യുഎഇ എന്നിവിടങ്ങളിലൊക്കെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ച മുൻ നയതന്ത്രജ്ഞനും, ഗ്രന്ഥകാരനും, പൂനെയിലെ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സ്റ്റഡീസിനായുള്ള രാം സതേ ചെയർ കൈകാര്യ കർത്താവും, ദി വയർ കൺസൾട്ടിംഗ് എഡിറ്ററുമാണ് തൽ‌മിസ് അഹ്മദ്) 

തൽ‌മിസ് അഹ്മദ് 
വിവ: അഫ്സൽ പി.കെ. മങ്ങാട്ടുപുലം 

കടപ്പാട്: ദി വയർ
(  https://thewire.in/diplomacy/hindutva-india-gulf-ties )

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഇന്ത്യ - ഗൾഫ് ബന്ധം ഹിന്ദുത്വ വിദ്വേഷത്തിന്റെ ഭീഷണിയിലാണ്
ഇന്ത്യ - ഗൾഫ് ബന്ധം ഹിന്ദുത്വ വിദ്വേഷത്തിന്റെ ഭീഷണിയിലാണ്
https://cdn.thewire.in/wp-content/uploads/2020/04/27172320/india_gcc2017.png
Al Ihsan Online Magazine
https://www.alihsanonweb.in/2020/05/blog-post_10.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/05/blog-post_10.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content