ഇതേ വിഷയത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഒപീനിയൻ വായിക്കാൻ
ചന്ദ്രിക എന്ന നിലാവിനെ കെടുത്തി കളയരുത്
മാനേജ്മെൻ്റ് കാലത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിട്ടായിരുക്കും ഈ തീരുമാനത്തെ ചരിത്രം രേഖപ്പെടുത്തുക. കേരളീയ സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ പൊതുമണ്ഡലത്തിൽ ചന്ദ്രിക ഇടപെടലുകൾ കൊണ്ട് മാത്രം നേടിയ വലിയ സ്പേസുണ്ട്. വളഞ്ഞുകൊണ്ടിരിക്കുന്ന മാധ്യമങ്ങളുടെ കാലത്ത് ആ ഇടം ന്യൂനപക്ഷ രാഷ്ട്രീയത്തിന് വലിയ ശബ്ദം നൽകുകയാണ്. വീക്ക്ലി അവസാനിപ്പിച്ചാൽ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്നവർക്കെതിരെ, അരികുവൽക്കരണ രാഷ്ട്രീയത്തിനെതിരെ സംസാരിക്കാൻ ആരാണ് സ്പേസ് നൽകുക. ഇസ്ലാമോഫോബിക്കുകളായി പ്രവർത്തിക്കുന്ന ആർ.എസ്.എസിനോട് രഹസ്യ കരാറിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളാണോ? ദി കാരവാനും ടെലഗ്രാഫും നടത്തുന്ന പോരാട്ടത്തെ അടയാളപ്പെടുത്തുന്നവരല്ലെ നമ്മൾ. മാധ്യമ പ്രവർത്തകൻ വിനോദ് കെ ജോസ് മോദി ഭരണകാലത്തെ പത്രപ്രവർത്തനത്തെക്കുറിച്ച് വളരെ മുമ്പ് തന്നെ പ്രവചിച്ചിരുന്നു. RSS ലോകത്തിൽ തന്നെ കൃത്യമായി അസൂത്രണം നടത്തി പദ്ധതികൾ നടപ്പിലാക്കുന്ന സംഘടനയാണ്. മൈയ്നൂട്ടായ മാധ്യമത്തെപോലും അവർ വെറുതെ വിടുകയില്ല. കാശ് കൊടുത്ത് ആളെ നിർത്തി ഒരോ മാധ്യമത്തെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എത്ര മാധ്യമങ്ങളാണ് ഇന്ത്യയിൽ പൂർവ്വകാല നിലപാടിൽ തുടരുന്നത്. ഈ സമയത്താണോ ചന്ദ്രിക വീക്ക്ലി പ്രിൻ്റവസാനിപ്പിക്കാൻ പോകുന്നത്. അത്രക്കും ധിഷണാബോധമില്ലാത്തവരാണോ മാനേജ്മെന്റ്.
സി.എച്ച് പറയുന്നുണ്ടിപ്പോഴും, "ചന്ദ്രികയുടെ വിലയെക്കുറിച്ച് നിങ്ങൾക്കറിയില്ല. കണ്ണുള്ളപ്പോൾ കണ്ണുകളുടെ പ്രയോജനമറിയില്ല. ചന്ദ്രികക്ക് കുറ്റങ്ങളും കുറവുകളുമുണ്ട് സമ്മതിക്കുന്നു. അച്ചടി പിശകുണ്ട്. വാർത്ത കൊടുക്കുന്നതിൽ തെറ്റുകൾ വരുന്നുണ്ട്. ഫോട്ടോകൾക്ക് തിരുത്തലുകളുമുണ്ട്. പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ട്. എങ്കിലും ചന്ദ്രിക ചന്ദ്രികയാണ്. അത് നിങ്ങളുടെ കണ്ണാണ്. ആ കണ്ണുകൊണ്ട് പ്രയോജനമുണ്ട്. അയൽവാസിക്ക് മാളികയുള്ളതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഓലപ്പുര പൊളിച്ചു കളയുമോ? അല്ല, പൊളിച്ചുകളഞ്ഞാൽ അയൽക്കാരൻ നിങ്ങളെ ആ വീട്ടിൽ താമസിപ്പിക്കുമോ?'
ചന്ദ്രികയുടെ നിലനിൽപ്പിൻ്റെ ആവശ്യകതയെ കൃത്യമായി സി.എച്ച് ദീർഘദൃഷ്ടിയുടെ കണ്ണുകളിൽ വരച്ചു കാണിച്ചിട്ടുണ്ട്. ആ കണ്ണുകളിലെ വെളിച്ചം നഷ്ടമായിട്ടില്ല. കെടുത്തിക്കളയരുത്. സമുദായത്തെ പിന്നിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങൾ ചന്ദ്രികയിൽ നിന്നുണ്ടാവരുത്.
READ RELATED ARTICLE: മാനവികതയും ദേശീയ വിചാരങ്ങളും : ഇടമില്ലാത്തവന്റെ ഭൂമി ശാസ്ത്രത്തെ കുറിച്ച്
മൈനോറരിറ്റി രാഷ്ട്രീയത്തിൻ്റെ ഭാഷാ സ്കൂളായിരുന്നു ചന്ദ്രിക. തലമുറകൾക്ക് രാഷ്ട്രീയത്തെ പഠിപ്പിച്ച് കൊടുത്ത സ്ഥാപനം. വലിയ പ്രതിഭകൾ ചന്ദ്രികയിലൂടെ സാഹിത്യത്തിന് സംഭാവനകൾ നൽകി. മലയാളസാഹിത്യചരിത്രം രേഖപ്പെടുത്തിയ ഒരുപാട് സാഹിത്യ വ്യക്തികളെ ചന്ദ്രിക സമൂഹത്തിന് സമർപ്പിച്ചു. പുതുതലമുറകളെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വെത്യസ്തമായി ഏറെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ഇടം നൽകി.
പൊതുബോധത്തോട് മൈനോറിറ്റി സെൻസിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സംവിധാനമാണ്, കൾച്ചറൽ കാപിറ്റലാണ് ചന്ദ്രിക.
ചന്ദ്രിക ഇതിനുമുമ്പും നിർത്തിയിട്ടുണ്ടല്ലോ എന്നായിരിക്കും ആരെങ്കിലും ന്യായം പറഞ്ഞുവരിക. ഇന്ത്യൻ മുസ്ലിംകൾ ഇത്രത്തോളം ടാർജറ്റ് ചെയ്യപ്പെട്ട സാഹചര്യം വേറെയുണ്ടായിരുന്നോ. സത്യാനന്തരകാല മാധ്യമങ്ങൾ മൈനോറിറ്റികളോടുള്ള ബോധത്തെ നിർമ്മിക്കുന്നത് എത്രമേൽ ഭീകരമായിട്ടാണ്. ഒരു മൈനോറിറ്റി മാധ്യമം അവസാനിപ്പിക്കുന്നതോടുകൂടി വലിയ ജനതയുടെ ശബ്ദമാണ് ഇല്ലാതാവുന്നത്.
മറ്റാരെങ്കിലും ഇത്രമേൽ കരുത്തോടെ ഈ ദൗത്യം നിർവ്വഹിക്കുമോ. 'ന്യൂനപക്ഷത്തിന് വേണ്ടി ആത്മശുദ്ധിയോടെ വാദിക്കാൻ മറ്റൊരാൾക്ക് പറ്റില്ല എന്നതാണ് സത്യം', ഖായിദേമില്ലത്തിൻ്റെ വാക്കുകളാണിത്.
ഈ സംഘപരിവാരങ്ങളുടെ കെട്ടകാലത്ത് ഈസി വാക്കോവർ പ്രതീക്ഷിക്കരുത്. ഈയടുത്ത് ഹിന്ദുത്വ ശക്തികൾ ചന്ദ്രികയെ അക്രമിച്ചിരുന്നു. പി. ആർ ഷിത്തോർ എഴുതിയ 'തിയ്യരും ഹിന്ദുവൽക്കരണവും' എന്ന ലേഖനം എഴുത്തുകാരൻ പിൻവലിക്കുകയുണ്ടായി. സംഘപരിവാർ പിൻബലമുള്ള ജാതി സംഘടനയുടെ ഭീഷണിയായിരുന്നു കാരണം. ഹിന്ദുത്വ രാഷ്ട്രീയ ഏകീകരണത്തിന് തടസമാകുന്ന ജാതീയ അയിത്ത അസമത്വ അനീതികളെ ഉയർത്തിക്കാട്ടുന്നത് ഹിന്ദുത്വയുടെ ബ്രാഹ്മണിക് രാഷ്ട്രീയത്തിന് ഇളക്കം തട്ടുന്നു. പോസ്റ്റ്മോദി ഇന്ത്യയിൽ കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ പരിശോധിച്ചുനോക്കണം. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഇടപെടലുകളെ ഇത്രമേൽ നിരന്തരം പ്രതിരോധിച്ച മറ്റൊരു മാധ്യമ സ്ഥാപനത്തെ കാണുകയില്ല. സി.എ.എ അനുബന്ധമായി ആഴത്തിലുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ചതിന് ബുദ്ധിജീവികൾ അവരുടെ ആശകൾ പങ്കുവെച്ചിട്ടുണ്ട്.
അക്കാദമിക വ്യവഹാരങ്ങളെ കീഴടക്കാനൊരുങ്ങുന്ന, ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാറിൻ്റെ വിധ്വംസകമായ ഇരുണ്ട ഭരണത്തിൻ കീഴിൽ മാധ്യമങ്ങളെല്ലാം സർക്കാരിന്റെ ഓശാന ജിഹ്വകളായി മാറുമ്പോൾ ചന്ദ്രിക ആ ഴ്ചപ്പതിപ്പിന്റെ ഈയിടെ ഇറങ്ങിയ പ്രതിരോധ ലക്കങ്ങൾ പലതും മതേതര മനുഷ്യരിൽ ആവേശം പകരുന്നതായിരുന്നു. പൗരത്വ പ്രക്ഷോഭ കാലത്തെ ആഴ്ചപ്പതിപ്പുകൾ പരിശോധിച്ച് നോക്കൂ. വേറെ ഒരു ആഴ്ചപ്പതിപ്പും ഇത്രയധികം തവണ പൗരത്വ വിഷയത്തെ ഇതു പോലെ കൈകാര്യം ചെയ്തിട്ടില്ല. ജാമിഅ, അലീഗഢ് കാമ്പസുകളിലെ ചോരപ്പുഴകൾ, അതിന്റെ വിശദാംശങ്ങൾ ഒരു പ്രത്യേക പതിപ്പ് ആയി മലയാളിക്ക് എത്തിച്ച് കൊടുത്തത് ചന്ദ്രിക മാത്രമായിരുന്നു. പ്രതിസന്ധികളിൽ ഞെരുങ്ങി നിൽക്കുമ്പോഴും ഉള്ളടക്കത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇറങ്ങിയിരുന്ന ആഴ്ചപ്പതിപ്പ് മുസ്‌ലിം ജനത കടുത്ത അരക്ഷിതവസ്ഥയിലേക്ക് നീങ്ങുന്ന പ്രത്യേക ചരിത്രഘട്ടത്തിൽ നിർത്തലാക്കുകയോ!!
ലീഗിന്റെ സാംസ്‌കാരിക മൂലധനമാണ് ചന്ദ്രിക. സി.എച്ചിന്റെ ലക്ഷ്യങ്ങളിലെ ബൗദ്ധീക ഇടപെടലും കൂടിയിരുന്നു ചന്ദ്രിക. അങ്ങനെ തന്നെ അത് വളർന്നു. എം.ടി എന്ന എഴുത്തുകാരൻ ആദ്യമായി കാശ് കൊടുത്തവരാണ് ചന്ദ്രിക. ഇടശ്ശേരിയും വള്ളത്തോളും ഉറൂബും പി. കുഞ്ഞിരാമൻ നായരും, എം മുകുന്ദനും അങ്ങനെയങ്ങനെ തെളിഞ്ഞ കുറെ പേജുകൾ ഇവിടെയുണ്ട്. സി.എച്ചിൻ്റെ നിർബന്ധ പ്രകാരമാണ് താൻ കഥയെഴുതി ചന്ദ്രികക്ക് കൊടുത്തതെന്ന് യു.എ ഖാദറിൻ്റെ അഭിമുഖത്തിൽ വായിച്ചിട്ടുണ്ട്. ജി ശങ്കരക്കുറുപ്പ്, വക്കം അബ്ദുള്‍ ഖാദര്‍മൗലവി, പ്രശസ്ത കവി ഇഖ്‌ബാല്‍, എന്‍.എ കരീം, തകഴി, കേസരി, വള്ളത്തോള്‍, മുണ്ടശേരി, പി ഭാസ്‌കരന്‍,, കേശവദേവ്, അക്കിത്തം, എസ്.കെ പൊറ്റെക്കാട്, കുട്ടികൃഷ്ണമാരാര്‍, തിക്കോടിയന്‍, ആറ്റൂര്‍ രവിവര്‍മ, എം. ഗോവിന്ദന്‍, കെ.ടി മുഹമ്മദ്, പൂവച്ചല്‍ ഖാദര്‍, ഐ.വി ശശി, മാധവിക്കുട്ടി, പി.വത്സല, സാറാജോസഫ്, എം.വി ദേവന്‍, ടി.പത്മനാഭന്‍, യു.എ ഖാദര്‍, എന്‍പി മുഹമ്മദ്, വി.കെ.എന്‍, പുനത്തില്‍, ജമാല്‍ കൊച്ചങ്ങാടി... ഇങ്ങനെ നീളുന്നു ചന്ദ്രികയുടെ സാംസ്കാരിക സമ്പന്നത. പുതുതലമുറയിലെ മജീദ് സെയ്ദ്, സുഭാഷ് ഒട്ടുപുറം, ഷൈന, രാധാകൃഷ്ണൻ എടച്ചേരി, ജിപ്സ പുതുപ്പണം, മധു ആലപ്പടമ്പ്, ദിവാകരൻ വിഷ്ണുമംഗലം, സത്യചന്ദ്രൻ പൊയിൽകാവ്, സോമൻ കടലൂർ, കെ.പി സീന, സാഹിറാ തങ്ങൾ, സതീശൻ മൊറായി, കെ.ടി. ബാബുരാജ്, കെ.എ മജീദ്, അബ്ദുള്ള പേരാമ്പ്ര തുടങ്ങീ എഴുത്തുകാരന്മാരുടെ ആദ്യ ഇടവും ചന്ദ്രികയിലായിരുന്നു. 86 വർഷം സാമൂഹീക സാംസ്കാരിക സാഹിത്യ ചർച്ചകൾ ഈ പടിവാതിലിലൂടെ കടന്നു പോയി.
ലീഗിൻ്റെ പൊളിറ്റിക്സ് ആൾക്കൂട്ടത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ലിഗിന് വരാനിരിക്കുന്ന വലിയൊരു തലമുറ കേന്ദ്ര സർവ്വകലാശാലകളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവരുമാണ്. ഐഡൻ്റിറ്റി പൊളിറ്റിക്സും എക്കണോമിക്സും സോഷ്യൽ സയൻസും കൈകാര്യം ചെയ്യുന്നവർക്ക് പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ, സംവാദം തുടങ്ങാനും തുടരാനും വേദിയില്ലാതെ ഉണ്ടായിരുന്നവ അടച്ചു പൂട്ടുമ്പോൾ തകരുന്നത് സമുദായത്തിൻ്റെ അടിത്തറ കൂടിയാണെന്ന് ബോധ്യപ്പെടട്ടെ. തീർച്ചയായും ചന്ദ്രിക പൊളിറ്റിക്കൽ വോട്ടായിരിക്കില്ല. പക്ഷേ പൊളിറ്റിക്കൽ സ്റ്റബിലിറ്റിയാണ്. കൾച്ചറൽ സ്റ്റബിലിറ്റിയാണ്. ഇതൊന്നും ആവശ്യമല്ലെന്ന് കരുതി ഇലക്ഷൻ പാർട്ടിയായി മാറാനാണെങ്കിൽ സി.എച്ചിന് സ്വപ്നം കാണേണ്ടിയിരുന്നില്ല.
ചന്ദ്രിക ആഴ്ചപ്പതിപ്പ് അവസാനിപ്പിക്കരുത് എന്നതുമാത്രമല്ല ആവശ്യം. വിപുലപ്പെടുത്തണം. കേന്ദ്ര സർവ്വകലാശാലകളിൽ വലിയ വിദ്യാർത്ഥി വിഭാഗം ലീഗിൻ്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ പാകത്തിലുള്ള ഇൻ്റലക്ച്വൽ വർക്കുകൾ നടത്തുന്നവർ. അവരിലേക്ക് ചന്ദ്രികയെ വ്യാപിപ്പിക്കണം. വിവിധ ഭാഷകളിലേക്ക് ചന്ദ്രിക പോർട്ടലുകളെത്തണം. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ തെരുവുകളെ വിറപ്പിച്ച രാജ്യത്തെ തെരുവുകളെ ഉണർത്തിയ സി.എ.എ വിരുദ്ധ സമരത്തിൻ്റെ തുടക്കം എം.എസ്.എഫിൻ്റെ പതാകക്ക് കീഴിൽ നിന്നായിരുന്നു എന്ന് ഇനിയെങ്കിലും നേതൃത്വം മനസ്സിലാക്കണം.
സലീം ദേളി


COMMENTS