1971 ല്‍ ഫ്രാന്‍സില്‍ ജനിക്കുകയും തുര്‍ക്കിയിലെ അങ്കാറയില്‍ താമസിക്കുകയും ചെയ്യുന്ന എലിഫ് ശഫക് ഇംഗ്ലീഷിലും തുര്‍കിഷിലുമായി ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട പതിനേഴില്‍ പതിനൊന്നും നോവലുകളാണ്. അതില്‍ മിക്കതും അന്‍പതിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ പുസ്തകം തന്റെ രചനാ ലോകത്തെ വലിയ നാഴികക്കല്ലായിരുന്നു . തുര്‍ക്കിയില്‍ മാത്രം ലക്ഷത്തിലധികം വിറ്റഴിക്കപ്പെട്ട പ്രസ്തുത പുസ്തകം ലോകത്തെ സ്വാധീനിച്ച നൂറു പുസ്തകങ്ങളില്‍ ഒന്നായി ബി. ബി. സി തെരഞ്ഞെടുത്തു. മാത്രമല്ല, 2012 ലെ ഐ എം പി സി ഡബ്ലിന്‍ ലിറ്ററേറി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
കലുഷിത സഹചര്യങ്ങളിലൂടെ നീങ്ങുന്ന എല്ല റൂബിന്‍സ്‌റ്റൈന്‍ എന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു മധ്യവയസ്‌കയുടെ ജീവിതവും നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ച റൂമി - ഷംസ് ജീവിതവും സമന്തരപ്പെടുത്തി മുന്നോട്ട് നീങ്ങുകയാണ് നോവല്‍. 'എല്ല' ഒരു സാഹിത്യ കൂട്ടായ്മയില്‍ ചേരുകയും അവര്‍ക്ക് വേണ്ടി ഒരു എഡിറ്റോറിയല്‍ തയ്യാറാക്കാന്‍ അസീസ് സെഡ് സഹാറ എന്ന ഒരു മിസ്റ്റിക് നോവലിസ്റ്റിന്റെ സ്വീറ്റ് ബ്ലാസ്‌ഫെമി എന്ന നോവല്‍ വായിക്കാന്‍ തുടങ്ങുന്നിടത്താണ് നോവലിന്റെ ആരംഭം. പിന്നീട് നോവലിലൂടെ ഒരു നോവലായി ഇത് പരിണമിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ബലഖില്‍ ജനിച്ച റൂമി പിന്നീട് കൊനിയയിലേക്ക് താമസം മാറുകയായിരുന്നു. പിതാവ് ബഹാഉദ്ധീന്‍ വലദ് സര്‍വാദരണീയനായ പണ്ഡിതനായിരുന്നു. പിതാവിന്റെ മരണ ശേഷം ഉപരി പഠനത്തിനായി റൂമി അലപ്പോയിലേക്ക് പോയെങ്കിലും തിരിച്ചു കൊനിയയിലെത്തുമ്പോള്‍ തന്റെ പാണ്ഡിത്യവും പിതാവിന്റെ ജനസമ്മതിയും അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കി.
ശംസുദ്ധീന്‍ മുഹമ്മദ് എന്ന പൂര്‍ണ്ണ നാമമുള്ള ഷംസു തബ്രീസ് നിഗൂഢ സ്വഭാവം കൊണ്ട് ചരിത്രത്തില്‍ ഇടം നേടാതെ പോയ ഒരു സൂഫി വാര്യനാണ്. ടര്‍ക്കിയില്‍ റൂമിയുടെ പാണ്ഡിത്യം അരങ്ങേറ്റം കുറിക്കുന്ന കാലത്താണ് റൂമിയുടെ മര്‍ഗ്ഗദര്‍ശിയായി പുകള്‍ പെറ്റ ഷംസ് ബാഗ്ദാദിലെ തന്റെ ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം റൂമിയെ കാണാനിറങ്ങുന്നത്.വെള്ളിയാഴ്ച പ്രസംഗം കഴിഞ്ഞ് മടങ്ങുന്ന റൂമിയുടെ കുതിരയെ തടഞ്ഞു നിര്‍ത്തി തന്റെ ചോദ്യ ശരം ഷംസ് തൊടുത്തു വിടുമ്പോഴാണവരുടെ ആദ്യ സമാഗമം. ഇശ്ഖിന്റെ ഇഴ കീറി പരിശോധിക്കുന്ന ശംസിന്റെ ചോദ്യം ഇങ്ങനെയായിരുന്നു.
'പ്രവാചകന്‍ മുഹമ്മദ് ആണോ സൂഫി ബിസ്തമിയാണോ ഏറ്റവും ശ്രേഷ്ഠന്‍?'
ആ ചോദ്യത്തിന് പ്രസക്തിയില്ലെന്നായി റൂമി.
'ദൈവമേ നീ എനിക്ക് പൊറുത്ത് തരണമേ ...നീ എനിക്ക് കരുതി വെച്ചതെന്താണെന്നു എനിക്കറിയില്ല. പ്രവാചകന്മാര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ സൂഫി ബിസ്തമി പറയുന്നിതിപ്രകാരം ഞാന്‍ എന്റെ മേലങ്കിയില്‍ ദൈവത്തെ വഹിക്കുന്നു അവനെനിക്ക് കരുണ ചൊരിയും. ഇവിടെ ബിസ്തമിയുടെ വാക്കുകളല്ലേ ശക്തം അതെന്തുകൊണ്ടാണ്?' ശംസിന്റെ അര്‍ത്ഥം വെച്ച ചോദ്യം. ഇതിന് റൂമി മറുപടി പറയുന്നിടത്ത് ആദ്യ സമാഗമം അവസാനിക്കുന്നു.
പിന്നീട് ദിവസങ്ങളോളം അന്നപാനീയങ്ങളും അനുവാചക വൃന്ദങ്ങളും ഉപേക്ഷിച്ചു റൂമി തന്റെ ലൈബ്രറിയില്‍ ശംസിനെ മാത്രം കേള്‍ക്കുന്നു. ശംസിന് വേണ്ടി തന്റെ മനസ്സിന്റെ കണ്ണാടി തുറന്ന് വെക്കുന്നു. അവര്‍ പരസ്പരം തങ്ങളെ കണ്ടെത്തുന്നു. ദൈവത്തെ അത് വഴി കണ്ടെത്തുന്നു. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട...!
റൂമിയെ തങ്ങളില്‍ നിന്നും അകറ്റിയതിന് ശംസിനോട് തുര്‍ക്കിക്കാര്‍ക്ക് അടങ്ങാത്ത പക അവശേഷിച്ചിരുന്നു. അത് ഷംസ് റൂമിയുടെ വീട്ടുവളപ്പില്‍ കൊല്ലപ്പെടാന്‍ പോലും കാരണമായി. ശംസിന്റെ കൊലപാതകത്തിനു പിന്നില്‍ ദുരൂഹതകള്‍ ഇന്നും ബാക്കിയാണെങ്കില്‍ കൂടി റൂമിയുടെ ഒരു മകന് അതില്‍ പങ്കുണ്ടായിരുന്നുവത്രെ. ഒരു വേള പ്രണയത്തിന്റെ പേര് പറഞ്ഞ് തന്റെ മകളെ ശകാരിച്ച എല്ല പിന്നീട് അസീസ് സഹ്‌റയുമായി പ്രണയത്തിലാവുകയും മെയിലില്‍ മാത്രം ബന്ധപ്പെട്ടിരുന്ന അവര്‍ എല്ലയുടെ നാട്ടില്‍ ഒരുമിക്കുകയും പിന്നീട് ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്നു. തന്റെ പ്രണയത്തിനു മുന്നില്‍ എല്ലക്ക് തന്റെ ഭര്‍ത്താവും മക്കളും അസീസിന്റെ മാരക രോഗവും ഒന്നും പ്രശനമാകുന്നില്ല. അവസാനം കൊനിയയില്‍ അസീസ് മരിച്ച ശേഷം തന്റെ മകളെ വിളിച്ചു എല്ല സംസാരിക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.
ലോകമൊട്ടാകെ ഒരു സൂഫിയുടെ കയ്യിലിരുന്നു ദൈത്തിന്റെ അമരധ്വനികള്‍ മുഴക്കി കൊണ്ട് ദര്‍വീശുകള്‍ കളിക്കുന്ന സമ തുടങ്ങുന്നത് ശംസിലൂടെയാണ്. ഒരു കയ്യില്‍ ഭൂമിയും മറു കയ്യില്‍ ആകാശവും സൂചിപ്പിക്കും വിധം ഒരു കൈ മേലോട്ടും ഒന്നു താഴോട്ടുമാക്കി ഒരു പ്രത്യേക വസ്ത്രത്തില്‍ കളിക്കുന്ന സമ മനുഷ്യന്റെ പാരത്രിക ലോകത്തെയും ദൈവത്തിന്റെ അതുല്യമായ കഴിവിനെയും വെളിപ്പെടുത്തുന്നുണ്ടത്രെ.
റൂമിയിലെ പ്രഭാഷകന്‍ എന്നതിനപ്പുറം റൂമിയിലെ കവിയെ ഉണര്‍ത്തിയതും ശംസ് തന്നെ. ദൈവത്തില്‍ ലയിച്ചു റൂമി പാടിയ പാട്ടുകളെല്ലാം ലോകം ഇന്നും ഏറ്റു പാടിക്കൊണ്ടിരിക്കുന്നു. ഷംസ് അവതരിപ്പിക്കുന്ന ചില കഥകളാണ് ഈ നോവലിന്റെ ഒരു പ്രത്യേകത. ഷംസ് ഓരോരുത്തരോടും പറഞ്ഞു പ്രതിഫലിപ്പിക്കുന്ന കഥകളിലെ ഗുണപാഠങ്ങള്‍ നമ്മുടെ ഹൃദയങ്ങള്‍ തുറപ്പിക്കും വിധമാണ്.

COMMENTS