ജനനം
പ്രശസ്ത പണ്ഡിതനും എഴുത്തുകാരനും ഇസ്‌ലാമിക ചിന്തകനും പ്രഭാഷകനുമായ മൗലാനാ വഹീദുദ്ധീൻ ഖാൻ ജനിച്ചത് 1925 ൽ ഉത്തർ പ്രദേശിലെ അസംഗഡിലാണ്. ഫരീദുദ്ധീൻ ഖാൻ - സൈബുന്നീസ ഖാത്തൂൻ എന്നിവരാണ് മാതാപിതാക്കൾ ബാല്യത്തിലേ അനാഥനായിട്ടായിരുന്നു വളർന്നത്
വിദ്യാഭ്യാസം
ആധുനിക ലോകത്തെ ഇസ്‌ലാമിക പണ്ഡിതൻമാർക്കിടയിലെ അഗ്രേസരനാണ് മൗലാനാ വഹീദുദ്ധീൻ ഖാൻ . ചെറുപ്പത്തിൽ തന്റെ സഹോദരങ്ങൾ ഭൗതിക വിദ്യാഭ്യാസ മേഖലകളിലേക്ക് പോയപ്പോൾ സറാറയിലെ പരമ്പരാഗത മത പാഠശാലയാണദ്ദേഹം തെരഞ്ഞെടുത്തത്. ഇസ്‌ലാമതമത വിജ്ഞാനീയങ്ങളിൽ ഉന്നത പഠനം നടത്തിയ അദ്ദേഹം വീണ്ടും സ്വയം പഠന ഗവേഷണ ലോകത്തേക്ക് കൂടുതൽ വ്യാപൃതനായി. ആഗലേയ ഭാഷയും ശാസ്ത്രവും തത്വ ചിന്തയും സ്വായത്തമാക്കി. നിങ്ങൾ ചിന്തിക്കുന്നില്ലേ ആലോചിക്കുന്നില്ലേ എന്ന ഖുർആനിക ചോദ്യങ്ങൾ അദ്ദേഹത്തിന് വൈജ്ഞാനിക വഴികളിൽ കൂടുതൽ ഊർജ്ജം നൽകി. വ്യത്യസ്തങ്ങളായ സമകാലിക വിഷയങ്ങളിലെ ഖുർആനിക ദർശനങ്ങളെയും ഇസ്‌ലാമിക കാഴ്ച്ചപ്പാടുകളെയും അടിസ്ഥാനപ്പെടുത്തിയുള്ള തന്റെ നിലപാടുകളും ബോധ്യങ്ങളും ഉറക്കെ പറയാനും പ്രകടിപ്പിക്കാനും തനിക്ക് മുന്നിൽ തടസ്സങ്ങളേതും കണ്ടില്ല അദ്ദേഹം. പലപ്പോഴും അവകൾ വൈജ്ഞാനിക ലോകത്തെ നിലവിലുള്ള നിലപാടുകളോടും സമീപനങ്ങളോടും കലഹം തീർത്തവയായിരുന്നു.
നിലപാടുകൾ
നമ്മുടെ അജണ്ടകളും നിലപാടുകളും നിശ്ചയിക്കേണ്ടതും നാം തന്നെയാണെനും ശത്രുക്കളെ അതേൽപിക്കരുതെന്നും അദ്ദേഹം നിരന്തരമായി പറഞ്ഞ് കൊണ്ടിരുന്നു. അനന്തരഫലങ്ങളെ കുറിച്ച ആകുലതകൾക്ക് പകരമായി സൃഷ്ടാവിൽ പ്രതീക്ഷയർപ്പിച്ച കർമ്മ ഭൂമി കയിൽ കർമ്മോത്സുകരാകലാണ് വിശ്വാസികളുടെ ധർമ്മമെന്ന് മുസ്‌ലിം സമൂഹത്തോടദ്ധേഹം ഉണർത്തി. ഹിംസയും കായികവുമല്ല നിലവിലെ ഇന്ത്യൻ സാഹചര്യത്തിലെ മുസ്‌ലിം ശത്രു പക്ഷ നിലപാടുകൾക്ക് വിപരീതമായി വർത്തിക്കേണ്ടതെന്നും പ്രതിസന്ധികൾക്ക് മുന്നിൽ വൈകാരികതക്ക് പകരം വിചാരപ്പെടലുകൾ തീർക്കലാണ് യഥാർത്ഥ പരിഹാരമെന്ന തന്റെ വീക്ഷണം സമുദായത്തിനുള്ളിൽ തന്നെ ശത്രുക്കളെ സൃഷ്ടിച്ചതായി കാണാനാവും. ബാബരി ധ്വംസനത്തിന് ശേഷം മുസ്‌ലിം സമൂഹത്തിനിടയിലെ അതി വൈകാരിക പ്രതികരണങ്ങളെ അദ്ദേഹം നിശിതമായെതിർത്തു. സാമൂഹിക സമാധാന സൃഷ്ടിയാണ് വിശ്വാസിയുടെ ബാധ്യതയെന്ന നിലപാടിലായിരുന്നു അദ്ദേഹം. പ്രസ്തുത ലക്ഷ്യത്തിലൂന്നിയ പ്രവർത്തനങ്ങളായി സ്വാമി ചിദാനന്ദ്, ആചാര്യ മുനി സുശീൽ കുമാർ തുടങ്ങിയ ഹൈന്ദവ സന്യാസികൾക്കൊപ്പം ഉത്തരേന്ത്യ മുഴുവനും അദ്ദേഹം നടത്തിയ ശാന്തി യാത്ര സമൂഹത്തിന്റെ ഏറെ പ്രശംസകൾ പിടിച്ച് പറ്റാൻ കാരണമായി. കുറഞ്ഞ കാലം ജമാഅത്തെ ഇസ്‌ലാമിയുമായി സഹവർത്തിക്കുകയും തുടർന്ന് മൗദൂദിയുടെ രാഷ്ട്രീയ ഇസ്‌ലാം എന്ന കാഴ്ച്ചപ്പാടുകളോട് വിയോജിച്ച് ജമാഅത്ത് ബന്ധം അവസാനിപ്പിച്ചു. ആശയ പരമായ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് രചനകളും നിർവ്വഹിച്ചതായി കാണാം . സമഗ്രവും സർവ്വതല സ്പർശിയും സകല കാലികവുമായ ഇസ്‌ലാമിനെ അധികാരം , നേതൃത്വം, രാഷ്ടീയം, സൈനികം എന്നീ തലങ്ങളിൽ മാത്രമായി ചുരുക്കുകയാണെന്നും അതിന്റെ അനന്തര ഫലം അപകടം നിറഞ്ഞതാണെന്നും അദ്ദേഹം മൗദൂദിയെ വിമർശിച്ചു. തന്ത്രപൂർവ്വമായ സമന്വയമാണ് പ്രബോധനത്തിന്റെ അടിത്തറയെന്നും കായിക കലഹങ്ങൾക്കവിടെ സ്ഥാനമില്ലെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു. സ്ത്രീകളും സമൂഹവും എന്ന വിഷയത്തിലെ തന്റെ വീക്ഷണങ്ങളും പലപ്പോഴും പണ്ഡിതൻമാർക്കിടയിൽ തർക്കങ്ങൾക്ക് വഴിയൊരുക്കി.
രചനകൾ
ഇസ്‌ലാമിക പ്രബോധന രംഗത്തെ പ്രതിഭയും ചിന്തകനും ധിഷണാശാലിയുമായ മൗലാനാ വഹീദുദ്ധീൻ ഖാന്റെ അക്ഷരലോകത്തെ സംഭാവനകൾ അനവധിയാണ്. രണ്ട് വാല്യങ്ങളായുള്ള ഖുർആൻ വ്യാഖ്യാനവും, സരളമായ ഇംഗ്ലീഷിലെ ഖുർആൻ പരിഭാഷയും അദ്ദേഹം രചിച്ചു.1976 ൽ അദ്ദേഹം തുടക്കം കുറിച്ച അർ-റിസാല എന്ന ഉർദു മാഗസിനിലെ മിക്ക ലേഖനങ്ങളും അദ്ദേഹത്തിന്റേതായിരുന്നു. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ലും ഹിന്ദി പതിപ്പ് 1990 ലും തുടങ്ങിയിരുന്നു. കനപ്പെട്ട ചിന്തകളും ഉന്നതമായ ആശയങ്ങളും കൃത്യമായ നിലപാടുകളും ലളിതവും സുന്ദരവുമായ ശൈലിയും യുക്തി ഭദ്രമായ അവതരണവും സമ്മേളിച്ച രചനകൾ വായനക്കാരെ നന്നായി സ്വാധീനിക്കുന്നതാണ്. അറബി, ഉർദു, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലായി ഇരുനൂറോളം ചെറുതും വലുതുമായ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ദൈവിക സ്മരണ, ഖുർആനിക ചിന്തകൾ, ഇസ്‌ലാമിന്റെ സമകാലിക പ്രസക്തി , പ്രബോധന രീതി ശാസ്ത്രം, പ്രവാചക ജീവിതം, ആധുനിക ഇസ്‌ലാമിക സമൂഹം നേരിടുന്ന പ്രതിസന്ധികൾ - പരിഹാരങ്ങൾ, തത്വശാസ്ത്രം, പണ്ഡിത ധർമ്മം, ഇസ്‌ലാമിക രാഷ്ട്രീയ വീക്ഷണം, ഇസ്‌ലാമും ഇതര ആശയങ്ങളും തമ്മിലെ താരതമ്യം തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ രചനകൾ സമഗ്രവും സംവാദാത്മകവുമായിരുന്നു . വായനയും അറിവന്വേഷണവും അദ്ദേഹത്തിൽ ഉണ്ടാക്കിയ ആവേശത്തിന് പ്രായാധിക്യവും ആരോഗ്യവും തടസ്സമായില്ല. പലപ്പോഴും തന്റെ വീക്ഷണങ്ങളും ചിന്തകളും വ്യതിരക്തവും വ്യത്യസ്തവും ആയിരുന്നിട്ടും പിന്തുണക്കുന്നവരേക്കാൾ അദ്ദേഹം പ്രാധാന്യം നൽകിയത് തന്റെ ബോധ്യങ്ങൾക്കും ഗവേഷണങ്ങൾക്കുമായിരുന്നു. അതിലദ്ദേഹം ഉറച്ച് നിൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചില രചനകൾക്ക് മലയാളത്തിലും ഭാഷാന്തരങ്ങൾ നടന്നിട്ടുണ്ട്.
അംഗീകാരങ്ങൾ
1970 ൽ ഡൽഹിയിൽ ഒരു ഇസ്‌ലാമിക് സെന്റർ സ്ഥാപിക്കുകയും തന്റെ പ്രബോധന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്ത മൗലാനാ വഹീദുദ്ധീൻ ഖാനെ തേടി ദേശിയ , അന്തർദേശീയ തലങ്ങളിലെ നിരവധി ആദരവുകളും പുരസ്കാരങ്ങളും എത്തി. 2000 ൽ പത്മഭൂഷൺ ഈ വർഷത്തെ പത്മവിഭൂഷൺ 2009 ൽ ലോകത്തെ സ്വാധീന ശക്തിയുള്ള 500 മുസ്‌ലിം പണ്ഡിതരിൽ ഒരാൾ , നാഷ്ണൽ സിറ്റിസൺ അവാർഡ്, രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്,ഡെമിർഗസ് പീസ് ഇന്റർ നാഷണൽ അവാർഡ് അടക്കം ലോകവും രാജ്യവും നൽകിയ അംഗീകാരങ്ങൾ അനവധിയാണ്.
മനസ്സ് തുറന്ന് ചിന്തിച്ച് , സൂക്ഷമായി ഗവേഷണം നടത്തി , ധൈഷണികമായി ജ്ഞാനത്തെ അടയാളപ്പെടുത്തി നമുക്ക് മുന്നിൽ വിജ്ഞാനം കൊണ്ട് വിസ്മയം തീർത്ത മൗലാനാ വഹീദുദ്ധീൻ ഖാൻ 2021 ഏപ്രിൽ 21 ന് വിടപറയുമ്പോൾ 96 വയസ്സായിരുന്നു പ്രായം. ജീവിതത്തെയും സേവനങ്ങളെയും നാഥൻ സ്വീകരിക്കട്ടെ . ആമീൻ
സിറാജുദ്ദീന്‍ മുഹമ്മദ് നദ്‌വി

COMMENTS