' റഫീഖ അൽ കുർദെന്ന 'ആ വൃദ്ധയിൽ ആദ്യം എൻ്റെ ശ്രദ്ധ ആകർഷിച്ചത് അനിതരസാധാരണമായ ശുഭാപ്തി നിറഞ്ഞ അവരുടെ കണ്ണുകളായിരുന്നു .ഏതു നിമിഷവും ഇസ്രായേൽ പോലീസ് ബലം പ്രയോഗിച്ച് അവരെ വീട്ടിൽ നിന്ന് പുറത്താക്കുമെന്നും വീട് ഇസ്റാഈൽ കുടിയേറ്റക്കാർ കയ്യേറുമെന്നും പ്രതീക്ഷിച്ചാണ് ഈ ജീവിത ഭാണ്ഡങ്ങൾ ക്കിടയിൽ താൻ കഴിയുന്നതെന്ന് അവർ എന്നോട് പറഞ്ഞു. അത് സംഭവിക്കുന്ന ദിവസം തൻ്റെ വസ്ത്രങ്ങൾ തെരുവിൽ വലിച്ചെറിയപ്പെടുന്നത് കാണാൻ ആഗ്രഹമില്ലാത്തതിനാൽ താൻ അവ ബാഗുകളിൽ അടുക്കി വെച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. 1948 ൽ ഹൈഫയിലെ തൻ്റെ വീട് ഒഴിയാൻ നിർബന്ധിതയായ 'റഫീഖ' ഇതേ സ്ഥിതി മുൻപും നേരിട്ടിരുന്നു. ഈ പെട്ടികൾക്കിടയിൽ ധൈര്യ സമേതം ഇങ്ങനെ ഇരിക്കാൻ എന്താണ് പ്രേരകമെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു. "നിശ്ചയദാർഢ്യം "
കഴിഞ്ഞ വർഷം 'റഫീഖ അൽ കുർദ് ' 'മരിച്ചു.ജോർദാൻ സർക്കാരും ഫലസ്തീൻ അഭയാർത്ഥി റിലീഫ് ഏജൻസിയും നിർമ്മിച്ചു നൽകിയ വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. ശൈഖ് ജറാഹിലെ ഫലസ്തീനി വീടുകൾ വ്യാപകമായി കുടിയൊഴിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇസ്റാഈലീ മുനിസിപ്പൽ അധികൃതർ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതിൻ്റെ മറപറ്റി തൻ്റെ വീടിൻ്റെ പകുതി ഭാഗം ജൂത കുടിയേറ്റക്കാർ കയ്യടക്കിയത് അവരുടെ മകൻ നബീൽ എന്നോട് വിശദീകരിക്കുകയുണ്ടായി.
ഇപ്പോൾ അൽപം പ്രായം ചെന്ന നബീൽ അറബിയിൽ ' ഞങ്ങൾ പോകില്ല' എന്നെഴുതിയ മതിലിന് പിന്നിൽ സ്ഥിതി ചെയ്യുന്ന അവരുടെ 13-ാം നമ്പർ വീട്ടിൽ മാതാവിൻ്റെ ചെറുത്തുനിൽപ്പിന് പിന്തുടർച്ച നൽകി ശക്തമായി രംഗത്തുണ്ട് .
ഫലസ്തീനികൾക്കെതിരെ അധിക്ഷേപ റാലിയുമായി കടന്നു വന്ന ജൂത കുടിയേറ്റക്കാർ തങ്ങളുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നത് , അദ്ദേഹത്തിന്റെ മകളും 'റഫീഖ'യുടെ ചെറുമകളുമായ 'മുന്ന അൽ കുർദ് ' പകർത്തിയ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം വൈറലായിരുന്നു.അവരിൽ ഒരാൾ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു: "ഞാൻ നിങ്ങളുടെ വീട് കയ്യേറിയില്ലെങ്കിൽ, മറ്റൊരാൾ അത് കയ്യേറും.
ഞാൻ 'അൽ കുർദ് ' കുടുംബത്തെ കണ്ടുമുട്ടുകയും റഫീഖയെക്കുറിച്ച് എഴുതുകയും ചെയ്ത സമയത്ത് ആരും അവരെയോ ജറൂസലേമിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഷെയ്ഖ് ജറാഹ് പ്രദേശത്തെയോ ശ്രദ്ധിച്ചിരുന്നില്ല. എന്റെ എഡിറ്ററോട് വരെ ഷെയ്ഖ് ജറാഹ് എവിടെയാണെന്ന് എനിക്ക് വിശദീകരിക്കേണ്ടിവന്നു. കാരണം, അറബ് വസന്തം മാത്രമായിരുന്നു അന്ന് വാർത്തകളിൽ നിറഞ്ഞ് നിന്നത്. എന്നാൽ ഫലസ്തീനികളുടെ പോരാട്ടം പഴയ വാർത്തയായി പരിഗണിക്കപ്പെട്ട ആദ്യ സംഭവവുമായിരുന്നില്ല അത്.
ഇന്ന്, ഐക്യരാഷ്ട്രസഭ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, ബ്രിട്ടനിലെ വ്യത്യസ്ത രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ പ്രസ്താവനകൾക്ക് വിഷയീഭവിച്ചിരിക്കുകയാണ് 'ഷെയ്ഖ് ജറാഹ്' പ്രദേശം. ബ്രിട്ടീഷ് പാർലമെൻ്റിനു മുന്നിലും ചിക്കാഗോയിലും ബെർലിനിലുമൊക്കെ ഷെയ്ഖ് ജറാഹിലെ തദ്ദേശീയർക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. ഷെയ്ഖ് ജറാഹിലെ അതിക്രമ സംഭവങ്ങൾ ദിനേന പുറത്തു വിടുന്ന 'മുന്ന അൽ കുർദിന് ' സമൂഹ മാധ്യമങ്ങളിൽ ഒരുപാട് പ്രേക്ഷകരുണ്ടാവുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഷെയ്ഖ് ജറാഹ്, അൽ-അക്സാ പള്ളി, ബാബ് ഡമസ്കസ് എന്നിവിടങ്ങളിൽ നടക്കുന്ന സംഘർഷങ്ങളെ കുറിച്ച് വ്യക്തിപരമായി എനിക്കൊരു കാര്യം സാക്ഷ്യപ്പെടുത്താൻ കഴിയും.ഫലസ്തീൻ പോരാട്ടങ്ങളുടെ വീര്യം തകർക്കാൻ ഇസ്രായേലിന് ഇനിയും സാധിച്ചിട്ടില്ല എന്നത് തന്നെയാണത്.
കഴിഞ്ഞ വർഷം ഇസ്രായേലിലെ തീവ്ര ദേശീയ വലതുപക്ഷം, ഫലസ്തീനിനെതിരെയുള്ള പോരാട്ടത്തിൽ തങ്ങൾ വിജയിച്ചെന്ന് പ്രഖ്യാപിക്കുകയും ,ഫലസ്തീനികൾ ചെറുത്ത് നിൽപ്പ് നിർത്തി പോരാട്ടത്തിൽ നിന്ന് മാന്യമായി പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഫലസ്തീൻ - ഇസ്റാഈൽ സംഘർഷത്തിന്റെ പരിഹാര ഫോർമുല മുന്നോട്ട് വെച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജറൂസലമിനെ ഇസ്റാഈൽ തലസ്ഥാനമായി അംഗീകരിക്കുകയും ഏറെ കൊട്ടിഘോഷിച്ച് അമേരിക്കൻ എംബസി ജറൂസലേമിലേക്ക് മാറ്റുകയും ചെയ്തത് ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് ജൂത സയണിസ്റ്റുകൾക്കുള്ള 'ഇവാഞ്ചലിക്കൽ 'സേവനമെന്ന നിലയിലും അല്ലെങ്കിൽ 'സാമ്രാജ്യത്വ മോഹികളായ 'ഇരു രാജ്യങ്ങളുടെ വിജയ വിളംബരമെന്നനിലയിലുമാണ് വിലയിരുത്തപ്പെടുന്നത് .ഉദ്ഘാടനച്ചടങ്ങിൽ മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് 'ജാരേഡ് കുഷ്നർ ' ഇസ്രാഈലിന് ഇതെത്ര മഹത്തായ ദിവസമാണെന്നും തങ്ങൾ ഇവിടെ ജറൂസലേമിൽ താമസിക്കാൻ പോവുകയാണെന്നും അഭിമാനം പ്രകടിപ്പിക്കുകയുണ്ടായി. എംബസി തുറന്ന അതേ ദിവസം തന്നെ ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിൻ്റെ അതിക്രമത്തിൽ 50 ലധികം പേരാണ് കൊല്ലപ്പെട്ടത്.യുഎഇയും ബഹ്‌റൈനും ഇസ്റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന (നോർമലൈസേഷൻ) "അബ്രഹാം കരാറുകളാണ് " പിന്നീട് വന്നത്. അതിനു പിന്നാലെ അന്നത്തെ യു.എന്നിലെ ഇസ്റാഈൽ അംബാസിഡറും സയണിസ്റ്റ് വക്താവുമായ 'ഡാനി ഡാനോൺ അന്തരിച്ച ഫലസ്തീൻ ചീഫ് ഉഭയകക്ഷി നേതാവ് 'സാഇബ് അരീകാത്തിന് ' മറുപടിയായി ' ന്യൂയോർക്ക് ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു : “ഫലസ്തീൻ കീഴടങ്ങുന്നതിൽ എന്താണ് തെറ്റ്? .നിലവിലെ ഫലസ്തീനിയൻ രാഷ്ട്രീയ സാംസ്കാരിക മനോഭാവങ്ങളുടെ 'ദേശീയ ആത്മഹത്യയാണ്' ഇസ്റാഈൽ - ഫലസ്തീൻ സമാധാനത്തിന് ആവശ്യം.
എന്നാൽ, ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു , യു എ ഇ ,ബഹ്റൈൻ രാഷ്ട്രങ്ങളുമായി സാധാരണ ബന്ധം സ്ഥാപിക്കൽ വഴിയോ ഇസ്റാഈലിനെ അംഗീകരിച്ചതിന് സുഡാനെ തീവ്രവാദ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും പശ്ചിമ സഹാറയുടെ മേൽ മൊറോക്കോയുടെ പരമാധികാരം അംഗീകരിക്കാൻ അമേരിക്കയോട് സമ്മർദ്ദം ചെലുത്തുകയും ചെയ്തതിലൂടെയോ ഫലസ്തീൻ രാഷ്ട്രത്തെ തങ്ങൾക്ക് ശവദാഹം നടത്താമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ, തങ്ങൾക്ക് ലഭിച്ച ഈ അറബ് പിന്തുണയോ വ്യാപാര കരാറുകൾ മുഖേന നേടിയെടുത്ത അറബ് 'ആസ്തികളോ ' അധികകാലം ഉപകരിക്കില്ലെന്ന് സമീപകാലത്തെ തിരിച്ചടികളിൽ നിന്ന് മനസ്സിലാക്കുന്നുണ്ടാവും.
ഇസ്റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ഈ അറബ് നേതാക്കൾക്ക് ഫലസ്തീനികളുടേത് പോയിട്ട് തങ്ങളുടെ സ്വന്തം പൗരന്മാരുടെ പോലും വിശ്വാസം നേടാൻ സാധിച്ചിട്ടില്ല. ഒരു പക്ഷേ,തീവ്രമായ ജനരോഷം മൂലം അധികം വൈകാതെ ഇസ്റാഈലുമായുള്ള ഈ കെട്ടുബന്ധം' അറബ് രാജ്യങ്ങൾക്ക് 'അവസാനിപ്പിക്കേണ്ടിവരികയും ചെയ്യാം. ഇതിനപവാദമായി നെതന്യാഹു ചിന്തിക്കുന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ മിഥ്യാ ധാരണയായി മാത്രമേ കരുതാനാവൂ. അദ്ദേഹത്തിന്റെ മൂക്കിന് കീഴെ ഒരു പുതിയ ഫലസ്തീനിയൻ തലമുറ വളർന്ന് വരുന്നുണ്ട്. നിരന്തരം വർഷിക്കുന്ന സ്റ്റൺ ഗ്രനേഡുകൾക്കോ കണ്ണീർ വാതകങ്ങൾക്കോ അവരെ തടയാൻ കഴിയില്ല. അവിടെ എല്ലാ തെരുവ് വീഥികളിലും ഓരോ 'മുന്ന അൽ-കുർദ് 'മാർ ഉണ്ട്.
അധിനിവേഷ വിപുലീകരണത്തിൻ്റെ ഭാഗമായി ഫലസ്തീനികളെ നിഷ്ഠൂരം നിഷ്കാസനം ചെയ്യുന്ന ഇസ്റാഈൽ നടപടികൾ അത്യന്തം ക്രൂരമാണ്.രാത്രിയിൽ അവരെ അറസ്റ്റുചെയ്യുന്ന സൈനികർ, കുടിയേറ്റക്കാരാണ് അവരുടെ വീടുകളുടെ യഥാർത്ഥ ഉടമകളെന്ന് തീരുമാനിക്കുന്ന അല്ലെങ്കിൽ അവ പൊളിച്ചുമാറ്റാൻ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന കോടതികൾ, ഇത് നടപ്പിലാക്കുന്ന സിറ്റി മുനിസിപ്പാലിറ്റി,സ്മാരകങ്ങൾ പാർപ്പിടങ്ങൾ തുടങ്ങിയവ കീഴടക്കി കിഴക്കൻ ജറൂസലേമിലെ സിൽവാനിലെ കുടിയേറ്റക്കാർക്ക് എല്ലാ വിധ ഒത്താശകളും ചെയ്യുന്ന “സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷൻ” (എലാഡ്) അറബികൾക്ക് മരണമെന്ന് ആക്രോശിക്കുന്ന തീവ്രജൂത വലതുപക്ഷ യുവാക്കളുടെ റാലികൾ,ഒരു ഫലസ്തീനിയൻ ആക്ടിവിസ്റ്റിനോട് നിങ്ങൾ വെടിയേറ്റ് മരിക്കാത്തത് ഖേദകരമായിരിക്കുന്നു എന്ന് പറഞ്ഞ സിറ്റി ഡെപ്യൂട്ടി മേയർ അരീഹ് കിങ്. ആളും അർത്ഥവും നൽകിയുള്ള മനുഷ്യത്വ രഹിതമായ ഇസ്റാഈൽ നരനായാട്ടിൻ്റെ പട്ടിക ഇനിയും നീണ്ടു പോകുന്നതാണ്.
കാലങ്ങളായി ഇസ്റാഈൽ ഭരണകൂട സ്ഥാപനങ്ങൾ വിവിധ തലങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭഗീരഥ പ്രയത്നങ്ങളുടെ പരിണിത ഫലമാണ് ഫലസ്തീനിലെ നിരപരാധികളായ ജനതയെ ഒന്നടങ്കം വംശീയ ഉന്മൂലനം നടത്തുന്ന ഈ നരനായാട്ട്. അവസാന ഫലസ്തീയും കുടിയിറക്കപ്പെട്ടുന്നത് വരെ അവരത് തുടർന്ന് കൊണ്ടിരിക്കും. ഇസ്റാഈൽ ഭരണകൂടത്തിൻ്റെ അത്യന്തം ഹീനമായ വംശ ശുചീകരണ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ഫലസ്തീനിലെ പുതിയ തലമുറ പൊരുതിക്കൊണ്ടിരിക്കുകയാണ്. അത് സാക്ഷാൽക്കൃതമാവുന്ന നിമിഷം വരെ സൈനിക അതിക്രമങ്ങളിൽ പരിക്കേറ്റവരെ പരിചരിക്കുന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നേരെയോ മസ്ജിദുൽ അഖ്സക്കുള്ളിലെ 'ആരാധകർക്കോ ഖുദ്സിലെ തെരുവുകളിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെയും വരെ ഇസ്രായേൽ സേന എത്ര ഗ്രനേഡുകൾ വർഷിപ്പിക്കുന്നു എന്നത് പോലും അവർക്ക് ഒരു പ്രശ്നമല്ല.
ഓരോരാത്രികളിലും അവർ അൽ അഖ്സ പള്ളിയിലേക്ക് തിരിക്കും. ഇസ്റാഈൽ സൈന്യത്തിനെതിരെ അവർകല്ലേറ് നടത്തുന്നെങ്കിൽ കിഴക്കൻ ജറുസലേം ഇനിയും ഇസ്റാഈൽ അധിനിവേശത്തിനു കീഴിൽ തുടരുകയാണെന്നാണ് അത് തെളിയിക്കുന്നത് . ജറൂസലേം ഇസ്രാഈൽ നിയന്ത്രണത്തിൽ നിന്ന് പൂർണ്ണമായും മോചിതമാവുന്നതുവരെ അത് അഭംഗുരം തുടരും.
വെസ്റ്റ് ബാങ്കിൽ ഇപ്പോൾ വലിയ പ്രകടനങ്ങൾ നടക്കുന്നു. ഗസ്സയിൽ നിന്ന് ഫലസ്തീൻ പ്രതിരോധ സേനകൾ റോക്കറ്റുകൾ തൊടുത്തുവിടുന്നു. ഇന്നലെ (മെയ് 10) ചൊവ്വാഴ്ച ഗസ്സ മുനമ്പിൽ ഇസ്റാഈൽ വ്യോമാക്രമണത്തിൽ 9 കുട്ടികളടക്കം 26 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുമുണ്ട്. അനിഷ്ടകരമായ ഈ സംഭവങ്ങളെല്ലാം അരങ്ങേറുന്നതിനിടയിൽ തനിക്ക് എല്ലാ അധികാരവും നഷ്ടപ്പെട്ട ഒരു ജനതയുടെ മുൻപിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കടുത്ത പരിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികൾക്ക് ഇത് ബാധകമാവില്ല.
പോരാട്ടത്തിൻ്റെ സവിശേഷതകൾ
പ്രതിഷേധങ്ങൾക്ക് കൂടുതൽ കരുത്ത് പകരുകയും ,ഇസ്രായേൽ സുരക്ഷാ സംവിധാനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്ന മൂന്ന് പ്രധാന സവിശേഷതകളുണ്ട് ഇപ്പോൾ നടക്കുന്ന പോരാട്ടങ്ങൾക്ക്. ഒന്നാമത്തേത്, അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ സമീപകാല സംഭവങ്ങളുടെ പരിണിത ഫലമായി, ഏതെങ്കിലും ഒരു അറബ് രാജ്യം വാക്കാൽ പോലും, തങ്ങളെ സഹായിക്കാൻ മുന്നോട്ടുവരും എന്ന പ്രതീക്ഷ ഫലസ്തീനികൾ പുലർത്തുന്നില്ല എന്നതാണ്.
മുമ്പത്തെ രണ്ട് ഇൻതിഫാദകളുടെ സമയത്തും ഇല്ലാത്ത ഒരു പ്രത്യേക സാഹചര്യമാണിപ്പോൾ. ഫലസ്തീനികൾക്ക് വേണ്ടി സത്യസന്ധമായി മധ്യസ്ഥത വഹിക്കാനും ഇനി ആരുമുണ്ടാവില്ല. ഇസ്റാഈലിനെതിരെയുള്ള പോരാട്ടത്തിൽ തങ്ങൾ തനിച്ചാണെന്നും ലഭ്യമായ 'വിഭവങ്ങൾ ' ഉപയോഗിച്ച് ഒറ്റക്ക് സാഹചര്യം നേരിടുകയാണ് ഇനി വേണ്ടതെന്നും ഫലസ്തീനികൾക്ക് നന്നായറിയാം.
രണ്ടാമത്തേത്, മുൻ ഇൻതിഫാദകളിൽ നിന്ന് വ്യത്യസ്തമായി, ഈ പോരാട്ടങ്ങളിൽ ഓരോ ഫലസ്തീനിയും നേരിട്ട് പങ്കാളികളാണ് . അൽ അഖ്‌സയിലെ പ്രതിഷേധം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും വിശ്വാസികളെയും മതേതരവാദികളെയും ഇസ്‌ലാമിസ്റ്റുകളെയും ദേശീയവാദികളെയും ഒരു പോലെ ആകർഷിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളിൽ പങ്കാളികളാകാൻ ഹൈഫയിൽ നിന്നും യാഫയിൽ നിന്നും ജറുസലേമിൽ നിന്നും ജനം ഒഴുകിയെത്തുകയാണ്.
ഫലസ്‌തീനികൾ സഞ്ചരിക്കുന്ന ബസുകൾ സൈന്യം റോഡിൽ തടഞ്ഞാൽ ഫലസ്തീൻ വംശജരായ ജറുസലേമികൾ വന്ന് അവരെ തങ്ങളുടെ കാറുകളിൽ കയറ്റും.ഇസ്റാഈൽ നിയമത്തിൻ്റെ കീഴിൽ ജറൂസലേമികൾക്ക് വ്യത്യസ്ത പദവികളുണ്ട്. ഒരു കൂട്ടർക്ക് ഇസ്രായേലി പൗരത്വവും പാസ്‌പോർട്ടും ഉണ്ട്. ചിലർക്ക് ജറുസലേമിൽ താമസാനുമതി മാത്രമാണുള്ളത്. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ഇസ്റാഈലീ നയം പൂർവ്വാധികം ശക്തിയോടെ തുടരുന്നത് ഇസ്രായേലിനെതിരെ എല്ലാവരെയും ഒന്നിപ്പിച്ചിരിക്കുകയാണ്.
കാരണം,എല്ലാവരും ഇസ്റാഈൽ ഭരണകൂടത്തിൽ നിന്ന് ഒരേ 'തീ' തന്നെ അനുഭവിക്കുന്നവരും അധിനിവേഷത്തിനെതിരെ ഒരേ വികാരമുള്ളവരും തങ്ങളുടെ ഫലസ്തീനി സ്വത്വത്തിൽ അഭിമാനം കൊള്ളുന്നവരും ഇസ്റാഈലിൽ നിന്ന് തങ്ങൾ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് നല്ല നിശ്ചയമുള്ളവരുമാണവർ
മൂന്നാമത്തേതും മർമ്മപ്രധാനവുമായ സവിശേഷത ഈ പ്രസ്ഥാനം മസ്ജിദുൽ അഖ്സയിലും ഖുദ്സിലും കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ്. പോലീസ് ഓരോ തവണയും ബലം പ്രയോഗിച്ച് പള്ളി ഒഴിപ്പിക്കുമ്പോഴും ( രണ്ടുതവണ അത് ചെയ്തിട്ടുണ്ടെങ്കിലും) പരിക്കേറ്റവരുടെയും അറസ്റ്റു ചെയ്യപ്പെട്ടവരുടെയോ സ്ഥാനത്ത് നിശ്ചയധാർഢ്യത്തോടെ കൂടുതൽ വിശ്വാസികൾ ഒഴുകിയെത്തുകയാണ്.
പുതിയ ഇൻതിഫാദ
കഴിഞ്ഞ വർഷം പോരാട്ടത്തിന് അറുതി പ്രഖ്യാപിക്കാനുള്ള സ്ഥലമായി ജറൂസലേമിനെ തിരഞ്ഞെടുത്തത് നെതന്യാഹുവിനും കുടിയേറ്റക്കാർക്കും പറ്റിയ വലിയ പിഴവാണ് . അവർക്ക് പരമാവധി ശക്തി ഉപയോഗിക്കാൻ കഴിയുമെന്നത് തീർച്ചയാണ്. അവർ അത് പ്രയോഗിക്കുക തന്നെ ചെയ്യും,പക്ഷേ അതിന്റെ 'പ്രയോജനത്തെ 'അവർ വൈകാതെ ചോദ്യം ചെയ്യാൻ തുടങ്ങും.
കിഴക്കൻ ജറുസലേമിനെ അടുത്ത കുടിയേറ്റ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെയും പരസ്യമായി അത് ന്യായീകരിക്കുന്നത് വഴിയും മുസ്ലിം ലോകത്ത് ' ഒരു തീപ്പൊരികത്തിച്ചിരിക്കുകയാണവർ . അത് അനിയന്ത്രിതമായി ഇസ്ലാമിക ലോകത്ത് ആളിപ്പടരും .'ഷെയ്ഖ് ജറാഹിൽ' കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന 28 വീടുകളിലെ ' മുതിർന്ന 'താമസക്കാരിയായ ഉമ്മു സമീർ അബ്ദുൽ ലത്തീഫിൻ്റെ വാക്കുകൾ ഈ വികാരം കൃത്യമായി പ്രകടിപ്പിക്കുന്നുണ്ട്.
അറബ് ലോകത്തിന് തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തിങ്കളാഴ്ച അൽ ജസീറയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ സമീറ പറഞ്ഞു. എന്നാൽ തങ്ങൾ ആരെയും ആശ്രയിക്കില്ലെന്നും അധിനിവേശത്തെ തങ്ങൾ സ്വയം ചെറുക്കുമെന്നും ജീവിതത്തിൻ്റെ അവസാന നിമിഷം വരെ തങ്ങളത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
അവർ തുടർന്നു: " ഈ ഭൂമി തങ്ങളുടേതാണെന്ന അവരുടെ കപട അവകാശ വാദം കേട്ട് എന്റെ ഹൃദയം കത്തി ജ്വലിക്കുകയാണ്. തങ്ങൾ പറയുന്നത് നുണയാണെന്ന് അവർക്ക് തന്നെ വ്യക്തമായി അറിയാം. സയണിസമാണിത് .ഇതിന് ജൂതമതവുമായി യാതൊരു ബന്ധവുമില്ല. “ഞങ്ങൾ യഹൂദ മതത്തോട് പോരാടുകയാണെന്നാണ് അവർ പറയുന്നത്.എന്നാൽ ഞങ്ങൾ അങ്ങനെ ചെയ്യുന്നവരല്ല. എന്നാൽ ജൂതന്മാരുമായും ക്രിസ്ത്യാനികളുമായി നല്ല ബന്ധം പുലർത്തുന്ന കാലമത്രയും ഞങ്ങൾ അധിനിവേശം പൂർണ്ണമായും നിരസിച്ചു കൊണ്ടേയിരിക്കും."
അങ്ങനെ,ഒരു പുതിയ ഇൻതിഫാദയുടെ വിത്തുകൾ വിതയ്ക്കപ്പെടുകയാണ്.
ഡേവിഡ് ഹെയര്‍സ്റ്റ്
വിവ : ഫാഇസ് എളേറ്റില്‍
(കടപ്പാട് : അറബിക് പോസ്റ്റ് )

COMMENTS