തിയോളജിയെ അടിസ്ഥാന മർമ്മങ്ങളില്ലാത്തതായി തീറെഴുതിയ , ദീനിനെ രാഷ്ട്രീയ വ്യവസ്ഥയായും അക്ഷരപ്രമാണങ്ങളായും മാത്രം വീക്ഷിച്ച ദുർബലമുസ്ലിംകൾക്ക് തോന്നിയ അപകർശതാബോധമാണ് സത്യത്തിൽ എക്സ് മുസ്ലിം എന്ന അനർത്ഥത. കാലഹരണപ്പെട്ട ഇസ്ലാമിക ജ്ഞാനനിർദ്ധാരണ മാർഗങ്ങൾ അവലംബമല്ലെന്ന് അസ്ഥാനത്തുദ്ധരിച്ച് യൂറോപ്യൻ സയന്റിസവും സ്വതന്ത്രചിന്തയും പ്രമാണമാക്കിയാണ് ഇസ്ലാം പുന:വായന നടത്തേണ്ടതെന്ന് ശഠിച്ചവരാണ് എക്സ് ഇസ്ലാമിന് മോഡിഫൈ ചെയ്യുന്നത്.
ഇസ്ലാമിനെ ശാസ്ത്രീയ വിശകലനത്തിനു മുതിരാതെ മെറ്റീരിയലിസത്തിനനുസൃതമായി മതത്തെ വ്യാഖ്യാനിച്ച് ഒതുക്കി നിർത്തിയാണിവർ മൈലേജുണ്ടാക്കിയത് .
എക്സ് ഇസ്ലാമിന്റെ കേരള പരിസരവും പ്രധിനിധാനവും
മുസ്ലിം നിരീശ്വരവാദികളെ നിശിതം ഇരയാക്കുന്നവരുടെ സെമിആദർശപിതാക്കന്മാർ തന്നെയാണ് എക്സ് മുസ്ലിം ഉൽപ്പാദനത്തിന് തുടക്കം കുറിച്ചത് എന്നതാണ് വസ്തുത. മലയാളത്തിലെ മുസ്ലിം നവീകരണ പ്രസ്ഥാനങ്ങളായി സ്വയം അവരോധിച്ചവരുടെ ജ്ഞാനവിശകലന സമീപനം വഴിയേ, മതത്തിൽ നിന്നും എക്സിറ്റ് അടിച്ചവരാണ് മുഖ്യതൊഴിൽ ഖുർആൻ വിമർശനവുമായി നടക്കുന്നവർ . ആധുനിക Ex. Muslim ഉൽപ്പാദനം ചർച്ച ചെയ്യപ്പെടുമ്പോൾ, ആദ്യം വിചാരണചെയ്യപ്പെടേണ്ട വ്യക്തി മുഹമ്മദ് അബ്ദു തന്നെയാവുന്നത് അതുകൊണ്ടാണ് .ഇദ്ദേഹത്തിൻ്റെ രിസാലത്തൗഹീദ് എന്ന ഗ്രന്ഥമാണ് നിയോ മുഅ'തസിലിസ( Neo Mu'thasilism)ത്തിൻ്റെ കേന്ദ്ര ഗ്രന്ഥം.
വഹ്യ് - ദിവ്യബോധനം ( Revelation) എന്ന രിസാലതിൻ്റെ അടിസ്ഥാനത്തെ തന്നെ അദ്ദേഹം നിരാകരിച്ചു . പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ അമാനുഷിക സംഭവങ്ങളെയും നിഷേധിച്ചു. രിസാലത് എന്നാൽ ആകാശദൂത് അല്ലെന്നും , ഉയർന്ന മനോനിലവാരമുള്ള വ്യക്തിയിൽ ജനിക്കുന്ന അന്തഃജ്ഞാനമാണെന്നും വാദിച്ചു. മറ്റാരാൾഖാസിം അമീനായിരുന്നു മുഹമ്മദ് അബ്ദുവിനേക്കാൾ സ്വേഷ്ടകൾ മതവ്യാഖ്യാനങ്ങളിൽ ചേർത്ത മോഡേണിസ്റ്റ് . ഇസ്ലാമിക് ഫെമിനിസത്തിൻ്റെ വക്താവാണ് ഖാസിം അമീൻ . ചാൾസ് ഡാർവിനിനിൻ്റെ പരിണാമവാദവും ഹെർബർട് സ്പെൻസറുടെ ജ്ഞാനനിർദ്ധാരണ മാർഗങ്ങളും ജോൺ സ്റ്റാർട്ട് മില്ലിൻ്റെ മാനവികതാമൂല്യങ്ങളും അംഗീകരിക്കുക വഴി 'ആസ്തികയുക്തിവാദം' എന്ന വൈരുധ്യാധിഷ്ഠിത ചിന്താരീതിയായിരുന്നു അദ്ദേഹത്തിൻ്റേത്.
അങ്ങനെ നോക്കുമ്പോൾ പുരോഗമന നയങ്ങൾ എക്സ് മുസ്ലിം അസംബദ്ധത്തിന് കുഴി വെട്ടിയെന്നു പറയാം . എക്സ് മുസ്ലിം എന്ന വാക്കു തന്നെ ലോജിക്കലീ ശരിയല്ല .മതത്തിനകത്തില്ലാത്തവർ മതത്തിന് പുറത്ത് കൃത്യമായ സ്പെയ്സുണ്ടാക്കിയിട്ടുമില്ല. ഒരു പക്ഷെ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുക്കൾ ഇവരായിരിക്കും.അവർ യുക്തിവാദികളോ ശാസ്ത്രപ്രചാരകരോ തനിനാസ്തികരോ സന്ദേഹവാദികളോ പ്രകൃതിവാദികളോ അല്ല . സാമൂഹികമോ ,ഗാർഹികമോ ,ലൈംഗികമോ ഒക്കെയായ കാരണങ്ങളാൽ മുസ്ലിം എഡൻ്റിറ്റി ഇഷ്ടപ്പെടാത്തവരാണ്. പിന്നീട് ,പിടിച്ചുനിൽക്കാൻ ഇസ്ലാം വിമർശനം തൊഴിലാക്കുന്നുവെന്ന് മാത്രം.
മൈലേജും മാർക്കും കുറയുന്നതാണ് അറബീ പദങ്ങളായ മുസ്ലിം പേരുകൾ അവർ മാറ്റാത്തതിന്റെ കാരണം. പക്ഷെ , ആ പേരുകളിൽ ബാക്കിയായ മുസ്ലിം സ്പർശം തന്നെയാണ് അവർക്ക് Ex - Muslimship നൽകുന്ന ഏക അടയാളം എന്ന തിരിച്ചറിവിലാണ് അവർ പേരിൻ്റെ വേരുകൾ വിടാത്തതും അത് വെച്ച് മതനിരാസ പ്ലാറ്റ്ഫോമുകളിൽ എ പ്ലസ് സ്കോർ ചെയ്യുന്നതും .മുമ്പുണ്ടായിരുന്ന സാമൂഹികപദവിയെ കുറിക്കാൻ Ex പ്രയോഗം പറ്റുമെങ്കിലും , പൂർവ്വ ജീവിതഘട്ടത്തെ നിലവിലുള്ള വ്യക്തിഗത വിലാസമായി ഉപയോഗിക്കുന്നത് കപട നയമാണ്. നിർവ്വചനമോ ആത്മാഖ്യാനമോ കൃത്യമാവണമെങ്കിൽ നിലവിലുള്ള വിധായകവാക്യമാണ് പറയേണ്ടത് , ഐൻസ്റ്റീൻ ആരായിരുന്നു എന്ന ചോദ്യത്തിന് പന്ത്രണ്ടാം വയസ്സിൽ ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്നു എന്ന് പറയുന്നത് ശരിയല്ലാത്തത് പോലെ എക്സ് മുസ്ലിം പേര് താത്വികമായും തെറ്റാണ് .
എക്സ് മുസ്ലിം എന്ന പ്രയോഗത്തിൻ്റെ മറവിൽ പല കാപട്യങ്ങളും ഒളിച്ച് കടത്തുന്നുണ്ട്. എം എം അക്ബർ - ഇ.എജബ്ബാർ സംവാദത്തെ സംബന്ധിച്ച് , "മുസ്ലിംപണ്ഡിതനും മുസ്ലിം യുക്തിവാദിയും" എന്നാണ് ഒരുപോലെ കമ്മ്യൂണിസ്റ്റ് നാസ്തികപക്ഷവും സവർണ്ണ ഹിന്ദുത്വനാസ്തികരും എഴുതിയത്.ഇ എ ജബ്ബാറിനെ യുക്തിവാദിയായി സി രവിചന്ദ്രൻ അംഗീകരിക്കുന്നുണ്ടോ എന്നിടത്ത് തന്നെ കാര്യം വ്യക്തമാവും .കേരളത്തിലെ സവർണ്ണ നാസ്തികർക്കിടയിൽ ഇത്തരക്കാരിപ്പോഴും സെക്കന്റ് ഒപ്ഷനുകൾ മാത്രമാണ്.എന്താണ് റാഷനലിസം ,ഹ്യൂമനിസം , എയ്തിസം, സെക്യുലറിസം എന്നൊന്നും സാങ്കേതിമായി വലിയ ധാരണയില്ലാതെ മതവും മതരാഹിത്യവും തമ്മിൽ ആരോഗ്യകരമായ ആശയസംവാദങ്ങൾ മതവിരുദ്ധതയാണിവർ പ്രമേയമാക്കുക .
ഇനി കേരളത്തിലെ യുക്തിവാദം സവർണ്ണ ഹിന്ദുത്വ -ലെഫ്റ്റ് ലിബറൽ ടെന്റൻസി ബ്രാൻഡ് ചെയ്യുമ്പോഴും മതക്കാരായ മുസ്ലിം മതനിരാസകരുടെ കാര്യമാണ് കഷ്ടം. അവര്‍ സവര്‍ണ ഹിന്ദു യുക്തിവാദികളുടെ ഇസ്‌ലാം വിരുദ്ധതക്ക് കയ്യടിക്കാന്‍ വിധിക്കപ്പെട്ടവരാവുകയാണ്.
ഇവി പെരിയോറയെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്‍ സവര്‍ക്കറെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി. രവിചന്ദ്രന്‍ വലതുപക്ഷ യൂറോപ്യന്‍ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്.ദളിത്-കീഴാള യുക്തിവാദികള്‍ പൊതുവെ സെമിറ്റിക്ക്/ഇസ്‌ലാം വിരുദ്ധത ഇനീഷ്യേറ്റ് ചെയ്യാറില്ല. ഹിന്ദു യുക്തിവാദികള്‍ക്ക് മൊത്തത്തില്‍ ഹൈന്ദവതയെ ദാര്‍നികമായി എതിര്‍ക്കാതെ തന്നെ, ജാതീയമായ സോഷ്യല്‍ സ്പയറുകളെ മാത്രം വിമര്‍ശിച്ച് പരിക്കേല്‍ക്കാതെ നില്‍ക്കാനുള്ള സ്‌പേസ് ആവോളമുണ്ട്. ആ ഇടം പോലും പക്ഷെ മുസ്‌ലിം യുക്തിവാദികള്‍ക്ക് ഇസ്‌ലാമിലില്ല. അതിനാല്‍ അവര്‍, ക്ലീഷേകൾക്കൊപ്പം ഖുര്‍ആനും ഹദീസും ലോക ഭീഷണികളാണെന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഏതെങ്കിലുമൊരു നിരീശ്വര പ്രത്യയശാസ്ത്രത്തിന്റെ സാങ്കേതിക വൃത്തവും അവരെ ഉള്‍ക്കൊള്ളുന്നില്ല.
മനഷ്യ ജീവിതത്തിലെ സങ്കീര്‍ണമായ സമസ്യകളെയൊക്കെ ലളിത യുക്തി കൊണ്ട് സമീപിച്ച്, ബാലിശമായ ചോദ്യങ്ങളും വാദങ്ങളും ഉന്നയിക്കുന്ന മലയാള നാസ്തികരെ യുക്തിവാദികള്‍ എന്ന് വിളിക്കേണ്ടി വരുന്നത് തന്നെ വ്യാവഹാരിക സൗകര്യത്തിനു വേണ്ടി മാത്രമാണ്. മുഹമ്മദ് നബി (സ)യെക്കുറിച്ച് ജബ്ബാറും ജാമിദയും ഉള്‍പ്പെടെയുളള കേരളത്തിലെ യുക്തിവാദികൾ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും കണ്ടാൽ ഇസ്‌ലാമോഫോബിയക്ക് പേരുകേട്ട നവനാസ്തികരുടെ ആചാര്യന്മാരായ റിച്ചാഡ് ഹോക്കിന്‍സും സാം ഹാരിസുമൊക്കെ തല കുനിച്ചു പോകും. കൃസ്ത്യന്‍ ഓറിയന്റലിസ്റ്റുകള്‍ പണ്ടെന്നോ എഴുതി വിട്ടതും പാശ്ചാത്യന്‍ ചിന്തകരില്‍ പലരും അവജ്ഞയോടെ തള്ളിക്കളഞ്ഞതുമായ നുണകളാണ് മുസ്ലിം യുക്തർ പൊടി തട്ടിയെടുത്ത് ഛര്‍ദ്ദിക്കുന്നത്. മുഹമ്മദ് നബി സ്ത്രീലമ്പടനാണെന്നും യുദ്ധക്കൊതിയനാണെന്നുമൊക്കെയുള്ള പഴകിപ്പുളിച്ച ആരോപണങ്ങള്‍ക്ക് മുസ്‌ലിം പണ്ഡിതന്മാര്‍ മറുപടി പറയാന്‍ വിസമ്മതിച്ചപ്പോള്‍ അത് തങ്ങളുടെ വിജയമായി ആഘോഷിച്ചവരാണ് കേരളത്തിലെ യുക്തിവാദികള്‍.
സ്വയംസന്നദ്ധ എക്സ് മുസ്ലിംസായ ഇ എ ജബ്ബാർ അടക്കമുള്ളവർ സ്വതന്ത്ര ചിന്ത ഒരു സമഗ്ര ചിന്താ പദ്ധതിയാണ് എന്നൂറ്റം കൊള്ളുമെങ്കിലും ഈ ചിന്താപദ്ധതിയുടെ ദാര്‍ശനിക അടിത്തറ ചോദിച്ചാൽ പദാര്‍ഥവാദത്തിനപ്പുറം ഒരു ഉത്തരം നല്‍കാന്‍ കഴിയാറില്ല. ഈ ദാര്‍ശനിക ദാരിദ്ര്യം മറച്ചു പിടിക്കാനുളള മറയാണ് പ്രചഹ്ന എക്സ് മുസ്ലിംസിന്റെ ഹിംസാതമകമായ മതവിമര്‍ശനങ്ങള്‍. ഇത്തരം വിമര്‍ശനങ്ങള്‍ കൊണ്ട് മാത്രം അധികകാലം പിടിച്ചു നില്‍ക്കാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ധാര്‍മികതയുടെയും മാനവികതയുടെയും ഹോള്‍സെയില്‍ ഏജന്റുമാരായി സ്വയം ചമയാനുള്ള, ഇവരുടെ ബൗദ്ധിക വ്യായാമങ്ങള്‍. ഇസ്‌ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് മതവിരുദ്ധതക്ക് വിളവെടുക്കാനാണ് തന്ത്രം മെനയുന്നത്. ദാര്‍ശനികമായി തങ്ങളുടെ വാദം സമര്‍ഥിക്കുന്നതിന് പകരം മതവിമര്‍ശനം വഴി മൈലേജുണ്ടാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പേരുപറഞ്ഞ് ആളെക്കൂട്ടിയവര്‍ കേവല മതവിമര്‍ശന തൊഴിലാളികളാകുന്നതാണ് പിന്നീട് കണ്ടത്.
റെഡിമെയ്ഡ് ഉത്തരങ്ങളും പ്രീപ്ലാന്‍ഡ് ചോദ്യങ്ങളുമായി നിരന്തരം ദൈവത്തെക്കുറിച്ചോര്‍ത്ത് കാലം തീര്‍ക്കുന്നവരാണ് പൊതുവെ കേരളത്തിലെ നിരീശ്വരവാദികള്‍. ഒരാള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുക അയാളുടെ ശത്രുവിനെയായിരിക്കും എന്നതാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന രസതന്ത്രം. ദൈവമില്ലായെന്ന് പറയുന്നവരാണ് ദൈവമെന്ത് ജോലിയാണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് എന്നതാണ് കേരളീയ പരിസരങ്ങളിലെ വൈരുധ്യം. ആരാധനാലയങ്ങളില്‍ ദൈവം ലിംഗനീതി കാണിക്കുന്നില്ലായെന്നതാണ് ഈയടുത്തായി ഉയർന്നത്.ലിംഗനീതി നടപ്പിലാക്കിയാല്‍ ദൈവത്തെ അംഗീകരിക്കുമോ എന്ന ചോദ്യം അത്തരക്കാരോട് ചോദിക്കുകയുമരുത് !. പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോഴാണ് ദൈവം ഏറ്റവും പഴികേള്‍ക്കുന്നത്. ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് എത്രയോ കണ്ടതാണ്. ശരീഅത്ത് പരിഷ്‌ക്കരണം, ഖുര്‍ആന്‍ ഭേദഗതീവാദം, മുത്തലാഖ് നിരോധനം, ഏക സിവില്‍കോഡ്, സ്ത്രീസ്വാതന്ത്രം, തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ ചര്‍ച്ചാഗതി തിരിക്കാനുള്ള ഹിന്ദുത്വയുടെ ഏജന്‍സികളായാണ് സി. രവിചന്ദ്രനും അനുചരരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് താങ്ങാവുന്നതാണ് മുസ്ലിം മതനിരാസകരുടെ മൈലേജ് .ആ ഗ്രാഫ് പക്ഷെ എം എം അക്ബർ - ജബ്ബാർ , ജാമിദ - ശുഐബൽ ഹൈതമി സംവാദങ്ങളാനന്തരം താഴ്ന്നതായും കാണാം . ഇ .എ ജബ്ബാറിനെ 'ഇസ്ലാം വിമർശകൻ ' എന്നതിനപ്പുറം യുക്തിവാദി എന്ന് വിശേഷിപ്പിക്കാൻ രവിചന്ദ്രൻ പോലും തയ്യാറാവാത്തതിനുള്ള കാരണങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ .
ശാസ്ത്രത്തെയും ഭാഷയെയുമൊക്കെ പോറലും കീറലുമേൽക്കാതെ ഉത്തരോത്തരം വളർത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഇസ്ലാം വിമർശകരുടെ പാണ്ഡിത്യം തന്നെ പ്രൈമറി ലവലാണ് .
യുക്തിവാദികൾ എന്ന ഗമയിലാണ് മിക്കവരുമെങ്കിലും റാഷണലിസം ,സൈൻ്റിഫിക് റാഷണലിസം ,മൈക്രോ ഇൻ്റലക്ചലിസം ,നാനോ ഫാക്റ്റിസം ,ആൻ്റി ക്ലെറിക്കലിസം ,സെക്കുലറിസം ,ഹ്യൂമനിസം , എയ്തിസം ,അഗ്നോട്ടിസം , സയൻ്റിസം എന്നൊക്കെയാണ് ഫീൽഡുകൾ. പക്ഷെ കേട്ടവരിലും സംസാരിച്ചവരിലും 90% ത്തിനും ആ പറയുന്നതിനോട് പ്രാഥമികമായി അജ്ഞതയാണ് .സയൻ്റിസം പറയുന്ന രവിചന്ദ്രനും വൈശാഖൻ തമ്പിയും തന്നെ പറച്ചലിൽ വരുത്തിയ തെറ്റുകൾ ധാരാളമാണെങ്കിൽ ജസ്ല മടശ്ശേരിയുടെയോ ജാമിദയുടേയോ ജബ്ബാറിന്റേയോ കാര്യം പറയാനില്ല.സാങ്കേതിക പ്രമാണങ്ങൾ അറിയാത്തതിനാൽ മുസ്ലിം നാസ്തിക സ്വന്തം പ്രത്യയശാസ്ത്രം പറയില്ലെന്നത് മാന്യതയാണ്. ഒപ്പം പ്രമാണ ശൂന്യതയുമാണ് നിഴലിക്കുന്നത് .
അടിസ്ഥാന തത്വങ്ങളിൽ എബിസിഡി നിലവാരം പോലും ഇല്ലാത്തത് കൊണ്ടാണ് സത്യത്തില്‍ കേരളത്തില്‍ യുക്തിവാദം നിരീശ്വരവാദമായി പരിണമിച്ചതുതന്നെ. കേരളത്തിലെ യുക്തിവാദികളുടെ നേതാവായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ദൈവനിഷേധിയാകാന്‍ കാരണം ശ്രീ നാരായണ ഗുരുവിന്റെ മരണരംഗം നേരിട്ടു കണ്ടതാണ്. ആചാര്യശ്രേഷ്ഠനായ ശ്രീനാരായണ ഗുരു മരണവേളയില്‍ വേദനിച്ചു നിലവിളിക്കുന്നത് കണ്ടപ്പോള്‍ കൃഷ്ണപിള്ള ചിന്തിച്ചത്, ഇത്ര നല്ല മനുഷ്യനെപ്പോലും വേദനയില്ലാതെ മരണപ്പെടുത്താന്‍ സാധിക്കാത്ത ദൈവത്തെ എന്തിന് ആരാധിക്കണം എന്നായിരുന്നു. വൈകാരികതലത്തില്‍നിന്നും വൈചാരിക മണ്ഡലത്തിലേക്കുയര്‍ന്നു ചിന്തിച്ചാല്‍ അത് സംഭവിക്കുമായിരുന്നില്ല. അതേസമയം, ഒ.വി വിജയനും പൊന്‍കുന്നം വര്‍ക്കിയും അവസാനസമയത്ത് ഈശ്വരശക്തിയെ അംഗീകരിക്കുകയാണ് ചെയ്തത്. ഈ അടിസ്ഥാനശൂന്യതയെ താങ്ങുമ്പോൾ ഭാഭാവികമായുണ്ടാവുന്ന സ്പെയ്സ്പില്ലായ്മ തന്നെയാണ് സ്വയം അവരോധിത എക്സ് മുസ്ലിംസ് കേരളത്തിലനുഭവിക്കുന്ന വെല്ലുവിളിയും
സ്വതന്ത്ര ചിന്തയിലെ സ്ത്രീയുടെ ഇടം !
സ്വതന്ത്ര ചിന്തയെന്ന ചിന്താരീതി തന്നെ ഭൗതിക വാദപരമായി അസംബന്ധമാണെന്ന ബോധ്യമില്ലായ്മയാണ് ഉദ്ധൃത ചിന്തകർക്ക് സംഭവിച്ച വലിയ മൈനസ്. philosophical naturalism/materialism അനുസരിച്ച് മനുഷ്യന്റെ ചിന്തയും, തീരുമാനങ്ങളും മറ്റൊരു ഭൗതിക രൂപത്തിന്റെ പരിണിത ഫലം മാത്രമാണ്.ജീനുകളോ, ഹോർമോണുകളോ, മസ്തിഷ്ക ഘടനയോ ആണ് സകല തീരുമാനങ്ങൾക്കും മനുഷ്യനെ സ്വാധീനിക്കുന്നത്.എങ്കിൽ നാസ്തിക ലോക വീക്ഷണത്തിൽ മനുഷ്യൻ യാന്ത്രികമായ ബയോളജിക്കൽ റോബോട്ട് മാത്രമാണ്. നാസ്തികതയുടെ ആഗോള ബ്രാൻഡ് അംബാസിഡർ സാം ഹാരിസ് പറഞ്ഞിടത്ത് തന്നെയാണ് കാര്യത്തിന്റെ കിടപ്പ് : " നിങ്ങള്‍ ഇഛിക്കുന്ന പോലെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ എന്ത് ഇച്ഛിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്കാവില്ല.. "
നാസ്തിക ലോകത്തിൽ സകലതും ഭൗതികമായി മുൻ നിശ്ചിതമായത് കൊണ്ട് തന്നെ ഒരു സ്ത്രീയും അതിന് പുറത്തല്ല.പുരുഷന്റെ ബയോളജി സ്ത്രീയെ നോക്കിക്കാണാൻ പറയുന്നതു പോലെ മാത്രമാണ് നാസ്തിക പുരുഷന്മാർ സ്ത്രീയെ കാണുന്നതും. പരിണാമപരമായി ഓരോ സ്ത്രീയും ജനിതക പകർപ്പ് ഉണ്ടാക്കാനുള്ള ജൈവ യന്ത്രവും,അതിജീവന സാധ്യതയും മാത്രമായതിനാൽ പുരുഷന്റെ അന്യ സ്ത്രീ ബന്ധം ആ ലൈംഗിക ഉദ്ദേശത്തിൽ ചുറ്റി പറ്റി മാത്രമാണ്.സ്ത്രീയെ മാന്യമായ വസ്ത്ര ധരണത്തിന് പ്രേരിപ്പിക്കുകയും, അവളുടെ ശരീരത്തിന് നേരെ കണ്ണ് താഴ്ത്താനും പറയുന്ന ലോക വീക്ഷണങ്ങളോട് ഒക്കെ ഇവർ വന്യമായി കലഹിക്കുന്നത് ഉള്ളിൽ കൊണ്ട് നടക്കുന്ന ലൈംഗിക ദാരിദ്ര്യത്തിന്റെ പരസ്യ പ്രകടനം അല്ലാതെ ഒന്നുമല്ല.
സ്വതന്ത്രചിന്തയുടെ ഫ്രീ സെക്സ് കൺസെപ്റ്റ് മൂലമുണ്ടാവുന്ന അതിധാരുണമായ സാമൂഹിക വ്യതിചലനം തന്നെ ഈ ചിന്താഗതിയുടെ ഡിസോടറാണ്. ഇനി 'പർദ്ദയുടെ ശ്വാസംമുട്ടലിൽ ' നിന്ന് എത് സ്പെയ്സിലേക്കാണ് മുസ്ലിം സ്ത്രീകളെ സ്വതന്ത്രർ പ്രധിഷ്ഠിക്കുന്നത് ? രാജ്യത്തിന്റെ നിയമങ്ങളിലേക്കാണെന്നാണ് ലളിതമായ ഉത്തരം. ഇസ്ലാമിന്റെ 'ചങ്ങലകളിൽ ' നിന്ന് മോചിപ്പിച്ച് സ്റ്റേറ്റിന്റെ നിയമസംഹിതകളുടെ അകത്തേക്ക് മുസ്ലിം സ്ത്രീയെ കൂട്ടിക്കൊണ്ട് പോയാലും , സ്വതന്ത്രർ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ മായാലോകം അത്യന്തികമായി ലഭിക്കില്ലെന്നതാണ് ബഹുരസം. മതത്തിന്റെ നിയമങ്ങളിൽ നിന്ന് സ്റ്റേറ്റിന്റെ നിയമങ്ങളിലേക്കുള്ള ഷിഫ്റ്റ് മാത്രമാണത്. വാഗ്ദാനം ചെയ്ത നിരുപാധിക സ്വാതന്ത്ര്യം അവിടെയും പെണ്ണിന് ലഭിക്കുന്നില്ല. ഇനി 'എന്തുമാകാം , എങ്ങനെയും ജീവിക്കാം ' എന്ന അൾട്ടിമൈറ്റ് ഫ്രീ വില്ലിലേക്കാണ് സ്ത്രീയെ കൊണ്ടുപോയി നിർത്തുന്നതെങ്കിൽ അത്വ രുത്തിവെക്കുന്ന സാമൂഹിക - സാംസ്കാരിക - മാനവിക വിരുദ്ധമായ പ്രത്യാഘാതങ്ങൾ ഹ്യുമാനിസം വാദിക്കുന്ന സ്വതന്ത്ര ചിന്തകർക്ക് സെൽഫ് ഗോളുമാണ്.
ഒരുവശത്ത് സദാചാരം എന്ന് കേൾക്കുമ്പോൾ തന്നെ വിറളി പിടിക്കുന്ന ഇവർ മറുപുറത്ത് ഫ്രീ സെക്സിനും, ലിവിംഗ് ടുഗദറിനും, പോണോഗ്രഫിക്കും, അൽപ വസ്ത്ര സ്വാതന്ത്രത്തിനും,മാസ്റ്റർബേഷനും ന്യായീകരിക്കാൻ നീളൻ എസ്സേകൾ രചിക്കുന്നു.രാത്രി പെൺ ഇൻബോക്സുകൾ തുറക്കാൻ പറ്റാത്ത രീതിയിൽ ഈ പുരോഗമനം ചർദ്ദിക്കുന്നു. ഇതെല്ലാം വിതരണം ചെയ്യുന്നതാവട്ടെ സ്ത്രീ സ്വാതന്ത്രത്തിന്റെ ലേബലിൽ വൈറ്റ് വാഷടിച്ചും ! മതം എന്തണെണ് സെലക്ടീവായി പരിതപിക്കുന്നതിന് മുൻപ് സ്ത്രീ എന്താണ് എന്നും പുരുഷൻ എന്താണ് എന്നും,ബയോളജിക്കലായെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചാൽ സ്വതന്ത്ര ചിന്തയുടെ പരിവേദനങ്ങൾക്ക് ഒരു പരിധി വരെ തീരുമാനമാവും .
വെർച്ച്വൽ സംവേദനങ്ങളിലെ ഡോഗ്മ
സ്വതന്ത്ര ചിന്തകർ സ്വന്തം ആദർശം പറയാത്തത്എ ന്തുകൊണ്ടാണെന്നതിന്റെ ഉത്തരം തന്നെയാണ് അവരുടെ ഐഡിയോളജി.ക്ലബ് ഹൗസ് ഡിസ്കഷനുകളിൽ സംഭവിച്ചതും അതാണ്. ഇസ്ലാമിക് തിയോളജിയെ ചോദ്യം ചെയ്യുമ്പോഴും സ്വന്തം ബേസികില്ലായ്മ തിരിച്ചറിയാൻ ക്ലബ് ഹൗസിലെ പല എക്സ് റൂമുകൾക്കും കഴിഞ്ഞില്ല. എന്നാൽ മതപക്ഷത്ത് നിന്നുണ്ടായ സംവേദനങ്ങൾ ആരോഗ്യകരമായിരുന്നുവെന്നത് പ്രതീക്ഷാവഹമാണ്. ആ അടിസ്ഥാനമില്ലായ്മക്ക് പ്രധാനമായും പത്ത് കാരണങ്ങൾ കാണാം.
1. ഞങ്ങൾ ഇതിലാണ് വിശ്വസിക്കുന്നത്, ആ വിശ്വാസം എന്തൊക്കെ നന്മകളാണ് ജീവിതത്തിൽ കൊണ്ട് വരുന്നത് എന്ന് പറയാൻ ആണ് നേരും നെറിയുമുള്ള ആദർശത്തിന്റെയും അനുയായികൾ ശ്രമിക്കുന്നത്. എന്നാൽ യുക്തിവാദി അവരുടെ ആദർഷത്തെക്കുറിച്ച് അപൂർവമായേ പറയാറുള്ളൂ. അവർ മതം ശരിയല്ല, ശരിയല്ല എന്നാവർത്തിക്കാനുള്ള ഒരു വിഭാഗമായി പരിണമിച്ചിട്ടുണ്ട്. സ്വന്തം ലോക വീക്ഷണത്തെക്കുറിച്ചു നാട്ടുകാരോട് പറയാൻ ഉള്ള ആത്മ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഈ നാടകം കളി.
2. ഒരാൾ വിശ്വാസിയാണ് എന്നതിനർത്ഥം ആ വ്യക്തിക്ക് ഈ ജീവിതത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട് എന്നാണ്. മനുഷ്യ ജീവിതത്തിന്റെ അർത്ഥമെന്താണ് എന്ന ആദ്യ ചോദ്യത്തിന് പോലും, അതൊന്നും നമ്മൾ ആലോചിക്കേണ്ടതില്ല എന്ന ഉത്തരമാണ് നിരീശ്വര വാദിക്ക് പറയാനുള്ളത്. അതായത് അർത്ഥമുള്ള ജീവിതത്തിൽ നിന്ന് അർത്ഥമില്ലായ്മയിലേക്കാണ് നിരീശ്വര വാദികൾ മനുഷ്യരെ വിളിക്കുന്നത്. അത് കൊണ്ടാണ് അവർ എന്താണ് നിരീശ്വരത എന്ന് വിശദീകരിക്കാതെ മറ്റവൻ ശരിയല്ല ശരിയല്ല എന്നത് മാത്രം ആവർത്തിക്കുന്നത്.
3. ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ അല്ലാഹുവിലുള്ള വിശ്വാസം ഓരോ വിശ്വസിക്കും നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇത്തരത്തിൽ മനസ്സിന് ആശ്വാസം നൽകുന്ന ഒന്നും നിരീശ്വരതയിൽ ഇല്ല. അത് കൊണ്ടാണ് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിട്ട് പോലും നിരീശ്വരവാദികൾക്കിടയിൽ വിഷാദ രോഗവും ആത്മഹത്യയും കൂടുന്നത്. പുരോഗമന വാദത്തിലേക്ക് എന്ന ലേബലിൽ ഇവർ നാട്ടുകാരെ വിളിക്കുന്നത് പ്രതീക്ഷയും ആശ്വാസവും ഇല്ലാത്ത ഒരു കിനാശ്ശേരിയിലേക്കാണ്. ഇത് ചർച്ചയാവാതിരിക്കാൻ ആണ് നിരീശ്വര വാദികൾ അവരുടെ വിശ്വാസങ്ങളെക്കുറിച്ചു പറയാത്തത്. പകരം മതം ശരിയല്ല ശരിയല്ല എന്ന് മാത്രം ആവർത്തിക്കുന്നത്.
4. ഒരു അന്തിമ നീതിയുണ്ട് എന്ന വിശ്വാസം അടിച്ചമർത്തപ്പെട്ടവന്റെയും അബലന്റെയും ആശ്വാസമാണ്. അത് അനീതി ചെയ്യുന്നവന് താക്കീതാണ്. ഈ വിശ്വാസം ഇല്ലാതെയാവുമ്പോൾ ആണ് നീതിയുടെ കിനാശ്ശേരി വരുക എന്നാണ് യുക്തിവാദികളുടെ വാദം. ഈ വാദത്തിൽ എന്ത് യുക്തിയാണുള്ളത് എന്ന് നാട്ടുകാർ തിരിച്ചു ചോദിക്കാൻ തുടങ്ങിയാൽ ഇവരുടെ ബുദ്ധിജീവി ചമയലിന്റെ പുറം മോഡി പൊളിഞ്ഞു വീഴും. അതിനാൽ പരലോക വിശ്വാസത്തിന്റെ കാതലായ മർമ്മത്തെ കുറിച്ചുള്ള ചർച്ചയിൽ ഇവർ പങ്ക് ചേരില്ല. പകരം സ്വർഗ്ഗത്തെക്കുറിച്ചുള്ള അല്പത്തം നിറഞ്ഞ ട്രോളുകൾ കൊണ്ട് വരും. കാരണം മനുഷ്യരോട് പറയാൻ കൊള്ളുന്ന ഒന്നും ഇവരുടെ കൈവശമില്ലത്തതുകൊണ്ടാണ്.
5. ഈ പ്രപഞ്ചം എന്നുമെന്നും നില നിന്നതായിരുന്നു എന്ന വിശ്വാസത്തിലായിരുന്നു പഴയ കാല നിരീശ്വര വാദത്തിന്റെ തത്വിക അടിത്തറ. ബിഗ് ബാംഗ് തിയറിയുടെ വരവോടെ പ്രപഞ്ചം ഉണ്ടായതാണ് എന്ന വീക്ഷണത്തിലേക്ക് ലോകം മാറി. ഇതോടെ ഇവർക്ക് അടിത്തറ വേണമെങ്കിൽ ഒന്നുമില്ലായ്മ (nothingness) യെ നിര്വചിക്കണം എന്നായി. Nothingness ഇനെ നിർവചിക്കുന്നത് പാടാണ് എന്ന് മനസ്സിലായതോടെയാണ് ഇവർ ഫിലോസഫി പറയൽ നിർത്തി മതം ശരിയല്ല എന്ന് മാത്രം ആവർത്തിക്കാനുള്ള ഒരു വിഭാഗമായി മാറിയത്.
6. ഒന്നുമില്ലായ്മയിൽ നിന്നാണ് ഈ വ്യവസ്ഥാപിത പ്രപഞ്ചമുണ്ടായത് എന്ന അവരുടെ വിശ്വാസം അവർ പറയുന്ന അതെ യുക്തി വെച്ച് ദൈവ വിശ്വാസത്തെക്കാൾ ആയിരം മടങ്ങു വലിയ അന്ധ വിശ്വാസമാണ്. എന്താണ് ആ ഒന്നുമില്ലായ്മ എന്ന ചോദ്യത്തിലേക്ക് ചർച്ച പോയാൽ ഇത് കേൾക്കുന്നവർക്ക് ബോധ്യപ്പെടും. ഇതേ ചോദ്യം നേരിടേണ്ടി വന്നപ്പോൾ, Matter ഉം anti matter ഉം കൂടിച്ചേർന്നാൽ ഉണ്ടാവുന്നതാണ് ഒന്നുമില്ലായ്മ എന്ന ഭീകര അബദ്ധം പറഞ്ഞത് മത വിരുദ്ധ വാദത്തിന്റെ ആഗോള നേതാവ് സാക്ഷാൽ റിച്ചാർഡ് ഡോക്കിൻസ് ആണ്. Matter ഉം anti matter ഉം കൂടിചേർന്നാൽ ഉണ്ടാവുന്നത് ഊർജം ആയിരിക്കും എന്നാണ് ഫിസിക്സ് പറയുന്നത്. അതിനാൽ ഇത്തരം കുഴഞ്ഞ ചോദ്യങ്ങളിലേക്ക് ഒന്നും പോവാതെ മറ്റവർ ശരിയല്ല, മതം ശരിയല്ല എന്നാവർത്തിച്ചു കൊണ്ടിരിക്കലാണ് ഇന്നത്തെ നിരീശ്വരവാദികളുടെ ജോലി. ലോകത്തെ അക്കാദമികമായി നടന്ന ഒരു സംവാദത്തിലും നിരീശ്വരവാദികൾക്ക് മേൽക്കൈ ലഭിക്കാതെ പോയത് ഇവരുടെ തത്വിക അടിത്തറ അത്രയും ദുർബലമായത് കൊണ്ടാണ്.
7. സോഷ്യൽ സൈക്കോളജിയിലെ പഠനങ്ങൾ തെളിയിക്കുന്നത് നിരീശ്വര വാദികൾക്ക് വിശ്വാസികളേക്കാൾ സഹായ മനസ്ഥിതി കുറവാണ് എന്നാണ്. എന്നിട്ടും മതമുപേക്ഷിക്കൂ മനുഷ്യരാവൂ എന്നാണു ക്യാമ്പൈൻ. ഭൗതിക നേട്ടങ്ങൾ ഇല്ലെങ്കിൽ മനുഷ്യനെ സഹായിക്കാൻ ഉള്ള ത്വര അവരിൽ കുറവാണ് എന്ന് ശാസ്ത്രീയ പഠനങ്ങളിൽ തെളിഞ്ഞതാണ്. എന്നാലും മതത്തിൽ നിന്ന് മാനവികതയിലേക്ക് എന്നാണ് വീമ്പു പറച്ചിൽ.
8. ശരീരത്തിന്റെ വികാരങ്ങൾക്കും താല്പര്യങ്ങൾക്കും അപ്പുറം മനുഷ്യ ജീവിതത്തിന് അർത്ഥമില്ല എന്ന വിശ്വാസമാണ് ഇവരുടെ അടിത്തറ തന്നെ. പരിണാമ വാദപ്രകാരം അർഹത ഉള്ളതിന്റെ അതിജീവനത്തിലൂടെയാണ് ലോകം നില നിൽക്കുന്നത്. കൈക്കരുത്തും ശേഷിയും ഉള്ളവർ അതിജീവിക്കും എന്ന വിശ്വാസത്തിൽ അബലനോട് ഐക്യപ്പെടാൻ ഉള്ള പ്രേരണയുള്ളത് എവിടെയാണ്. ഈ വിശ്വാസത്തിന് സദ്ഗുണങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉള്ള ശേഷിയുണ്ടെന്ന് നിരീശ്വര വാദികൾക്ക് പോലും വാദമില്ല. എന്നാൽ മനുഷ്യനിൽ ജന്മ സിദ്ധമായി നിലവിലുള്ള ശുദ്ധ പ്രകൃത (ഫിത്‌റ) ത്തിന്റെ ഭാഗമായ കാരുണ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് മതമാണ്. അപ്പോൾ പിന്നെ, ഇവർ നിരന്തരം ഉപയോഗിക്കുന്ന മാനവികത എന്ന പദത്തെ ഇവരുടെ ആദര്ശവുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയാണു.
9. ലോകത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നവരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനവും നിരീശ്വര വാദികൾക്കാണ്. വിശ്വാസമില്ലായ്മയാണ് അവരെയൊക്കെ അത്ര ക്രൂരർ ആക്കിയത്. എന്നിട്ടാണ് മതമുപേക്ഷിക്കൽ കാരുണ്യ മായാവദിയാവാനുള്ള മർഗ്ഗമാക്കി അവതരിപ്പിക്കുന്നത്.
10. കഴിഞ്ഞ ദശാബ്ദങ്ങളിൽ ഏറ്റവും കൂടുതൽ ചാവേർ ആക്രമണങ്ങൾ നടത്തിയ തീവ്ര വാദ സംഘടനകൾ നിരീശ്വര സംഘടനകൾ ആയിരുന്നു. തുർക്കിയിലെ പികെകെ മത വിശ്വാസികൾക്കെതിരെ തീവ്ര വാദ ആക്രമണം നടത്തുന്ന നിരീശ്വര സംഘടനയാണ്. Ltte യും ഒരു നിരീശ്വര സംഘടനയാണ്. തീവ്രവാദം ഇല്ലാതാവാൻ മതമുപേക്ഷിക്കണം എന്ന് കാമ്പയിൻ നടത്തുന്നത്. ആരോഗ്യകരമായ സംവാദങ്ങളും ആലോചനകളും സമൃദ്ധമാവാൻ ഉദ്ധൃത ചോദ്യങ്ങളിലൂടെ ഒരു ബേസിക് ഫൗണ്ടേഷൻ മറുപക്ഷം രൂപപ്പെടുത്തിയാൽ തന്നെ ധാരാളം.
പി.കെ സഈദ് പൂനൂര്‍

COMMENTS