ഒളിഞ്ഞും പതുങ്ങിയും തുടങ്ങിയ വിജ്ഞാന സദസ്സുകൾ ഇസ്ലാമിന് ശക്തി പ്രാപിക്കുക വഴി സജീവമായ വൃത്താന്തമാണ് മക്കയിൽ നാം ദർശിച്ചത് . പിൽക്കാലത്ത് മദീന വൈജ്ഞാനിക നഗരിയായി മാറിയിട്ടുണ്ടെങ്കിലും മക്ക വൈജ്ഞാനിക ലോകത്ത് തന്റെതായ സ്ഥാനം എന്നും അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. പ്രവാചകാധ്യാപനത്തിന്റെ പ്രഭവകേന്ദ്രം മക്കയാ യിരുന്നല്ലോ.
എന്നാൽ കാലാന്തരങ്ങൾക്കിപ്പുറവും മക്ക തന്റെ പൈതൃകത്തോ ട് നല്ലൊരളവിൽ നീതി പുലർത്തിയിട്ടുണ്ടെന്നാണ് സമകാലിക മക്കയുടെ ജ്ഞാന പരിസരം നമ്മോട് വിളിച്ചു പറയുന്നത്.
നിരവധി സർവകലാശാലകളാലും ഖുത്ബ് ഖാനകളാലും പൊതു ലൈബ്രറികളാലും സജീവമാണിന്നും പരിശുദ്ധ മക്ക. ഇത്തരം വൈജ്ഞാനിക കേന്ദ്രങ്ങളിൽനിന്ന് ഏറെ പ്രസിദ്ധമായതും ജനശ്രദ്ധയാകർഷിച്ച തുമായ ലൈബ്രറികളിൽ ഒന്നാണ് പരിശുദ്ധ ഹറമിനോട് ചേർന്നുനിൽക്കുന്ന "മക്തബു മക്കതുൽ മുഖറ മ". പ്രസ്തുത ലൈബ്രറി സ്ഥിതിചെയ്യുന്ന ഭൂമിക്ക് പ്രവാചക ജന്മസ്ഥലവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നത്. പരിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് ബാബുസ്സലാം വഴപുറത്തേക്കുവരുന്ന ഏതൊരാളുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ലൈബ്രറിയായി ഇത് മാറിയത് ഒരുപറ്റം ആത്മാർത്ഥ ഹൃദയങ്ങളുടെ ശ്രമഫലമായാണ്.
പ്രശസ്ത എഴുത്തുകാരനായ മുഹമ്മദലി മഗ്‌റബി പറയുന്നു : പ്രവാചക പിറവിക്ക് സാക്ഷ്യം വഹിച്ച ഈ മണ്ണിൽ ഒരു പൊതു ലൈബ്രറി ഉയർന്നു വരണമെന്ന് ഏറെ ആഗ്രഹിച്ച വ്യക്തിയായിരുന്നു ശൈഖ് അബ്ബാസ് ഖത്വാൻ. തന്റെ സ്വപ്നസാക്ഷാത്കാരത്തിന് ഏതറ്റം വരെ പോകാനും ഖത്വാൻ തയ്യാറായിരുന്നു. പ്രാരംഭകാലത്ത് നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ഗവൺമെന്റിന്റെ സഹായം ലഭ്യമായതോടെ കാര്യങ്ങളൊക്കെ എളുപ്പമായിത്തുടങ്ങി. അങ്ങനെ ഹിജ്റ 1370 ൽ ലൈബ്രറിയുടെ പണി പൂർത്തിയാവുകയും അത് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു.
കയ്യെഴുത്ത് പ്രതികളുടെ വലിയ ശേഖരമാണ് മക്തബു മക്കത്തുൽ മുഖറമയെ ഇതര ലൈബ്രറികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഹിജ്റ പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച ശൈഖ് മുഹമ്മദ് മജിദ് കർദി,ശൈഖ് അബ്ദുൽ ഹമീദ് ഖുദസ്, ശൈഖ് അലി ബിൻ ഹുസൈൻ മാലികി,ശൈഖ് സുലൈമാൻ ഹിസ്ബുള്ള തുടങ്ങിയ വിശ്വ പണ്ഡിതന്മാരുടെ ആദ്യ കൈയെഴുത്ത് പ്രതി തന്നെ മക്തബു മക്കതുൽ മുഖറമയിൽ ലഭ്യമാണ്.
27000 ഗ്രന്ഥങ്ങളും നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും ഉൾക്കൊള്ളുന്ന ഈ വലിയ ലൈബ്രറി ഇന്ന് പല ഗവേഷക വിദ്യാർത്ഥികളുടെയും നിത്യ സന്ദർശന കേന്ദ്രമാണ്. മ ക്കകത്തു നിന്നും പുറത്തു നിന്നുമായി ആയിരത്തോളം വിദ്യാർഥികളാണ് നിത്യവും ഈ ലൈബ്രറിയെ തേടിയെത്തുന്നത്. പ്രവാചക ജന്മം കൊണ്ട് അനുഗ്രഹീതമായ മണ്ണിൽ ലൈബ്രറി തന്നെയാണ് ഏറ്റവും ഉചിതം. കാരണം വിജ്ഞാന ശേഖരങ്ങളുടെ ഖജനാവാണല്ലോ ഓരോ ലൈബ്രറിയും, പ്രവാചകരുടെ കാലത്ത് പ്രവാചകൻ (സ്വ) തങ്ങൾ ആണല്ലോ ആസ്ഥാനം ഏറ്റെടുത്തിരുന്നത് അവിടെ നിന്നാണല്ലോ ലോകീയർക്ക് വെളിച്ചമാകും വിധം ജ്ഞാന മുത്തുകൾ പ്രവഹിച്ചത്.
മക്കയും സമീപ പരിസരവും ഇങ്ങനെ വൈജ്ഞാനിക വീഥിയിൽ സജീവമായത് കണ്ട് ഏറെ സന്തോഷിക്കുക പ്രവാചകർ തങ്ങൾ തന്നെയാകും, കാരണം വിജ്ഞാനവുമായി കൂട്ടുകൂടുന്നവരെ ആണല്ലോ പ്രവാചകർക്ക് ഏറെ പ്രിയം.
മക്തബു മക്കത്തുൽ മുഖറമയിലൂടെ വൈജ്ഞാനിക മുഖത്ത് തന്റെതായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് പരിശുദ്ധ മക്ക.
ഷമ്മാസ് അള്ളാംകുളം

COMMENTS