മനുഷ്യോൽപ്പത്തിയുടെ കാലം മുതലേ യാത്ര ആരംഭിച്ചിട്ടുണ്ട്. അതിങ്ങേയറ്റത്തെ മനുഷ്യരും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. വ്യത്യസ്തമായ ലക്ഷ്യങ്ങളോട് കൂടിയുള്ളതായിരുന്നു ആദ്യകാല യാത്രകളിൽ മിക്കവയും. പിന്നീടാണ് ലോകം എക്സ്പ്ലോർ ചെയ്യുക, മനുഷ്യകുലത്തിന്റെ സാമൂഹിക ജീവിത രീതികൾ അറിയുക, നരവംശശാസ്ത്രം പഠിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയുള്ള യാത്രകൾ തുടങ്ങുകയും അത് വികസിച്ച് യാത്രാവിവരണങ്ങൾ രചിക്കപ്പെടുകയും സഞ്ചാരസാഹിത്യം / യാത്രാവിവരണം (travel literature / travelogue ) എന്ന പഠന മേഖല രൂപപ്പെടുകയും ചെയ്യുന്നത്.
കനത്ത ഏകാന്തതകളിൽ പുസ്തകങ്ങൾക്ക് അനുഭവിപ്പിക്കാൻ കഴിയുന്ന, വാക്കുകൾ ക്രിയേറ്റ് ചെയ്യുന്ന വിസ്തൃതവും സുന്ദരവുമായ ചില ലോകങ്ങളുണ്ട്. എക്സ്ട്രീംലി ഗിഫ്റ്റഡായ എഴുത്തുക്കാരുടെ രചനകൾ നമ്മെ ചെന്നെത്തിക്കുന്ന ചില ഇടങ്ങൾ. ആ യാത്രകളുടെ സുഖവും അവകൾ നമ്മിലുണർത്തിയ വിചാരങ്ങളും വീക്ഷണങ്ങളും അത്തരം യാത്രകളുടെ നൈരന്തര്യ തുടർച്ചകളിലേക്ക് മോഹിപ്പിച്ച് കൊണ്ടേയിരിക്കാറുമുണ്ട്. അതുകൊണ്ടാണ് സഞ്ചാര സാഹിത്യത്തോടും ഉള്ളു തൊടുന്ന കൃതികളോടും അത്രമേൽ താൽപ്പര്യം.
'കാലൊപ്പുകൾ' അങ്ങനെയാണ് കയ്യിലെത്തുന്നതും. മന്‍സൂര്‍ അബ്ദുള്ള ചെറുവാടിയെന്ന മനുഷ്യന്‍ കണ്ടു തീര്‍ത്ത ഇടങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തലാണ് "കാലൊപ്പുകൾ " എന്ന കൃതി. അനുഭൂതിയോടെ വായിച്ച്, കൊതിയോടെ നുണഞ്ഞ് സംതൃപ്തിയടയേണ്ട തണുത്ത ഓർമ്മകളാണിതിൽ.
പരിചിതമല്ലാത്ത ചില ഇടങ്ങൾ തേടി അവിടെയുള്ള ജീവിതചുഴികളിലേക്കിറങ്ങി ചെല്ലുന്നതാണ് മൻസൂർ അബ്ദു ചെറുവാടിയുടെ യാത്രകളധികവും. വഴിനീളെ കണ്ട കാലൊപ്പുകളിൽ അദ്ദേഹം ഭൂതകാലത്തിന്റെ ചരിത്രം തിരയുന്നുണ്ട്. തൻ്റെ ദേശത്തിൻ്റെ തമസ്കരിക്കപ്പെട്ടു പോയേക്കാവുന്ന ചരിത്രങ്ങളെ ഓർമ്മകൾ കൊണ്ട് കോർത്തിണക്കി കാലൊപ്പിലൂടെ അടയാളപ്പെടുത്തുകയാണ്.
തൃക്കളയൂർ ക്ഷേത്രത്തിൻ്റെ പെരുമയും ചാലിയാർ തീരങ്ങളുടെ പത്രാസും കുറ്റിച്ചിറയുടെ സംസ്കൃതിയും കോഴിക്കോടിന്റെ രുചിവൈവിധ്യങ്ങളും പൈതൃകപെരുമക്ക് 'കാലൊപ്പ്' ചാർത്തുന്നതാണ്.
സലാലയിലെ മരുഭൂമിയിൽ നിന്നും വായന നമ്മെ എടുത്തെറിയുന്നത് ചിലപ്പോൾ ചാലിയാർ പുഴയിലേക്കാവാം, അവിടെ നിന്നും ഒരുപക്ഷെ ഗോഞ്ചോ നഗരത്തിലെ മാർക്കറ്റിന്റെ തിരക്കിലേക്ക് ആവാം. വീണ്ടും ഗവിയിലെ വനസ്ഥലികളിലോ, മഞ്ഞപൂക്കൾ പട്ടു വിരിച്ച സൂര്യകാന്തി പാടങ്ങളിലേക്കോ ആവാം, ചിലപ്പോൾ പ്രണയം മണക്കുന്ന ബാക്കുവിലെ തെരുവുകളിലേക്കാവാം. ചരിത്രവും രുചിയും ഓർമ്മയും പരസ്‌പ്പരം കെട്ടുപിണഞ്ഞു കിടക്കുന്നൊരു യാത്ര....
ഓരോ വായനയിലും അനിർവചനീയമായ ഒരു മാസ്മരികത മനസ്സിലേക്കങ്ങനെ ഊർന്നിറങ്ങും. അത് എഴുത്തിന്റെ രീതിശാസ്ത്രമാണോ അതോ കാഴ്ചകളുടെയും യാത്രകളുടെയും മാന്ത്രിക സ്പർശമാണോ എന്ന് തിരിച്ചറിയുക അസാധ്യം.
സലാലയിൽ തുടങ്ങി കുറ്റിച്ചിറ പടവുകൾ ഇറങ്ങി മിശ്ക്കാൽ പള്ളിമുറ്റത്ത് എത്തുന്ന ഓർമ്മകളുടെ സഞ്ചാരം , മിഠായി തെരുവിന്റെ രുചിയും നുകർന്ന് കടൽ കടന്നു ഫുജൈറ-ഖോർഫക്കാൻ വഴി വീണ്ടും കറങ്ങിത്തിരിഞ്ഞ് ഗവിയിലും കാക്കിഡാമിന്റെ ഹരിത ഭൂമികയും തേടി, വീണ്ടും എളമരം കടവിലൂടെ, ഗുണ്ടൽപേട്ട യിലെ സൂര്യകാന്തിപാടങ്ങൾ കണ്ട്, ചാലിയാർ വഴി ഷോളയാർ കാടിന്റെ പച്ചപ്പ് നുകർന്ന് വീണ്ടും സലാലയിലെ മരുപ്പച്ചയിലെത്തന്നുണ്ട്.
പന്ത്രണ്ട് കുറിപ്പുകൾ അടങ്ങിയ പുസ്തകത്തിലെ ഓരോ പറച്ചിലുകളും ഹൃദയഹാരിയാണ്. മഴപെയ്ത് തീർന്ന് മരം പെയ്യുന്നത് പോലൊരു കുളിര് എഴുത്തിലുടനീളം നിഴലിക്കുന്നുമുണ്ട്.
ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നാടിന്റെ കാഴ്ചകളിലേക്ക്, രുചികളിലേക്ക്, അവിടത്തെ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് കൗതുകമുള്ള മനസ്സുമായി ഗ്രന്ഥകാരൻ നടക്കാനിറങ്ങുമ്പോള്‍ അത് ഹൃദ്യമായ അനുഭൂതിയാവുകയാണ് പുസ്തകത്തിൽ. പരിചിതമല്ലാത്ത ചില ഇടങ്ങളെ തേടി അവിടുത്തെ ജീവിതചുഴികളിലേക്കിറങ്ങി ചെല്ലുന്നതാണ് മൻസൂർ അബ്ദു ചെറുവാടിയുടെ യാത്രകളധികവും.
വഴിനീളെ കണ്ട കാലൊപ്പുകളിൽ അദ്ദേഹം ഭൂതകാലത്തിന്റെ ചരിത്രം തിരയുകയാണ്, വർത്തമാന കാലത്തിലൂടെ ആ അനുഭവങ്ങളെ രുചിക്കാനാവും വിധം "കാലൊപ്പുകൾ" എന്ന പുസ്തകം വായനക്കാരനിലേക്കിറങ്ങി വരുന്നുണ്ട് .
ഗവിയിലേക്കും ഗുണ്ടൽപ്പേട്ടിലേക്കും കോഴിക്കോട്ടേക്കും വാൽപ്പാറയിലേക്കും മനുഷ്യരെയും രുചികളെയും തേടിയുള്ള മൻസൂറിൻ്റെ യാത്രകൾ വായിച്ചു കഴിയുമ്പോഴേക്കും വായനക്കാരിലെ യാത്രാസ്നേഹി ഉണരുമെന്നതാണ് ഇതിലെ കെമിസ്ട്രി .
പുതിയൊരിടത്ത് ഒരു പുത്തൻ സൂര്യോദയത്തിൽ അപരിചിതരായ ആളുകൾക്കിടയിൽ, വത്യസ്തങ്ങളായ ഭാഷകൾക്കും രുചികൾക്കും സംസ്കാരങ്ങൾക്കും സംസ്കൃതികൾക്കുമിടയിൽ ചെന്നെത്തുമ്പോൾ നമ്മളറിയാതെ നമ്മുടെ ഉള്ളിൽ പ്രതിഫലിക്കുന്ന യാത്രയുടെ മാസ്മരിക ധ്വനിയെക്കുറിച്ചും ഗ്രന്ഥകർത്താവ് വാചാലമാവുന്നുണ്ട്.
ആ അര്‍ത്ഥത്തില്‍ താന്‍ സഞ്ചരിച്ച ഇടങ്ങളിലെ മനുഷ്യരെയാണിദ്ദേഹം വായനക്കാര്‍ക്ക് മുന്‍പാകെ ഹാജരാക്കിയിരിക്കുന്നത്. ഒപ്പം രുചികളുടെ വൈവിധ്യങ്ങളുമുണ്ട്.
പലപ്പോഴും യാത്രകളെകുറിച്ചുള്ള പ്ലാനിങ്ങുകള്‍ നടത്തുമ്പോള്‍ നമ്മുടെ തൊട്ടടുത്തുള്ള സ്ഥലങ്ങളെ കാണാന്‍ ശ്രമിക്കാതെ മുറ്റത്തെ മുല്ലയുടെ ഗന്ധമറിയാതെ ദൂരെ ദേശങ്ങളിലെ ഇടങ്ങളിലേക്കാണ് ചെന്നെത്തുക. അതിന് വിപരീതമായി നാട്ടിടവഴികള്‍ താണ്ടുകയും, സ്വന്തത്തെ രൂപപ്പെടുത്തിയ നാട്ടുപാതയുടെ പൊടിമണ്ണില്‍ കുതിര്‍ന്ന ഓര്‍മ്മകളെ മനോഹരമായി കൂടെ ചേര്‍ത്തു വെച്ചവതരിപ്പിക്കുകയുമാണ് ഗ്രന്ഥകാരൻ. യാത്ര-രുചി-ഓര്‍മ്മ ഇവയോട് പിരിശം തോന്നുന്നവര്‍ക്ക് ഈ പുസ്തകം ഉന്മേഷം നല്‍കും.
യാത്രകളുടെ സൗന്ദര്യം പൂർണ്ണമാകുന്നത് കടന്നുപോകുന്ന ഓരോ ദേശത്തിന്റെയും രുചിയെക്കൂടി മൻസൂർ അഹ്മദ് അടയാളപ്പെടുത്തുമ്പോഴാണ്. കോഴിക്കോടും ഗവിയും ചൈനയും ഒമാനും തുടങ്ങി താൻ സഞ്ചരിക്കുന്ന നാടുകളുടെ കൈപ്പുണ്യം കുറിപ്പിന്റെ സമൃദ്ധമായ ചേരുവയാകുന്നുണ്ട്. "രുചി തേടിയുള്ള യാത്രകളും, യാത്രയിലെ രുചികളും രണ്ടും രണ്ടാണ്. എന്നാൽ രണ്ടും യാത്രയാണ്" എന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ടെങ്കിലും കുറിപ്പുകളിൽ രണ്ടും ഒന്നായി ചേരുമ്പോഴാണ് ഓരോ നാടിന്റെയും സംസ്കാരങ്ങൾ ഇതൾവിരിയുന്നത്. യാത്രയിടങ്ങളിൽ തന്നെ തേടി വന്നതും താൻ തേടി പോയതുമായ രുചി വൈവിധ്യങ്ങളെ മനോഹരമായി കോർത്തിണക്കി മൻസൂർ അഹ്മദ് അനുവാചകർക്കു വിളമ്പിത്തരുമ്പോൾ ഓർമ്മകൾ രസമുകുളങ്ങളായ് മനസ്സിനെ രുചിപ്പിക്കുന്നു. ഏതു തിരക്കിലും ഭക്ഷണത്തെ പറ്റി പറയാൻ സമയം കണ്ടെത്തുണ്ട് സഞ്ചാരി. ഈ യാത്രകളൊക്കെതന്നെ രുചി തേടിയുള്ള യാത്രകളുമാവുന്നത് അതുകൊണ്ടാണ്.
"കാല്പനികതയൊഴിഞ്ഞ യാത്ര വെറും മലകളെയും മരുഭൂമികളും മാത്രമേ കാട്ടിത്തരൂ' എന്ന് ഒരിടത്ത് മൻസൂർ പറയുന്നുണ്ട്.
യാത്രകളുടെ കൂടെ ഓർമയും രുചിയും മാത്രമല്ല, ഒഴിച്ചുകൂടാനാവാത്ത ചരിത്രങ്ങളും പറഞ്ഞ് പോവുന്നുണ്ട് കാലൊപ്പുകളിൽ .
കാലൊപ്പുകളിൽ സഞ്ചാരം മാത്രമല്ല. പ്രകൃതിയും, ചരിത്രവും, സാമൂഹിക പാഠങ്ങളും, രുചിയും, നാട്ടോർമ്മകളും, തീന്മേശയിലെ സാംസ്കാരിക വൈഭവങ്ങളും, സൗഹൃദങ്ങളുടെ നനവുള്ള ഓർമ്മകളും ഗൃഹാതുരത്വവും യാത്രയുടെ കെമിസ്ട്രിയുമടക്കം ചിതറിക്കിടക്കുന്ന അറിവുകളേറെയുണ്ട് ഈ ഹൃസ്വ കൃതിയിൽ
പുസ്തകത്തിന്റെ പുറം ചട്ടയിൽ അടയാളപ്പെടുത്തിയ വാക്കുകളിലും ചില ധ്വനികളുണ്ട്
" അലച്ചിലുകൾക്കൊടുവിൽ ചെന്നുകയറുന്ന വഴിയമ്പലങ്ങൾ..
എല്ലാത്തിൽ നിന്നും ഒളിച്ചോടി ധ്യാനമിരിക്കുന്ന പർണ്ണശാലകൾ..
സ്നേഹിച്ചും ചിരിപ്പിച്ചും ഇടക്ക് സങ്കടപ്പെടുത്തിയും മറ്റു ചിലപ്പോൾ വിസ്മയിപ്പിച്ചും ജീവിതം
അടയാളപ്പെടുത്തിയ മനുഷ്യർ...
വായിച്ചുമതിയാവാത്തൊരു കഥ പോലെ നീണ്ടുപോകുന്ന പാതകൾ..
നളരാജാവിന്റെ രുചിദർബാറുകൾ, ചരിത്രത്തിന്റെ തലയെടുപ്പ്!
പുഴയോരത്തും കാടകങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം പതിഞ്ഞ കാലൊപ്പുകൾ...."
ശരിയാണ് ,
മഴയും മഞ്ഞും വെയിലും എല്ലായിടത്തും ഒന്നല്ല. പല സ്ഥലളിൽ അതിന് പല രൂപങ്ങളും സ്വഭാവവുമാണ്. നമ്മുടെ ലോകത്തുനിന്നുള്ള മഴയും മഞ്ഞും വെയിലും മാത്രം അനുഭവിച്ചാൽ പോരാ. പല ദേശങ്ങളിലെ പല കാലങ്ങളിലെ മഴയും വെയിലും കൊള്ളണം. അപ്പോൾ ഒരിക്കൽ പോലും നാടുവിട്ടുപോവാത്തവരുടെ ലോകം എത്ര ചെറുതായിരിക്കും?
ഒരു മഞ്ഞുകാലം മാത്രമേ അവരെ തണുപ്പിക്കൂ !
അവരുടെ മാത്രം ചെറിയ ലോകത്തുനിന്നു
കാണുന്നത് മാത്രമാണ് അവരുടെ ലോകം.
അകലങ്ങളിലെ അനുഭവങ്ങൾ പലതും മറ്റുചിലതിലേക്ക് കൂട്ടിവായിക്കാനുള്ള തിരിച്ചറിവുകളാണ് ഗ്രന്ഥകാരനെ നല്ലൊരു യാത്രികനാക്കുന്നത്.
രാജ്യങ്ങൾ മാറുന്നുവെങ്കിലും പ്രകൃതി, സംസ്കാരം, ചരിത്രം, രുചി, നാട്ടുകഥകൾ ഇതിലൂടെയെല്ലാം മനുഷ്യരെ കണ്ടെത്തുകയാണ് ഗ്രന്ഥകാരന്റെ യാത്രകൾ.
സ്വപ്നങ്ങൾക്ക് പിറകേ സഞ്ചരിക്കാനും കൊച്ചു കൊച്ചു സന്തോഷങ്ങൾ തേടി
പോവാനും ഒരുപാട് യാത്രകൾ ചെയ്യാനും
വ്യത്യസ്ത മനുഷ്യരെ കാണാനും അവരുടെ കഥകളും ജീവിതങ്ങളുമറിയാനും ഈ പുസ്തകം ഒരു പ്രചോദനമാവുന്നുണ്ട്.
സഈദ് പി.കെ പൂനൂർ
COMMENTS