സമ്മാനമായി കിട്ടിയ മിഠായി പൊതിയഴിക്കാൻ പറ്റാത്ത കുട്ടിയുടെ കൈയിൽ നിന്ന് വാത്സല്യച്ചിരിയോടെ അത് വാങ്ങി, തുറന്നുകൊടുത്ത്, തൊണ്ടയിൽ കുരുങ്ങി ആപത്തു വരാതിരിക്കാൻ കഷണങ്ങളാക്കി കൊടുക്കുന്ന പിതാവിൻ്റെ കരുതലു പോലെ തോന്നി ഈ പറഞ്ഞു തരല്.
അജ്ഞതയാലോ അശ്രദ്ധയാലോ നമ്മൾ അകപ്പെട്ടുപോയ സ്വയം തടവറയുടെ അപ്പുറത്ത് നോക്കെത്താ ദൂരത്തോളം റബ്ബിൻ്റെ കാരുണ്യക്കടലുണ്ട്. ആ നനവിൻ്റെ തീരത്തിരുന്ന് മഹാഗുരു അല്ലാഹുവിനെ കുറിച്ച് സംസാരിക്കുകയാണ്. ... അലിവിൻ്റെ, അറിവിൻ്റെ, പ്രണയത്തിൻ്റെ, അടങ്ങാത്ത കരുണയുടെ, വറ്റാത്ത സ്നേഹത്തിൻ്റെ ഉറവിടമായ ഇലാഹിനെ കുറിച്ച്...
തെറ്റു കണ്ടാൽ ശിക്ഷിക്കാൻ നരകം ഒരുക്കിവെച്ച് തക്കം പാർത്തിരിക്കുന്ന ദൈവത്തെ പേടിക്കണം എന്നാണല്ലോ ചെറുപ്പം തൊട്ടേ കേൾക്കുന്നത്! ആ 'ഗുണ്ടാ ' സങ്കൽപത്തെ നാലഞ്ചു വരികളിൽ ഇവിടെ തിരുത്തിയെഴുതിയത് നോക്കൂ..
''എല്ലാം അവൻ കാണുന്നല്ലോ എന്നതാണ് എനിക്കവനെക്കുറിച്ചുള്ള ഭയം.
എന്ത് കണ്ടാലും ഞാനല്ലേ കാണുന്നത് എന്നതാണ്
അവന് എന്നോടുള്ള പ്രേമം.!''
അതേവരെയുണ്ടായിരുന്ന ഭയത്തെ കാരുണ്യം കൊണ്ട് പൊതിയുന്ന പോലെ. നാഥനെ കുറിച്ചുള്ള എല്ലാ ധാരണകളെയും ഇതേ പോലെ മധുരമായി പുനരാലോചിപ്പിക്കുന്നുണ്ട് ഈ പുസ്തകം. അതുകൊണ്ടാണ് കവർ പേജിൽതന്നെ സ്വർഗം കൊണ്ടും അതിലേറെ നരകം കൊണ്ടും എന്നെ ആവോളം സ്നേഹിച്ച റബ്ബ് എന്നെഴുതി വെച്ചിരിക്കുന്നത്.
മക്കളുടെ അറിവില്ലായ്മ അറിവായി സ്വീകരിച്ചാണല്ലോ നമ്മൾ അവരുടെ രക്ഷിതാവാകുന്നത്. അവരെക്കൊണ്ടാവാത്തത് നമ്മൾ അറിഞ്ഞ് ചെയ്തു കൊടുക്കുന്നു. അതേപോലെ തൻ്റെ അടിമയുടെ അറിവില്ലായ്മയാണ് റബ്ബിൻ്റെ മുഴുവൻ അറിവും. നമ്മുടെ പരിമിതികളെ, ചാപല്യങ്ങളെ, കഴിവുകേടുകളെയെല്ലാം നന്നായറിയുന്ന നാഥൻ, ഒരായുഷ്കാലം മുഴുവൻ ക്ഷമയോടെ നമ്മെ പോറ്റുന്നു. ഒന്നോർത്തു നോക്കൂ, വൈകല്യങ്ങളുള്ള കുഞ്ഞിനെ നോക്കാൻ മറ്റെല്ലാം മാറ്റിവെക്കുന്ന മാതൃസ്നേഹം പോലെയല്ലേ അതും!! അല്ല, അതിനേക്കാൾ ഏറെ മഹത്തരം.
കൂടെത്തന്നെയുണ്ടായ അവനെ മറന്ന് ഓരോന്നു ചെയ്ത് കൂട്ടി, ബോധമില്ലാതുറങ്ങിപ്പോയിട്ടും ഒരുണർച്ചയിൽ നമുക്ക് കാവലിരിക്കുകയായിരുന്ന റബ്ബിനെ കാണുമ്പോൾ എന്താകും മനസ്സിൽ! ആ തിരിച്ചറിവ് കിട്ടിയാൽ പിന്നെ അവനേ വേണ്ടൂ. അവനെ കാണാനക്ഷമയോടെ മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പാവും ഓരോ ജീവിതവും.!
മരണം മധുരമായവന്ന് പിന്നെന്ത് പ്രയാസങ്ങൾ?
നിത്യജീവിതത്തിലെ സന്ദർഭങ്ങളെ അടിമയും അല്ലാഹുവും തമ്മിലുള്ള ബന്ധമായി ഉപമിച്ച് ചെറിയ ചെറിയ വാചകങ്ങളാണ് ഇതിലെ അധ്യായങ്ങൾ. ലളിതമാണെങ്കിലും അകം വായന ആവശ്യപ്പെടുന്ന എഴുത്തുകളാണധികവും. എന്തുതന്നെ ആയാലും ഏറ്റെടുക്കാൻ റബ്ബുണ്ട് എന്ന മനോഹരമായ തിരിച്ചറിവാണ് ഫഖീറിൻ്റ മിഠായികൾ വായിക്കുന്ന ഓരോരുത്തർക്കും കിട്ടുന്നത്.
ആലങ്ങളും അർളും സമാവാത്തും നിറഞ്ഞു തുളുമ്പുന്ന അലിവായ അല്ലാഹുവിൻ്റെ വിരൽത്തുമ്പിലേക്ക് പൈതലായി മടങ്ങാനുള്ള വഴികാട്ടി.....
ഒരു മനുഷ്യൻ, അവൻ്റെ റബ്ബ്, അവൻ്റെ മധുരമൂറുന്ന ദീൻ എന്ന വൈയക്തികതക്കപ്പുറം മറ്റുള്ളവരുടെ ഇഖ്ലാസ് ചോദ്യം ചെയ്യാതിരിക്കാനുള്ള പക്വത കൂടി ഈ വായന ആവശ്യപ്പെടുന്നുണ്ട്. നാളെ, മതത്തെയും ദൈവത്തെയും കുറിച്ച് പറയുന്ന സമയത്ത് ഞാനെൻ്റെ മക്കൾക്ക് സമ്മാനിക്കുക ഈ പുസ്തകമായിരിക്കും ഇൻശാ അല്ലാഹ്.
സഹ്ല പെരുമാൾ

COMMENTS