രാത്രിയിലെ ഉറക്കമില്ലാത്ത യാത്ര കാരണം സ്റ്റേഷനിൽ കുറച്ചു നേരം വിശ്രമിച്ചതിന് ഷേശം മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ത്രയമ്പരേശ്വറിലേക്കുള്ള ബസിൽ കയറി. ത്രയംബകേശ്വറില്‍ നിന്ന് വീണ്ടും അകലെയുള്ള ഹര്‍ഷെവാടി എന്ന ഗ്രാമത്തിലോ അല്ലെങ്കിൽ നിർഗുഡ്പാട എന്ന ഗ്രാമത്തിലോ ആണ് ആദ്യം എത്തിച്ചേരേണ്ടത്, അവിടെ എത്തിയാൽ പിന്നീടാങ്ങോട്ട് കോട്ടയിലേയ്ക്ക് കാൽനടയായി വേണം പോവാൻ. ഹരിഹര്‍ കോട്ടയിലേക്കുള്ള വഴി തന്നെ ഏറെ ദുര്‍ഘടം പിടിച്ചതാണ്. ഞങ്ങൾ നിർഗുഡ്പാട എന്ന ഗ്രാമത്തിൽ എത്തി അവിടെ നിന്ന് 6 കിലോമീറ്ററോളം നടക്കാനുണ്ട് കോട്ടയിലേയ്ക്ക്. ഗോത്രവിഭാഗക്കാര്‍ വസിക്കുന്ന ഒരു വിജനമായ ഗ്രാമമാണിത്. അങ്ങിങ്ങ് ചെറിയ കുടിലുകള്‍ കാണാമെന്നല്ലാതെ ഒരു ചെറിയ തട്ടുകട പോലും കാണാന്‍ സാധിക്കില്ല. വഴിയില്‍ വല്ലപ്പോഴുമൊക്കെ ആള്‍ക്കാരെ കണ്ടാലായി.അതും വിചനമായ വഴിയാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ വസിക്കുന്ന ഗ്രാമത്തിലൂടെ ഹരിഹര്‍ കോട്ട ലക്ഷ്യമാക്കി നടക്കണം. നടക്കുന്ന വഴിയില്‍ ഭാഗ്യമുണ്ടെങ്കില്‍ കുടിക്കാനോ കഴിക്കാനോ എന്തെങ്കിലും ലഭിക്കും. മലമുകളിൽ തന്നെ സാധനങ്ങള്‍ വില്‍ക്കുന്നവരെ കാണാനാകും. കമ്പയും ബിസ്‌ക്കറ്റുമൊക്കെ ഇവിടെ നിന്ന് വാങ്ങാം. ഗ്രാമീണരുടെ ഒരു വരുമാനമാര്‍ഗം കൂടിയാണിത്.
കുത്തനെയുള്ള കുന്നുകളും തായ്‌വാരകളും താണ്ടി വേണം പോകാൻ. പോകുന്ന വഴിയിൽ ഒരുപാട് നല്ല ഭംഗിയുള്ള കാഴ്ചകൾ കാണാം. മലമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചെറിയ ചോലകളും അരുവികളും വെള്ളച്ചാട്ടങ്ങളും പുൽമേടുകളും താണ്ടി ഞങ്ങൾ യാത്ര തുടർന്നു. ചെറിയ ചാറ്റൽ മഴയും കോടമഞ്ഞും യാത്രക്ക് കൂടുതൽ ഭംഗി നൽകി. കുത്തനെയുള്ള മലഞ്ചെരുവിൽ കച്ചവടം നടത്തുന്ന ഗ്രാമീണരെ കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. മലമുകളിലെക്ക് തോളിൽ വലിയ മരത്തടിയും ഏറ്റി വരുന്ന ഒരു ഗ്രാമീണനെ കണ്ടപ്പോൾ ഞങ്ങൾ അയാൾക്ക് ബാഹുബലിയിലെ ബിജിഎം ഇട്ടു കൊടുത്ത് അയാൾക്ക് ഒരു ആവേശം നൽകി. മുഖത്ത് ഒരു പുഞ്ചിരിയും വിടർത്തി അയാൾ നടന്നു നീങ്ങി.
അങ്ങനെ ഞങ്ങൾ കോട്ടയിലേയ്ക്ക് കയറാൻ തുടങ്ങി സമുദ്രനിരപ്പില്‍ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട മൂടിയത് കാരണം കോട്ടയുടെ ഉയരം ഞങ്ങളെ ഭയപ്പെടുത്തിയില്ല. ഇടക്ക് കോട നീങ്ങുമ്പോൾ ഒരു മിന്നായം പോലെ കാണുന്നുണ്ട്. കോട്ടയിലേക്ക് കയറി തുടങ്ങുമ്പോള്‍ ആദ്യം വലിയ അത്ഭുതം തോന്നില്ല. സാധാരണ ഒരു മലകയറ്റം മാത്രമാണിതെന്ന് തോന്നും . പിന്നീട് കയറ്റം കുത്തനെയുള്ളതാകും. ഒപ്പം പടിക്കെട്ടുകളുടെ വീതിയും കുറയുന്നു. ഞങ്ങൾ കയറിതുടങ്ങുമ്പോൾ മുകളിൽ നിന്നുള്ള ആർപ്പുവിളികൾ കേൾക്കാം ചിലർ പകുതിയിൽ വെച്ച് നിർത്തണോ കയറണോ എന്ന ആശങ്കയിൽ നിൽക്കുന്നു. പടികള്‍ കയറി ചെല്ലുമ്പോള്‍ കോട്ടയുടെ കവാടത്തിലെത്തും. മിനാരത്തിന്റെ ആകൃതിയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്. ഇനിയാണ് ശരിക്കുള്ള ത്രില്‍. പാറ തുരന്ന് നിര്‍മ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ വേണം ഇനി നടക്കാന്‍. നിവര്‍ന്ന് നടക്കാന്‍ കഴിയില്ല . നടുവളച്ചു വേണം ഇതിലൂടെ നടന്നു പോകാന്‍. ഇവിടെ നിന്ന് മുകളിലേക്ക് ഇനി കുത്തനെയുള്ള പടികളാണ് . വളഞ്ഞു പുളഞ്ഞു കിടക്കുന്ന പടിക്കെട്ടുകള്‍ ചവിട്ടി വീണ്ടും മുകളിലേക്ക് കയറണം . നല്ല ചെരിവുള്ളതിനാല്‍ സൂക്ഷിച്ച് കയറണം.തായേക്ക് നോക്കിയാൽ പേടി തോന്നും അത്രത്തോളം ഉയരത്തിലായിരുന്നു ഞങ്ങൾ ഒരു ചെറിയ അശ്രദ്ധ മതി പിടി വിട്ട് തായെ വീയാൻ. പടികള്‍ കയറി ചെല്ലുന്നത് കോട്ടയുടെ സമതലമായ പ്രദേശത്താണ്. അവിടെ ചതുരാകൃതിയിലുള്ള ജലസംഭരണികൾ കാണാം. ശുദ്ധജലം സംഭരിക്കാന്‍ നിര്‍മ്മിച്ചതാണ് ഇത്. കോട്ടയുടെ ഏറ്റവും ഉയരമുള്ള പാറയിലേക്കുള്ള കയറ്റമാണിനി.
പേടിയുള്ളവർക്ക് യാത്ര ഇവിടെ നിര്‍ത്തി താഴ്‌വാരകളുടെ സൗന്ദര്യമൊക്കെ ആസ്വദിച്ച് മടങ്ങി പോകാം. പേടിയില്ലെങ്കിൽ മുകളിലേക്ക് കയറാം. ഇത്രയും നേരം മല കയറാന്‍ പടവുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇനി പടവുകളില്ല പകരം പാറയില്‍ പിടിച്ച് തൂങ്ങിവേണം മുകളിലേക്ക് കയറാൻ. പലരും ഈ ഘട്ടത്തിലെത്തി പിന്മാറാറുണ്ട്. പാറയില്‍ പിടിച്ച് മുകളിലേക്ക് കയറണം. തിരിഞ്ഞ് നോക്കിയാല്‍ അഗാതമായ താഴ്‌വാര കാണാം. മുകളിലെത്തിയാല്‍ അവിടത്തെ കാഴ്ച്ച അതിമനോഹരമാണ് . സമീപത്തെ ആല്‍വാന്ദ് അണക്കെട്ടും ഏക്കര്‍കണക്കിന് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കൃഷിയിടങ്ങളും അവിടെ നിന്ന് കാണാനാകും കോട മൂടിയത് കൊണ്ട് തായ്‌വാരകളുടെ ഭംഗിക്ക് അതൊരു തടസ്സമായി തോയന്നിയെങ്കിലും ഇടക്കുള്ള കാറ്റിന്റെ വരവിൽ തായവരകൾ തെളിഞ്ഞു കാണുന്നുണ്ട് . ചെറിയ ചാറ്റൽ മഴയും കോട മഞ്ഞും ഇടക്കുള്ള കാറ്റും മുകളിൽ നിന്നുള്ള കാഴ്ചക്ക് കൂടുതൽ ഭംഗി നൽകി. സന്ദോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ ഇതൊന്നും കാണാതെ ഞാൻ മരിച്ചു പോയിരുന്നങ്കിലോ എന്ന വാക്ക് പലപ്പോഴായി ഓർത്തു പോയി. നിങ്ങൾക്ക് കഴിയുമെങ്കിൽ ജീവിതത്തിലൊരിക്കലെങ്കിലും നിങ്ങൾ ഇവിടെ വരണം ഈ കോട്ടയും ഇവിടേക്കുള്ള ഗ്രാമീണ വഴികളുമൊക്കെ ഒരു പ്രത്യേക അനുഭവം സമ്മാനിക്കും. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല അനുഭവമായിരിക്കുമത്. മല കയറി മുകളിലെത്തിയാല്‍ തിര്ച്ചിറങ്ങുന്നത് നിസാരമാണെന്ന് കരുതരുത്. കുത്തനെയുള്ള ഇറക്കം കയറുന്നതിലും പ്രയാസമായി തോന്നും ഇറക്കം. എങ്കിലും മുകളിലുള്ള മനം മയക്കുന്ന കാഴ്ചകൾ കണ്ട ആവേശത്തിൽ നിങ്ങൾ അറിയാതെ തന്നെ ഭയമില്ലാതെ ഇറങ്ങിപ്പോരും.
ഷഫീഖ് വിളയിൽ

COMMENTS